Monday, November 26, 2007

തലവേദനകള്‍ ഉണ്ടാകുന്നത്

സമയം രണ്ടര കഴിഞ്ഞപ്പോള്‍ രേഖ ബാഗുമെടുത്ത് ഓഫീസില്‍ നിന്നും‍ പുറത്തിറങ്ങി. ‘ മാഷ് വന്നാല്‍ ഞാന്‍ ഡോക്ടറെ കാണാന്‍ ഇറങ്ങി എന്ന്പറയണേ..’ ഏതോ എമര്‍ജന്‍സി മാററര്‍ ടൈപ്പ് ചെയ്യുന്ന സന്ധ്യയെ നോക്കി അവള്‍ പറഞ്ഞു. ‘ ഇന്നും വണ്ടി സര്‍ക്കാരാശുപത്രിയിലേക്ക് തന്നെ വിട്ടോളൂ..’ മോണിറററില്‍ നിന്ന് കണ്ണെടുക്കാതെ സന്ധ്യ വിളിച്ചു പറഞ്ഞു.

ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് പുറത്തിറങ്ങിയത് തിളച്ചവെയിലിലേയ്ക്കാണ്. കുറച്ചുകൂടി വൈകിപോകാമെന്ന് വച്ചാല്‍ വീട്ടിലെത്താന്‍ വൈകും.സാരിയിലെ കീറല്‍ മറച്ച് പിടിച്ചുകൊണ്ട് അവള്‍ ആഞ്ഞ് നടന്നു.വെയിലു കൊള്ളാന്‍ തുടങ്ങിയതോടെ തലവേദന രൂപം പ്രാപിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു. തലയുടെ നാനാഭാഗത്തുനിന്നും വേദന നെററിയിലേക്കിറങ്ങുകയാണ്. സന്ധ്യയുടെ കയ്യില്‍ നിന്നും കുട വാങ്ങി വച്ചതായിരുന്നു. ബാഗിലേയ്ക്ക് എടുത്ത് വയ്ക്കാന്‍ മറന്നു.

സര്‍ക്കാരാശുപത്രിയ്ക്ക് മുന്‍പിലൂടെ നടക്കുമ്പോള്‍ കാലുകള്‍ യാന്ത്രികമായി അങ്ങോട്ട് ആനയിക്കുകയാണോ..?. കൊഴിഞ്ഞു വീണ മൂന്നാഴ്ചകളിലും ഈ ഗേററ് വരെ നടന്നാല്‍ മതിയായിരുന്നു.പക്ഷെ, ഇവിടത്തെ മരുന്ന് താല്‍ക്കാലിക ശമനമല്ലേ തരുന്നുള്ളൂ… വേദന പൂര്‍വ്വാധികം ശക്തിയോടെയല്ലേ വരുന്നത്..? ഒരു പക്ഷേ ഡോക്ടറുടെ വീട്ടിലെ പരിശോധനകൊണ്ട് ഭേദമായേക്കാം..പണം ഓര്‍ത്തപ്പോള്‍ ഇതാണ്‍ നല്ലതെന്നു കരുതി..ഇന്നിനി ഏതായാലും സര്‍ക്കാരാശുപത്രി വേണ്ട….

തലവേദന ഒരു വില്ലനായി ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്.
" ഏതെങ്കിലും നല്ലൊരു ഡോക്ടറെ കണ്ടൂടെ നിനക്ക് ..?" എന്ന് അമ്മയും കൂട്ടുകാരി സന്ധ്യയും പറയുമ്പോള്‍.."ങ്ഹാ…പോകാം ..” എന്ന് പറഞ്ഞൊഴിയും.. വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോളാണ് അയല്ക്കാരി ജോളി പറഞ്ഞ് സര്‍ക്കാരാശുപത്രിയെക്കുറിച്ചറിയുന്നത്. ‘ പരിശോധന ഫീസ് വേണ്ട…, മരുന്നും ഫ്രീയായി കിട്ടും..’ ജോളി പറഞ്ഞു. അവിടെ വളരെ നീണ്ട ക്യൂവായിരുന്നെങ്കിലും, ഡോക്ടറുടെ അതിവേഗ പരിശോധന മൂലം കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. കണ്ണടച്ചു തുറക്കുന്നതിനു മുന്നേ പരിശോധന തീര്‍ന്നു. നെററിയില്‍ രണ്ടു വിരലുകള്‍ അമര്‍ത്തി, പരസ്പര വിരുദ്ധങ്ങളായ എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു.പ്രിസ്ക്രിപ്ഷന്‍ പാഡില്‍ എന്തോ എഴുതിത്തന്നു. പരിശോധന തീര്‍ന്നു…! ഡോക്ടറുടെ കുറിപ്പ് താഴെ കൊടുത്തപ്പോള്‍ കുറേ കളര്‍ ഗുളികകള്‍ കിട്ടി.തന്‍റെ തലവേദനയെ വെല്ലാന്‍ ഈ ഗുളികകള്‍ പോരെന്ന് വൈകാതെ മനസ്സിലായി..!

അമ്മയുടെയും സന്ധ്യയുടെയും ശകാരം സഹിക്കാന്‍ വയ്യാതെ പലവട്ടം സ്വകാര്യ ഡോക്ടറെ കാണാനിറങ്ങുമെങ്കിലും വരവും ചെലവും കൂട്ടിയും കുറച്ചും സര്‍ക്കാ‍രാശുപത്രിയ്ക്ക് മുന്‍പിലെത്തുമ്പോള്‍ അങ്ങോട്ട് തന്നെ പോകും. താല്‍ക്കാലിക ശമനമെങ്കില്‍ അത്, പൈസ വേണ്ടല്ലോ..?


നഗര ഹൃദയത്തിലെ ഡി.ടി.പി സെന്ററില്‍ ജോലി നോക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ടുവര്‍ഷമായി. ഡിഗ്രിയ്ക്ക് കൂടെ പഠിച്ച സന്ധ്യയുടെ അമ്മാവന്‍റേതാണ് സെന്ററ്.കോളേജില്‍ പഠിയ്ക്കുന്നതിനിടെ എല്ലാവരും പഠിക്കുന്നതു കണ്ട് വെറുതെ പഠിച്ചതാണ് കമ്പ്യൂട്ടര്.അതിപ്പോള്‍ ജീവിത വൃത്തിയായി മാറി. ഡിഗ്രിയ്ക്ക് ശേഷം ബി.എഡ്..,ടീച്ചര്‍.. തുടങ്ങിയവയായിരുന്നു സ്വപ്നം.പക്ഷേ……. ………

എതിരെ ചിരിച്ചുല്ലസിച്ചു വരുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഹൃദയം പറിഞ്ഞ് പോരുന്നു.താനും ഇതു പോലൊരുനാള്‍…. വിധി അതി ക്രൂരമായാണ്‍ പ്രഹരിച്ചത്…. സ്വപ്നങ്ങളെല്ലാം വേരോടെ പിഴുതെറിയപ്പെട്ടു…അച്ഛന്‍ ഓര്‍ക്കാപ്പുറത്തൊരു ദിവസം അസുഖ മായി കിടപ്പിലായി… നീണ്ട ഹോസ്പിററല്‍ ദിനങ്ങള്‍ക്കൊടുവില്‍ വീട്ടിലെ കട്ടിലില്‍ എന്നെന്നേക്കുമായി…… കടങ്ങളുടെ കുത്തൊഴുക്കില്‍ കൂടെ വയ്യാത്ത അമ്മയും വിദ്യാര്‍ത്ഥികളായ അനുജനും, അനുജത്തിയും… പഠനത്തിന് പൂര്‍ണ്ണവിരാമം.

ശമ്പളം കിട്ടിയാലും അച്ഛന്‍റെയും അമ്മയുടെയും മരുന്ന്, സഹോദരങ്ങളുടെ വിദ്യാഭ്യാസം, മറ്റ് വീട്ടു കാര്യങ്ങള്‍ ഇവയ്ക്ക് ശേഷം ചില്ലി പൈസ പോലും ബാക്കിയുണ്ടാവില്ല. കടത്തിന്‍റെ ഭാഗം കുത്തനെ ഉയരുമ്പോള്‍ എങ്ങനെ നല്ലൊരു സ്വകാര്യഡോക്ടറെ കാണും…? പലപ്പോഴും സന്ധ്യയുടെയും മാഷിന്‍റെയും കയ്യില്‍ നിന്നും കടം വാങ്ങി വേണം ജീവിത സമസ്യ പൂരിപ്പിക്കാന്‍.

ഏതോ വാഹനത്തിന്‍റെ സഡന്‍ ബ്രേക്ക് ചിന്തകളെ വീണ്ടും വര്‍ത്തമാനകാലത്തേക്ക് കൊണ്ട് വന്നു.തല പുറത്തേക്കിട്ട് ഡ്രൈവറ് എന്തൊക്കെയോ തെറികള്‍ പറയുന്നുണ്ട്. ശ്രദ്ധിക്കാതെ നടന്നു. പണ്ട് ആരെങ്കിലും രൂക്ഷമായൊന്നു നോക്കിയാല്‍ കരയുമായിരുന്നു. സാഹചര്യങ്ങളാണ്‍ ഓരോരുത്തരിലും മാററങ്ങള്‍ വരുത്തുന്നതെന്നത് അക്ഷരം പ്രതി ശരിയാണ്.

ദൂരെ നിന്നേ ഡോക്ടറുടെ വീടിനു മുന്നിലെ നീണ്ട ക്യൂ കാണാം. ഇനി എപ്പോള്‍ ഒഴിവാവാനാണാവോ..? സര്‍ക്കാരാശുപത്രിയിലേക്കു തന്നെ പോയാല്‍ മതിയായിരുന്നു. M.B.B.S എന്ന ഡിഗ്രിയ്ക്ക് ജനം പെടാപ്പാടുപെടുന്നതിന്‍റെ പൊരുള്‍ ഇതു തന്നെ.

“ പരിശോധന ഫീസ് 30 രൂപ “ എന്നെഴുതിത്തൂക്കിയ ബോര്‍ഡിനു താഴെ തൂക്കിയിട്ട കടലാസ്സില്‍ സ്വന്തം പേരും കോറിയിട്ട്, കലപിലാ ചിലമ്പുന്ന ജന സമുദ്രത്തിലൊരാളായി ഇരുന്നു. തല മരവിച്ചു പോയിരിക്കുന്നു. തലയിലേതോ രൌദ്ര വേഷം ആടിത്തിമര്‍ക്കുകയാണ്.

“തലവേദന എന്നാണ് തുടങ്ങിയത്..?, പനിയുണ്ടാവാറുണ്ടോ..? , വേറെയെവിടെയെങ്കിലും വേദന..? “ ഡോക്ടറുടെ ചോദ്യങ്ങളുടെ മലവെള്ളപ്പാച്ചിലിന് ഒററ വാക്കുകളില്‍ മറുപടി കൊടുത്തു. സ്റെറതസ്കോപ്പുമായി ഡോക്ടറുടെ കൈ ഒരു സര്‍പ്പത്തെ പോലെ നെഞ്ചിലൂടെ ഇഴയുമ്പോള്‍ ചേതന നശിച്ചവളെപ്പോലെ ഇരുന്നു. ഫീസ് നല്‍കി പുറത്തിറങ്ങുമ്പോള്‍ തലവേദന അതിന്‍റെ അത്യുന്നതങ്ങളില്‍ എത്തിയിരുന്നു.

സന്ധ്യയുടെ കൈയില്‍ നിന്നും വാങ്ങിയ 40 രൂപയില്‍ ഇനി 10 രൂപ മാത്രം ബാക്കി. ഇതുകൊണ്ട് ഒരാഴ്ചയ്ക്കുള്ള മരുന്ന് വാങ്ങാന്‍ കഴിഞ്ഞേക്കും.

നാലു വ്യത്യസ്ത തരം ഗുളികകളുടെ വിലകള്‍ കൂട്ടി മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ 72.30 എന്നു പറഞ്ഞപ്പോള്‍ പകച്ചുനിന്ന് പോയി. കൈയിലുള്ള 10 രൂപകൊണ്ട് എത്ര ദിവസത്തേയ്ക്കുള്ള ഗുളിക വാങ്ങാനാവും..? വാങ്ങിയാല്‍ തന്നെ ബാക്കി ദിവസങ്ങളിലേയ്ക്കുളള ഗുളികകള്‍ എങ്ങനെ വാങ്ങും..? “ ഗുളിക എടുക്കേണ്ട..!“ എന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നിറങ്ങുമ്പോള്‍ തലയില്‍ സംഹാര താണ്ഡവമാടുന്ന വേദന താനനുഭവിക്കുന്ന വേദനയുടെ ചെറിയൊരംശം പോലുമല്ലെന്നവള്‍ ആദ്യമായി മനസ്സിലാക്കി. സര്‍ക്കാ‍രാശുപത്രിയിലെ കളര്‍ ഗുളികകള്‍ തന്നെയാശ്രയം. സര്‍ക്കാരാശുപത്രിയിലേയ്ക്ക് ആഞ്ഞ് നടക്കുമ്പോള്‍ തന്നെ വേട്ടയാടുന്ന തലവേദനയെക്കുറിച്ചായിരുന്നില്ല അവളുടെ ചിന്ത, തനിക്ക് നഷ്ടപ്പെട്ട 30 രൂപയെക്കുറിച്ചായിരുന്നു…

Monday, November 5, 2007

ഇനിയും ദൂരെ…



നഗരത്തെ പുതച്ചു കിടക്കുന്ന കനത്ത ഇരുട്ടിലുടെ റുമിലേക്ക് ഒറ്റയ്ക്ക് നടക്കുമ്പോള് ഒട്ടും പേടി തോന്നുന്നില്ല. മനസ്സില് ദേഷ്യവും സങ്കടവും സമാനുപാതത്തില് കിടക്കുകയാണ് അതുകൊണ്ടാവും…. മൊബൈല് പോക്കറ്റില് നിന്നെടുത്ത് ഓഫ് ചെയ്തു വെയ്ക്കാം. ഓഫീസിലേയ്ക്ക് തിരിച്ച് ചെല്ലാന് പറഞ്ഞ് കൊണ്ടുള്ള ഫിലിപ്പ് സാറിന് റെ ഒരു കോള് ഏതു നിമിഷവും വരാം. ഇന്നിനി ആരും വിളിക്കേണ്ട. ഈ രാത്രി റൂമില് കിടന്ന് സുഖമായുറങ്ങണം. അതു കാരണം ജോലി പോകുന്നെങ്കില് പോകട്ടെ.

തൃശ്ശൂര് നഗരം ഉറങ്ങുകയാണ്. നിരത്തിലെങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും ഉണര്‍ന്ന് കാണുന്നില്ല. മിക്ക കടകള്‍ക്കു മുമ്പിലും ആള്‍ക്കാര് തലങ്ങും വിലങ്ങും ബോധം കെട്ടുറങ്ങുന്നുണ്ട്. ഉച്ചയ്ക്ക് ശരിയ്ക്ക് ഭക്ഷണം കഴിക്കാത്തതു കൊണ്ടാണെന്ന് തോന്നുന്നു വിശപ്പ് അതിന് റെ വിളി ആരംഭിച്ചിരിക്കുന്നു. ഹോട്ടല് ഭക്ഷണം ശീലമില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു, ഇവിടെ വന്നതിനു ശേഷം ഒരിക്കല് പോലും നല്ല പോലെ ഭക്ഷണം കഴിച്ചിട്ടില്ല. “ വീട്ടിലെ രുചിയുള്ള സാമ്പാറും മീന് കറിയും കഴിക്കണേല് അമ്മയേക്കൂടെ കൂടെ കൊണ്ടു വന്ന് താമസിപ്പിക്ക് “ അമിത് ഒരിക്കല് കളിയാക്കിയതാണ്. അവന് ഏത് ഭക്ഷണമായാലും പ്രശ്നമില്ല. വയറുനിറച്ചുണ്ടോളും. ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള് ‘നല്ല കപ്പയും മത്തിക്കറിയും കഴിക്കാം ഈ ആഴ്ചാവസാനം വരുമോ’ എന്ന അമ്മയുടെ ചോദ്യം ചെവിയില് ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്നു.കഴിഞ്ഞയാഴ്ചയും അതിനു മുന്നിലെ ആഴ്ചയും ഫിലിപ്പ് സാറിനോട് വീട്ടില് പോകാന് അനുവാദം ചോദിച്ചതാണ്.പക്ഷേ ആ മനുഷ്യന് സമ്മതിചില്ല.ഇനി ഈയാഴ്ച ചോദിക്കേണ്ട ആവശ്യമില്ല. കയ്യിലെ പൈസ മുഴുവന് തീര്‍ന്നു.പൈസയില്ലാതെ വീട്ടിലെന്തിനു പോകണം? രണ്ടാമത്തെ മാസവും അവസാനിക്കാറായി ശമ്പളം ഇതുവരെ വന്നിട്ടില്ല. ചോദിക്കുമ്പോള് അടുത്ത ആഴ്ച, അടുത്ത ആഴ്ച‘ എന്ന സ്ഥിരം പല്ലവി.എന്തു ചെയ്യും ? മുറയ്ക്ക് പണി തന്നു കൊണ്ടിരിക്കും, ഇവന്മാര് ഉണ്ണുന്നുണ്ടോ, ഉറങ്ങുന്നുണ്ടോ എന്നൊന്നും അറിയേണ്ട…ഇന്നിനി കാണിച്ചു കൊടുക്കാം….

റോഡ് ഒരു പെരുമ്പാമ്പിനെപ്പോലെ നീണ്ട് നിവര്ന്ന് കിടക്കുകയാണ്. റെയി‌‌‌‌‌‌‌‌‌‌‌‌‌‌ല്‍‌വേ സ്റ്റേഷന് റോഡ് കഴിഞ്ഞ് ഇനിയും കുറെ ദൂരം നടക്കണം റൂമിലേക്ക്. ഒറ്റയ്ക്ക് നടക്കുമ്പോള് ഇരട്ടി ദൂരം സഞ്ചരിക്കുന്ന പ്രതീതിയാണ്. അമിത്തും, ജെയിനും ഉണ്ടാകുമ്പോള് റൂമെത്തുന്നത് അറിയാറില്ല . അമിതിന്റെ നിറുത്താതെയുള്ള സംസാരവും, ജെയിനിന്റെ സദാസമയമുള്ള പാട്ടും’ ഇതു രണ്ടുമില്ലെങ്കില് ഈ നഗരത്തില് എന്നോ ബോറടിച് ചത്തേനെ .പാവങ്ങള് രണ്ടും തുടര്‍ച്ചയായ നാലാം ദിവസവും ഉറക്കമിളച് ഓഫീസില് പ്രിന്റ് എടുത്ത് കൂട്ടുന്നുണ്ടാവും.രണ്ടാള്‍ക്ക്കും ആദ്യ ജോലിയായതുകൊണ്ടാണെന്നു തോന്നുന്നു വലിയ പ്രശ്നങ്ങളൊന്നുമില്ല. ശമ്പളം ശരിയ്ക്ക് കിട്ടിയിട്ടില്ലെങ്കിലും വീട്ടില്‍നിന്നാരെങ്കിലും അയച്ചു കൊടുത്തോളും. ഞാനും ആദ്യജോലിയാണെങ്കില് ഇതുപോലെയൊക്കെ ആയിരിക്കും. ‘തോന്നുമ്പോ തോന്നുമ്പോ ജോലി തരാന് ഞാനെന്താ കുപ്പീന്ന് വന്ന ഭുതോ ? ‘ അമിത് തമാശയ്ക്ക് ഇടയ്ക്ക് പറയാറുള്ള സിനിമാ ഡയലോഗ് കുറച്ചുകാലം കൂടി ഇവിടെ ജോലി ചെയ്യേണ്ടി വരികയാണെങ്കില് ഫിലിപ്പ് സാറിനോട് പറയുമായിരിക്കാം.

പൂരത്തിന്റ്റെ നാടിനെ പെട്ടെന്നു തന്നെ വെറുക്കേണ്ടി വന്നു. വളരെയേറെ പ്രതീക്ഷകളുമായാണിവിടെ വന്നത്. തിരുവനന്തപുരത്തു നിന്ന് ട്രയിനിങ്ങ് കഴിഞ്ഞ് അവസാന ദിവസം ഓരോരുത്തര്ക്കും ചെല്ലേണ്ട ജില്ല വായിക്കുമ്പോള് മിടിക്കുന്ന ഹൃദയത്തോടെയാണു കേട്ടത്. ‘ സഞ്ജയ് – തൃശ്ശൂര് ‘ എന്നു വായിച്ചപ്പോള് ഹൃദയത്തിലേക്കൊരു തണുത്ത കാറ്റ് അടിച്ചപ്രതീതി. ‘എന്റ്റെ അയല് ജില്ല, ഇടയ്ക്കിടയ്ക്ക് വീട്ടില് പോകാം…‘ അതായിരുന്നു അപ്പോഴത്തെ ചിന്ത.

“ഓഫീസിലെ ജീവനക്കാരെ കമ്പ്യൂട്ടര് പഠിപ്പിക്കണം, അവര് ചെയ്യേണ്ട ഓഫീസ് ജോലികള് ഇനി കമ്പ്യൂട്ടര് ഉപയോഗിച്ചാണ് ചെയ്യേണ്ടത്…, സാധാരണക്കാരന് വളരേക്കാലം ഓഫീസുകള് കയറിയിറങ്ങാതെ എളുപ്പത്തില് കാര്യങ്ങള് നേടാനാണ്…തുടക്കത്തില് നിങ്ങള് അവരുടെ കൂടെയിരുന്ന് ജോലിചെയ്യണം……’ ട്രയിനിങ്ങ് സൂപ്രണ്ട് രാ‍മചന്ദ്രന് സാറുടെ ശബ്ദം ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നുണ്ടോ? എന്നെക്കൊണ്ട് ക്ഴിയുന്നത് പരമാവധി ഞാന് ചെയ്യും’ മനസ്സില് എടുത്ത് ദൃഢപ്രതിജ്ഞ, ഇവിടെയെത്തി ഇവിടുത്തെ ചീഫ് ഫിലിപ്പ് സാറിനെ കണ്ടപ്പോള് തന്നെ മാറ്റി. വന്നദിവസം തന്നെ അയാളെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടി. കുറച്ച് ജോലിക്കാരെ വച്ച് കൂടുതല്പണിയെടുപ്പിക്കുക, ബോര്‍ഡ് മീറ്റിങ്ങില്‍‌മറ്റുജില്ലകളിലെ സ്റ്റാഫുകള്‍ക്കിടയില് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണം.

എത്ര ജോലിവേണമെങ്കിലും ചെയ്യാം, ശമ്പളം ശരിയ്ക്ക് തന്നിരുന്നെങ്കില്…………..ജീവനക്കാരാ‍ണ് ഒരാ‍ശ്വാസം. അക്കഔണ്‍ട് സെക്ഷ്നിലെ ജോര്‍ജ്ജ് സാ‍ര് തന്ന 200 രൂപ ഇന്നുച്ചയോടെ ചില്ലറകളായി മാറി. നാളെ അമിത് പോകുന്നസെക്ഷനിലെ മായ മാഡം കനിയാമെന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എത്ര നാള്……ജീവനക്കാരെല്ലാം കമ്പ്യൂട്ടര് ട്രെയിനിങ്ങ് കിട്ടിയവരാണെങ്കിലും പലര്‍ക്കും കമ്പ്യൂട്ടര് അലര്‍ജിയാണിപ്പോഴും…’“ നിങ്ങളെന്നിവിടുന്ന് പോകുന്നോ, അന്ന് ഞങ്ങളീ കുന്ത്രാണ്ടം എടുത്ത് മൂലയിലേക്കിട്ട് ഞങ്ങളുടെ പേനയും പേപ്പറും ചെന്നെടുത്ത് എഴുത്തു തുടരും “ ക്ലര്‍‌ക്ക് സുര്‍ജിത്ത് സാറുടെ കമന്റാണിത്.

നിറുത്തിപ്പോയാലോ എന്ന് പലവട്ടം വിചാരിച്ചതാണ്.പക്ഷേ….. നാട്ടിലിപ്പോള് ഞാന് ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള പ്രമുഖ ഏജന്‍സിയുടെ കമ്പ്യൂട്ടര് പ്രൊഫഷണലാണ്. നല്ല ജോലി..നല്ല ശമ്പളം…ഭാഗ്യവാന്. ഇതൊഴിവാക്കി എങ്ങനെ പോകും… തിരിച്ചു ചെന്നാലിനി ഏറ് റെടുക്കാന് ഏതെങ്കിലും പാരലല് കോളേജുകള് മാത്രമേ കാണൂ.

ഇരുട്ടില് ലോഡ്ജ് ഒരു പ്രേതകുടീരം പോലെ തലയുയര്‍ത്തി നില്‍ക്കുന്നു. ‘മെഹറുബ’ എന്നപേരിനുചുററും പ്രകാശപ്പൊട്ടുകള് ഓടി നടക്കുന്നു. കോണിപ്പടികളെ പുണറ്ന്നു കിടകുന്ന ഇരുട്ടിനെ തുരത്താന് മൊബൈല്‍ഫോണ് ഓണ് ചെയ്ത് ‘C’ ബട്ടനെ ആശ്രയിക്കേണ്ടി വന്നു. ഉറക്കത്തിന്റെ അഗാധതയിലെങ്ങോ ഊളിയിട്ടു കിടക്കുന്ന റൂംബോയെ ഉണര്‍ത്തി താക്കോല് വാങ്ങാന് സാധാരണപോലെ തെല്ലു പണിപ്പെടേണ്ടി വന്നു. സ്ഥിരം ഈ സമയത്തു വരുന്നതു കൊണ്ടാണെന്നു തോന്നുന്നു ഇപ്പോള് ആ പഴയ പിറുപിറുപ്പില്ല.

മുറി തുറന്നപ്പോള് ഉള്ളിലെ മണം ഓക്കാനം വരുത്തി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിണ്ടെ ദു:സ്വാദ് നാ‍വിന് തുമ്പില് വന്ന് തൊട്ട് ഓടിപ്പോയി. മുറിയില് അലക്കേണ്ട വസ്ത്രങ്ങളുടെ കൂമ്പാരമാണ്.ഇന്നെങ്കിലും നേരത്തെ വരാന് അനുവാദം വാങ്ങി അലക്കിയിടണം എന്നു വിചാരിച്ചതാണ്……

കണ്ണാടിക്കു മുന്നില് നിന്നപ്പോള് ഒന്നുറക്കെ പൊട്ടിച്ചിരിക്കാനാണ് തോന്നുന്നത്. ഒരു ദിവസം പോലും ഇസ്തിരിയിടാതെ, ഷേവ് ചെയ്യാതെ നടക്കാത്ത ഞാന് മരിച്ചു പോയിരിക്കുന്നു. പുതിയൊരു മനുഷ്യന് ഞാനാണെന്ന് അവകാശപ്പെട്ടിതാ നില്‍ക്കുന്നു. ഇയാള് ഇന്ന് കുളിച്ചിട്ടില്ല, ധരിച്ചിട്ടുള്ള വസ്ത്രം മിനിഞ്ഞാന്ന് ധരിച്ചതാണ്. സാഹചര്യങ്ങള് ഒരാളില് എന്ത് മാറ്റങ്ങളും വരുത്തും….ഷവറിന് കീഴില്‍നിന്ന് കുളിച്ചെന്ന് വരുത്തി. വെള്ളം എപ്പോഴാണ് നില്‍ക്കുന്നതെന്നു പറയാനാവില്ല,ഒരിക്കല് പെട്ടതാണ്.ഷവര് ഓഫ് ചെയ്തപ്പോഴാണറിഞ്ഞത്,മൊബൈല് ചിലക്കുന്നുണ്ട്…

“ഈശ്വരാ ഞാനത് അറിയാതെ ഓണ് ചെയ്തല്ലോ,ആ നാശമാവും…..എന്തെങ്കിലും ഒഴിവു കഴിവുപറഞ്ഞ് ഒന്നുറങ്ങണം.മൊബൈല് ചെന്നെടുത്തപ്പോള് ‘Philip Sir Calling…’”
“ ഹലോ ‘
“ ഹലോ ‘
“ നീ എവിടെ റൂമിലാണോ ? “
“ അതെ സാര്…..”
“ പെട്ടെന്ന് വാ, സോഫ്റ്റ് വെയറിന്റ്റെ പുതിയ പാച്ച് എത്തിയിട്ടുണ്ട്, ചെക്ക് ചെയ്ത് ഇന്ന് തന്നെ നീ പ്രശ്നങ്ങള് തിരുവനന്തപുരത്തേക്ക് വിളിച്ചു പറയണം ..”
“ ശരി സാര് …”

റൂം ബോയ് പറഞ്ഞ തെറി കേട്ടുകൊണ്ട് ഓഫീസിലേക്ക് നടക്കുമ്പോള് എന്നെ എതിരേല്‍ക്കാന് വീണ്ടും അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റോഡു മാത്രം....