Wednesday, January 30, 2008

നിശാശലഭങ്ങളുടെ കൂടുകള്‍ ..


‘ജബ് സെ തേരെ നെയ്നാ…. തേരി നെയ്‌നോ സേ…ലാഗെ രേ…..’
അലോകിന്റെ പരുക്കന്‍ സ്വരത്തിലുള്ള പാട്ട് കോണിപ്പടി കയറി വരുന്നുണ്ട്.ഏതോ ന്യൂസും കൊണ്ടാണ് വരുന്നതെന്നു തോന്നുന്നു. ഇനി അവന്റെ കഥ പറച്ചിലില്‍ കഴിയുന്നതു വരെ ഒരു പണിയും നടക്കില്ല. റൂം നമ്പര്‍ 225 പെട്ടെന്നു തന്നെ ക്ലീന്‍ ചെയ്യാന്‍ മാനേജര്‍ പറഞ്ഞതാണ്.

“ അരേ തുജേ പതാ ഹെ ക്യാ..? ഭാജുവാലെ ദേവികാ ഹോട്ടല്‍ മേം ഏക് ഖൂന്‍ ഹോ ഗയാ ഹെ.. വൊ ലട്കീ കോയീ വ്യഭിചാരിണീ ഹെ… പിച് ലി കസ്റ്റമര്‍ ഉന് കി ഖൂന്‍ കര്‍ ദിയാ ഹെ…” ( എടാ നീയറിഞ്ഞോ അടുത്തുള്ള ദേവിക ഹോട്ടലില്‍ ഒരു കൊലപാതകം നടന്നിരിക്കുന്നു. ഏതോ വേശ്യയാണത്രേ.. അവരുടെ പഴയ ഏതോ കസ്റ്റമര്‍ ആണത്രേ കൊലപാതകം നടത്തിയത്.)
“ ഈശ്വരാ…ശാന്തി ചേച്ചി…”
കയ്യിലിരുന്ന ക്ലീനര്‍ താഴെ വീണു. ഓര്‍ക്കാപ്പുറത്തൊരടി കിട്ടിയ പോലെ.. ആകെയൊരു തരിപ്പ്..
എടാ നീയിതൊന്ന് ഫിനിഷ് ചെയ്യ് …” അലോകിന് റെ പ്രതികരണത്തിന് കാക്കാതെ , മാനേജരുടെ കണ്ണു വെട്ടിച്ച് ഹോട്ടല്‍ ദേവികയിലേക്ക് പായുമ്പോള്‍ ജോസ് സാര്‍ പോകുന്നതിന് മുന്‍പ് പറഞ്ഞേല്‍പ്പിച്ച വാക്കുകളായിരുന്നു മനസ്സില്‍..

“ …. രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ നീ പോയി അന്വോഷിക്കണം, നിന്റെ സ്വന്തം സഹോദരിയാണെന്ന് കരുതണം. ഞാന്‍ പാലക്കാട്ടെ താമസ സൌകര്യം ശരിയാക്കി പെട്ടെന്ന് വരാം…”

സിക്കുകാരുടെ ഗുരുദ്വാരയും കഴിഞ്ഞ്, മലയാളി ഹോട്ടലായ ‘ജെം’-നപ്പുറത്താണ് ഹോട്ടല്‍ ദേവിക. സെക്കന്തരാബാദിലെ തിരക്കേറിയ മാര്‍ക്കറ്റും , ബസ് സ്ററാന്റും, റെയില്‍വെ സ്റ്റേഷനും കൂടിച്ചേരുന്ന സ്ഥലം. ഹോട്ടലിനു മുന്നില്‍ സാമാന്യം നല്ല തിരക്കുണ്ട്. ചുറ്റും പോലീസുകാരാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ എത്തിച്ചു നോക്കിയപ്പോള്‍ കണ്ടു.ചോരയില്‍ മുങ്ങിയ വെളുത്ത തുണിക്കടിയില്‍ ജീവിതം മുഴുവന്‍ ദുരിതമനുഭവിച്ച ആ മുഖം..അവസാനം അന്ത്യവും ഏററവും മൃഗീയമായി..നാളെ പോയി കാണണമെന്ന് വിചാരിച്ചതായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ ഈ രൂപത്തില്‍ കാണേണ്ടി വന്നു.

“ ലഗ്ബഗ് ദസ് ബാര്‍ ഗായല്‍ കിയാ ഹെ… (പത്തോളം കുത്തുകളുണ്ടത്രേ…” )
“ ഈ ജനാളു ചാവു ഇലാഗെ ആയ്തുന്തി…” ( ഇവറ്റകളുടെയൊക്കെ മരണം ഇങ്ങനെയൊക്കെ തന്നെ…)
ആള്‍ക്കൂട്ടം അവരുടെ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്. ഡയലോഗ് പറയുന്ന മിക്ക മാന്യന്മാരും രാത്രിയായാല്‍ ബസ് സ്ററാന്റിലെ വിലപേശല്‍ സ്ഥലത്തു പോകുന്നവരായിരിക്കും.
“….ഇവരൊക്കെ ഇങ്ങനെ ജനിക്കുന്നവരാണോ..? ഇതിലേക്ക് വലിച്ചെറിയപ്പെട്ടവരല്ലേ,, ? മുംബെയിലും, കൊല്‍ക്കത്തയിലുമെല്ലാം ശാന്തിയെത്തേടി അലഞ്ഞ സമയത്ത് കുറെ പേരെ കണ്ടു.ബാല്യം കഴിഞ്ഞിട്ടില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെവരെ..കാമുകനും, ഭര്‍ത്താവും എന്തിന് സ്വന്തം മാതാപിതാക്കള്‍ വഴി വില്‍ക്കപ്പെട്ടവര്‍.ആരോഗ്യവും സൌന്ദര്യവും നശിക്കുന്നതുവരെ ഒരു വില്പനചരക്കുപോലെ, അതുകഴിഞ്ഞാല്‍ മാരകരോഗങ്ങളുമായി മരണത്തെ കാത്തിരിക്കുക…സ്ത്രീ വിമോചനക്കാരുടെ ഉണര്‍ത്തുപാട്ടുകള്‍ മാധ്യമങ്ങളിലൂടെ മാത്രം…” ജോസ് സാറിന്റെ ശബ്ദം എവിടെനിന്നോ മുഴങ്ങുന്നുണ്ടോ..?
ഹോട്ടലിലേക്കു തിരിച്ചു നടക്കുമ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. എന്തു ചെയ്യണമെന്നറിയില്ല. ജോസ് സാറിനെ വിളിച്ച് എങ്ങനെ പറയും..? ദു:ഖങ്ങളുടെ പെരുമഴക്കാലം അവസാനിച്ചെന്ന് പറഞ്ഞ് പോയ മനുഷ്യനാണ്. ജീവിതത്തിലെ എല്ലാ തിരിച്ചടികളെയും പ്രതിരോധിച്ച് അവസാനമിപ്പോള്‍…
ഹോട്ടല്‍ ജെമ്മിന് മുന്നിലെത്തിയപ്പോളാണോര്‍ത്തത്, മജീദിക്കയെ കണ്ടുനോക്കാം. ഇവിടെ എന്നെക്കൂടാതെ അദ്ദേഹത്തിന്‍റെ കഥകളറിയാവുന്ന മറ്റൊരാളല്ലേ..? മജീദിക്കയുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി, വിവരമദ്ദേഹമറിഞ്ഞിട്ടുണ്ട്.
“നീ പോയി കണ്ടോ..?” കണ്ടപ്പോഴേ അദ്ദേഹം ചോദിച്ചു.
“ഉം..”
“ ജോസിന്‍റെ നമ്പറില്ലേ നിന്‍റെ കയ്യില്‍..? അവനെ വിവരമറിയിക്കണ്ടേ..?”
“ എങ്ങനെ പറയണമെന്നറിയില്ലിക്കാ…അടുത്തയാഴ്ച വരാമെന്നു പറഞ്ഞുപോയതാണ്..അപ്പോഴേക്കും..”
“ ഏതായാലും അറിയിക്കേണ്ടേ..? ഹൈദരാബാദിലെ ഏതോ ക്രിമിനലാണ് കൊന്നത്.. ഞാന് രാവിലെ പോയി മാനേജരെ കണ്ടിരുന്നു..”
“….”
“ ശാന്തിയെ കോട്ടി ബസ് സ്റ്റാന്‍റില് നിന്നല്ലേ ജോസ് കണ്ടെടുക്കുന്നത്.. കോട്ടിയില്‍ ഇവന്‍റെ നിയന്ത്രണത്തിലുള്ള കുറച്ചു പെണ്ണുങ്ങളിലൊരാളായിരുന്നത്രേ ശാന്തി. അവളെ ജോസ് സെക്കന്തരാബാദിലേക്ക് കൊണ്ട് വന്നതുമുതല് അവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നത്രേ.. ഇന്നലെ ഹോട്ടല് ദേവികയില്‍ വന്ന ഒരുത്തി ശാന്തിയെ അവിടെ വച്ച് കണ്ട് അവനെ അറിയിച്ചു. രാത്രിയില്‍ അവന്‍ വന്നവളെ കൊണ്ടുപോകാന്‍ നോക്കിയപ്പോള്‍ അവളെതിര്‍ത്തു. അവസാനമത് കൊലപാതകത്തില്‍ കലാശിച്ചു…”
“ ആ ശവശരീരമിനി്യെന്ത് ചെയ്യും..?”
“ അതു പൊതു ശ്മശാനത്തിലടക്കും.., സമൂ‍ഹത്തിന്റെ കണ്ണില്‍ ഇവരൊക്കെ ഏറ്റെടുക്കാനാരുമില്ലാത്തവരല്ലേ…തെളിവെടുപ്പും അന്വോഷണവുമെല്ലാം പ്രഹസനമാണ്.അവിടെ നില്‍ക്കുന്ന ആ പോലീസുകാരൊക്കെയില്ലേ..എല്ലാം അവന്‍റെയാള്‍ക്കാരാണ്. എന്തു ചെയ്യാം, അവനും അവള്‍ക്കും ജീവിതത്തില്‍ സന്തോഷം പടച്ചവന്‍ വിധിച്ചിട്ടില്ല,… … നീയിന്നിനി ജോലിയ്ക്ക് കയറേണ്ട. ആ അലോകിനേയോ മറ്റോ ജോലിയേല്പിച്ച് സ്വസ്ഥമായി കുറച്ചുനേരം പോയിക്കിടന്നോ.. മനസ്സൊന്നു ശരിയായിക്കഴിഞ്ഞാല്‍ ജോസിനെ വിളിച്ചു പറഞ്ഞേക്ക്.. കുറെ ദു:ഖങ്ങള് അനുഭവിച്ച് മനസ്സുറച്ചതല്ലേ..ഇതു താങ്ങാനുള്ള ശക്തിയും പടച്ച റബ്ബ് അവനു കൊടുത്തോളും..”

ആളുകള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തിളക്കുന്ന വെയിലിലും ബസ് സ്റ്റാന്‍റ് ഭാഗത്തുനിന്നും മാര്‍ക്കറ്റ് ഭാഗത്തു നിന്നും ഹോട്ടലിന് മുന്നിലേക്ക് ജനമൊഴുകുകയാണ്. മരിച്ചത് ഇത്തരത്തിലുള്ള ഒരു സ്ത്രീയായതു കൊണ്ടായിരിക്കും. ചിലപ്പോള്‍ ദുരന്തങ്ങളും ചിലര്‍ക്ക് ആഘോഷമാവുന്നു. മജീദിക്ക പറഞ്ഞപോലെ അലോകിനെ ഏല്പിച്ച് റൂമില്‍ പോയി കിടക്കാം. ഇന്നിനി ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

“ തും നെ ദേഖാ ഹെ ക്യാ..? “ അലോകാണ് ( നീ കണ്ടോടാ..? )
“ ഉം …”
“ ആജ് കീ രാത് ബസ് സ്റ്റാന്‍റ് പര്‍ നഹീ ജായേംഗെ.. സഭീ സെക്കന്തരാബാദീ വ്യഭിചാരിണീയോം ഇകടാ ഹോകര്‍ പ്രതിബടന്‍ കര്‍നെവാലെ ഹെ.. ഹം ലോഗ് കമരെ സെഹീ ഉന്‍ സഭീ ലോഗോം കൊ വീക്ഷണ്‍ കര്‍ സക്തെ ഹെ..യെ രാത് ജത്സെ ജല്‍ദ് തൂ ആ..” ( ഇന്ന് രാത്രി ബസ് സ്റ്റാന്‍റില്‍ പോകേണ്ട, സെക്കന്തരാബാദിലെ എല്ലാ വേശ്യകളും ഒന്നിച്ചു ചേര്‍ന്നുള്ള പ്രകടനം ഇന്നുണ്ടാകും..നമ്മുടെ ജനലില്‍ ക്കൂടി എല്ലാവരെയും കാണാം.. ഹെ രാത്രീ…….. നീ പെട്ടെന്നു വാ…)
“അലോക്…!!!“ ശബ്ദം നന്നേയുയര്‍ന്നുപോയി.
അവന്‍ ഞെട്ടി.പെട്ടെന്ന് കതകുചേര്‍ത്തടച്ചു. തൊട്ടടുത്തമുറിയില്‍ താമസക്കാരുണ്ട്.
“ സോറി യാര്‍…തേരാ….തേരെ ഉസ്കെ സാഥ് കോയീ സംബന്ധ് ..”. നിറഞ്ഞ് വന്ന കണ്ണുകള്‍ അവന്‍ കാണാതിരിക്കാന്‍ തലയണയില്‍ മുഖമമര്‍ത്തിക്കിടന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍റെ പാദപതനശബ്ദം അകന്നുപോകുന്നത് കേട്ടു.മനസ്സാകെ മരവിച്ചുപോയി. ചിന്തകളില് അസ്വസ്ഥതകളുടെ മാറാലകെട്ടുകള്‍ മാത്രം. വകഞ്ഞുമാറ്റുന്തോറും നൂറിരട്ടിയായി പെരുകുകയാണ്.

പുറത്ത് നിന്നും ബസ് സ്റ്റാന്‍റില്‍ നിന്നുള്ള തെലുങ്കിലുള്ള പോക്കറ്റടിക്കാരെ ശ്രദ്ധിക്കാനുള്ള നിര്‍ദ്ദേശം കേള്‍ക്കുന്നുണ്ട്. ജനല്‍ തുറന്നപ്പോള്‍ നഗരത്തിലെ സായാഹ്നം. പുറത്തെ ഉഷ്ണക്കാറ്റിന് ചോരയുടെ ഗന്ധമുണ്ടോ..? പുറത്ത് ജനസമുദ്രമാണ്. സണ്‍ഡെ മാര്‍ക്കറ്റ് സജീവമാകാന്‍ തുടങ്ങുന്നു. അലോക് പറയുന്ന പോലെ അച്ഛനും അമ്മയുമൊഴികെ എന്തും കിട്ടുന്ന മാര്‍ക്കറ്റ്. ജോസ് സാര്‍ ഇവിടെയുണ്ടായിരുന്ന ഞായറാഴ്ചകളില്‍‍ മാര്‍ക്കറ്റിലൂടെ വെറുതെ നടക്കുമായിരുന്നു. ഒന്നും വാങ്ങാനില്ലെങ്കിലും, വെറുതെ വിലപേശി, മീഠാപാനും ചവച്ച്, കഥകള്‍ പറഞ്ഞ്, തിരക്കിലലിഞ്ഞ് നടന്ന കുറെ നല്ല സായാഹ്നങ്ങള്‍… രാത്രി ഹോട്ടല്‍ ജെമ്മില്‍ പഴയ മലയാളഗാനങ്ങളും കേട്ടുകൊണ്ടുള്ള ഭക്ഷണം, ജോസ് സാറിന്‍റെ തമാശ കലര്‍ന്ന ഉപദേശങ്ങള്‍..ജീവിതത്തെ അന്നുവരെ നോക്കി കണ്ടതില്‍ നിന്നൊരു മാറ്റം വന്നത് ജോസ് സാറിന്‍റെ വരവോടുകൂടിയായിരുന്നു.
ജീവിതത്തിലെ ഒറ്റപ്പെടലുകളില്‍ നിന്ന് സെക്കന്തരാബാദിലെ ഹോട്ടലില്‍ റൂംബോയ് ആയതോടെ ജീവിതം ഒന്നുകൂടെ മടുപ്പായി. ഗ്രാമത്തിന്‍റെ നൈര്‍മല്യത്തില്‍ നിന്ന് നഗരത്തിന്‍റെ യാന്ത്രികതയിലേക്കുള്ള മാറ്റം തുടക്കത്തില്‍ തന്നെ ദു:സ്സഹമായി. സദാസമയം തിരക്കേറിയ ഈ നഗരം രാത്രിയില്‍ പോലും ഉണര്‍ന്നിരിക്കുകയാണ്. ഭാഷയായിരുന്നു മറ്റൊരു പ്രശ്നം. തെലുങ്കോ, ഹിന്ദിയോ അറിയാതെ ഒരു രക്ഷയുമില്ല. വീടിനെയും അച്ഛനെയും ഓര്‍ത്തപ്പോള്‍ അതിലും ഭേദം ഇതു തന്നെയാണെന്നു തോന്നി. പെട്ടെന്നു സുഹൃത്തായ അലോക്, ഹോട്ടലിനു മുന്നിലെ കൊച്ചുകട നടത്തുന്ന മലയാളിചേട്ടന്‍, മജീദിക്ക…സംസാരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചുപേര്‍..പ്രത്യേകിച്ചൊരു ലക് ഷ്യവുമില്ലാതെ ഒഴുകിയിരുന്ന ജീവിതത്തിലേക്ക് എവിടെനിന്നോ ജോസ് സാര്‍ കയറിവന്നു. പിന്നീടദ്ദേഹം അച്ഛനും ചേട്ടനുമെല്ലാമായിമാറുകയായിരുന്നു.

മലയാളി ആയതുകൊണ്ട് റൂം സര്‍വ്വിസിന് മാനേജര്‍ എന്നെ തന്നെ ഏല്പിക്കുകയായിരുന്നു. ആര്‍ക്കും സ്നേഹവും ബഹുമാനവും തോന്നുന്ന സ്വഭാവം..പരിചയപ്പെട്ട് കുറച്ചു സമയം കൊണ്ടു തന്നെ അദ്ദേഹം വേണ്ടപ്പെട്ട ആരോ ആയി മാറി. ട്വിന്‍സിറ്റികള്‍ക്കടുത്തുള്ള മിക്കവാറും എല്ലാ സ്ഥലങ്ങളും അദ്ദേഹത്തിന്‍റെ കൂടെപ്പോയി കണ്ടു. യാത്രകള്‍ക്ക് ദു:ഖങ്ങളെ ഒരു പരിധിവരെ പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ചരിത്രമുറങ്ങിക്കിടക്കുന്ന ഈ നഗരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം മാറി.
ചാര്‍മിനാറിനുമുന്നിലെ ചവിട്ടുപടികളിലിരുന്നാണദ്ദേഹം സ്വന്തം കഥ പറയുന്നത്. സ്വന്തം കുടുംബക്കാര്‍ തല്ലിക്കെടുത്തിയ ജീവിതകഥ. കണ്ണൂരിലെ പ്രശസ്തമായ കൃസ്ത്യന്‍ കുടുബത്തിലെ പയ്യന് തൊട്ടടുത്ത പാവപ്പെട്ട ഹിന്ദു കുടുംബത്തിലെ പെണ്ണിനോട് പ്രണയം തോന്നിയപ്പോള്‍ സമ്പത്തിന്‍റെയും ജാതിയുടെയും അളവുകോലെടുത്ത്, വാളെടുത്ത് മുന്നില്‍ നിന്നത് അദ്ദേഹത്തിന്‍റെ കുടുംബക്കാരായിരുന്നു.ഒരു തരത്തിലും ഇരുവരെയും അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.
ഗള്‍ഫിലുള്ള അച്ഛന് സുഖമില്ല, നാട്ടിലേക്കു വരണം, പകരം നീ പോകണമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അതിലൊരു ചതിയൊളിച്ചിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞില്ല. പ്രശ്നങ്ങള്‍ ഒന്നു തണുക്കുന്നതുവരെ ഇവിടെ നില്‍ക്കുന്നതിലും ഭേദം പുറത്ത് പോയി കുറച്ച് കാശുണ്ടാക്കുന്നതാണ് നല്ലതെന്നദ്ദേഹവും തീരുമാനിച്ചു. ‘ രണ്ടു വറ്ഷം കഴിഞ്ഞ് തിരിച്ചു വരാം, കാത്തിരിക്കണമെന്ന്‘ ശാന്തിയോട് പറഞ്ഞ് പോകുകയായിരുന്നു.
രണ്ടു വറ്ഷം കഴിഞ്ഞു വരാമെന്ന് പറഞ്ഞെങ്കിലും, നാട്ടിലേക്ക് വരാന്‍ വീണ്ടും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. വന്നപ്പോള്‍ ശാന്തിയുടെ വീട് നിന്നിരുന്നിടത്തൊരു ഹോട്ടല്‍.. അവരെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ ആര്‍ക്കും നല്ല അഭിപ്രായമുണ്ടായിരുന്നില്ല രണ്ടു മൂന്ന് കൊല്ലം മുമ്പ് മുംബെയില് ഒരു ജോലി ശരിയായിപോയ ശാന്തി പിന്നീട് നാട്ടിലേക്ക് വന്നില്ലത്രേ..അനുജത്തി ആരുടെ കൂടെയോ പോയി..അമ്മ മരിച്ചു പോയി..
കുറെ പണിപ്പെട്ടു അനുജത്തിയെത്തേടിക്കണ്ടെത്താന്‍. ശാന്തിയെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നു. അവളില്‍ നിന്നെന്തെങ്കിലും അറിയാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.
“വകയിലൊരമ്മാവനാണ് കൊണ്ടുപോയത്..ചേച്ചി പോയ ആദ്യ രണ്ടു മൂന്ന് മാസം കത്തും പൈസയും അയച്ചിരുന്നു, പിന്നീടൊരു വിവരവുമില്ലാതായി. അച്ഛനില്ലാത്ത ഞങ്ങള്‍ക്ക് അന്വേഷിച്ചുപോകാനാരണുള്ളത്..? എല്ലാവരും ചേച്ചിയെ കുറ്റം പറയുന്നു. ചേച്ചിക്കെന്തോ പറ്റിയിട്ടുണ്ടാവും..ചേച്ചിയെ ഓര്‍ത്ത് ദു:ഖിച്ചാണ് അമ്മ മരിച്ചത്..” അവളെ ആശ്വസിപ്പിക്കാന് കുറെ പണിപ്പെട്ടു.
അമ്മാവനെ തേടിപ്പിടിച്ച്, സത്യം പറയിക്കാന് ഭീഷണിപ്പെടുത്തേണ്ടി വന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ശാന്തിയെ മുംബെയില്‍ ഏല്‍പ്പിച്ച് കുറച്ചുപൈസയും വാങ്ങി വരികമാത്രമാണത്രേ അയാള്‍ ചെയ്തത്. നാട്ടിലാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയുണ്ടായിരുന്നത്രേ..സകല സങ്കടങ്ങളും അയാളില്‍ തീര്‍ത്തപ്പോള്‍ എല്ലാറ്റിനും പിന്നില്‍ സ്വന്തം വീട്ടുകാരാണെന്ന ഞെട്ടിപ്പിക്കുന്ന സത്യവും അറിയാന്‍ കഴിഞ്ഞു. പിന്നീടൊരു അലച്ചിലായിരുന്നു. കുടുംബവുമായുള്ള എല്ലാബന്ധവുമുപേക്ഷിച്ച് ശാന്തിയെത്തേടിയുള്ള അലച്ചില്‍.
നീണ്ട ഏഴ് വര്‍ഷങ്ങള്‍… മുംബെയിലും, ഡല്‍ഹിയിലും, കൊല്‍ക്കത്തയിലെയുമെല്ലാം തെരുവുകളില്‍ എന്നെങ്കിലും അവളെ കാണാന്‍ പറ്റുമെന്ന ഉറപ്പോടെയുള്ള അലച്ചില്‍… അന്വോഷിക്കാന്‍ കയ്യിലൊരു ഫോട്ടോപോലുമില്ലാഞ്ഞത് അന്വേഷണം ദുഷ്കരമാക്കി. കഴിഞ്ഞമാസമാണ് ഹൈദരാബാദിലെ കോട്ടിസ്റ്റാന്റില്‍ ആളുണ്ടെന്നറിയുന്നത്. ഒരു ഇടപാടുകാരന്‍ മുഖേന പൈസയുറപ്പിച്ച് , ഒരു പതിവുകാരനെപ്പോലെ അവളുടെ അടുത്തെത്തുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയ എല്ലാ ദു:ഖങ്ങളും പെരുമഴയായവിടെ പെയ്തുവീണു. പത്ത് വര്‍ഷങ്ങള്‍.. രണ്ടുപേരുടെയും വറ്റിപ്പോയ കണ്ണീര്‍ വീണ്ടും ഉറവയെടുത്തു.. ഒരു രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തു. അവള്‍ക്കിന്നു മനുഷ്യരെയെല്ലാം പേടിയാണ്.
“ ദൂരെ നിന്ന് ഒരു പ്രാവശ്യമെങ്കിലും കാണാന്‍ കഴിയണേ എന്ന് ദിവസവും പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ജീവിതം പലരും കടിച്ചുകീറി നശിച്ചുപോയി. ആത്മഹത്യ ചെയ്യാനെന്നു വച്ചാല്‍ മരണം പോലും തോല്‍പ്പിക്കുകയാണ്.. മരിച്ചുപോയെന്നു വിചാരിച്ചു മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സുഖമായി ജീവിക്കണം….” അവളെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.
കഥ പറയുമ്പോള്‍ പലപ്പോഴും, കണ്ഠമിടറിയും, കണ്ണുനിറഞ്ഞും അദ്ദേഹം നിര്‍ത്തുകയുണ്ടായി. കഴിഞ്ഞകുറെ ദിവസങ്ങളായി തമാശകളുമായി കൂടെയുണ്ടായിരുന്ന ഈ മനുഷ്യന്‍റെയുള്ളില്‍ ദു:ഖത്തിന്‍റെ ഒരു നെരിപ്പോടുണ്ടായിരുന്നു.
“അരേ യാര്‍.. തുമാരെ പ്രോബ്ലെംസ് അഭീ തക് സോള്‍വ് നഹീ ഹുവാ ക്യാ..? അഭ് ഉസ് തരഫ് ദേഖ്നാ ബംദ് കരോ..ശവ് സുബഹീ നികല് ദിയാ ഗയാ ഹെ.. “ അലോകാണ്. (“എന്താടാ നിന്‍റെ പ്രശ്നങ്ങള് ഇതുവരെയും തീര്‍ന്നില്ലേ..? ഇനി അങ്ങോട്ട് നോക്കേണ്ട, ശവം രാവിലെ തന്നെ കൊണ്ടുപോയി….”)
….മാനേജര്‍ മുജ് സേ, തേരെ ബാരെ മേം പൂഛാ..മേം നെ കഹാ കീ തേരെ തബീയത് ഠീക് നഹീ ഹെ…..മേം ഊപര്‍ ജാതാ ഹും, തും മുഹ് ദോകര്‍ തുരംത് ഊപര്‍ ആ..
( “ പിന്നേ.. നിന്നെ മാനേജര് അന്വേഷിച്ചിരുന്നു., ഞാന് സുഖമില്ലാന്ന് പറഞ്ഞു. നീ മുഖമൊക്കെ കഴുകി മുകളിലേക്ക് വാ..പ്രശ്നമൊക്കെ നമുക്ക് സോള്‍വ് ചെയ്യാം…” ) അവന്‍ മുകളിലേക്ക് പോയി.
ഈ പ്രശ്നം ആര്‍ക്കാണ് സോള്‍വ് ചെയ്യാന്‍ പറ്റുക..? ഡയറിയില്‍ എഴുതി വച്ചിട്ടുള്ള ജോസ് സാറിന്‍റെ നമ്പറുമായി താഴെ ബൂത്തിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തോട് എങ്ങനെയിത് പറയുമെന്നാണ് ഞാനാലോചിക്കുന്നത്….


Thursday, January 3, 2008

പങ്കുവയ്ക്കപ്പെടുമ്പോള്‍...

മുക്കില്‍ ബസ്സിറങ്ങുമ്പോള്‍സമയം എട്ടര. വിചാരിച്ചതിലും നേരത്തെ എത്തിയിരിക്കുന്നു. ബസ്സ് പൊടി പറത്തി കടന്നു പോയപ്പോള്‍ പെട്ടെന്നൊരു തുരുത്തില്‍ ഒറ്റപ്പെട്ടതുപോലൊരു പ്രതീതിയാണുണ്ടായത്. ഇപ്പോള്‍ പെട്ടെന്ന് ഇരുട്ടും, തണുപ്പും വരുന്നതു കൊണ്ടാണെന്ന് തോന്നുന്നു, കവലയില്‍ ഒരു മനുഷ്യജീവിപോലുമില്ല. ഞാന്‍ ആഗ്രഹിച്ചതുപോലെ തന്നെ…..! ഈശ്വരമുക്കെന്ന ഈ കുഗ്രാമത്തില്‍ നിന്ന് ഒരു വര്‍‌ഷം മുന്‍‌പ് നാടുവിടുമ്പോഴും ഇതുപോലെ തന്നെയായിരുന്നു. ഇരുട്ടുവീണുറങ്ങുന്ന നാട്ടുവഴിയിലൂടെ വാടകവീട് ലക് ഷ്യമാക്കി നടക്കുമ്പോള്‍ ഭാമയോട് പറയാന്‍ മന:പാഠമാക്കിയിരുന്നവയെല്ലാം മന:സ്സില്‍ നിന്നു മാഞ്ഞ് പോയിരിക്കുന്നല്ലോ..! ഈ നാട്ടില്‍ നിന്നെനിക്കൊരിക്കലും സമാധാനം കിട്ടില്ലെന്നു തോന്നുന്നു.

ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ പപ്പേട്ടന്‌റെ റേഷന് കടയും, രാമേട്ടന്റെ ചായക്കടയുമെല്ലാം അതുപോലെ തന്നെയുണ്ട്. പറയത്തക്ക മാറ്റമൊന്നും ഒരു വര്‍‌ഷത്തിനുള്ളില്‍ ഈ ഗ്രാമത്തിന് സംഭവിച്ചിട്ടില്ല. അന്ന് ഭാമയുമായിവിടെ ബസ്സിറങ്ങുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ഈ കുഗ്രാമത്തില്‍ എന്ത് ജോലി ചെയ്ത് ജീവിക്കുമെന്നായിരുന്നു പേടി. ഇവിടെ ഉണ്ടായിരുന്ന അഞ്ചുമാസങ്ങളും ജീവിതത്തില്‍ അസ്വസ്ഥതകളല്ലാതെ മറ്റൊന്നും തന്നില്ല. പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത ജീവിതത്തിലേയ്ക്ക് ഓര്‍‌ക്കാപ്പുറത്തുള്ള ഭാമയുടെ തള്ളിക്കയറ്റം ജീവിത ഗതി അപ്പാടെ മാറ്റിമറിച്ചു. ഇവിടെ ജോലിയില്ലാ ജീവിതം ദുസ്സഹമായപ്പോള്‍, പുറം നാട്ടില്‍ പോയി ജോലി അന്വോഷിക്കാന് ബുദ്ധിയുപദേശിച്ചത് സത്യത്തില്‍ ഭാമ തന്നെയായിരുന്നില്ലേ..? അവളെ മറന്നിത്രകാലം…….പരിചയമില്ലാത്ത ഈനാട്ടില്‍ ഇത്ര നാള്‍ അവളെങ്ങനെ പിടിച്ചു നിന്നാവോ..? അന്നിവിടം വിട്ടതിനു ശേഷം ഫോണ് കാള്‍ വഴി പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതെ, പെട്ടെന്നീ രാത്രിയില്‍ കടന്നു ചെല്ലുമ്പോള്‍ അവളെങ്ങനെ പ്രതികരിക്കുമാവോ..?

അന്നിവിടെ നിന്ന് ചെന്നെയിലേക്കുള്ള ട്രയിന് യാത്ര.., ജീവിതം കീഴ്മേല്‍ മറിച്ചത് ആ യാത്രയായിരുന്നു. കേരളത്തിലെ അമ്പലങ്ങള്‍ സന്ദര്‍‌ശിച്ച് ജയയും അച്ഛനും തിരിച്ചു പോകാന്‍ ഞാന്‍ കയറിയ കമ്പാര്‍‌ട്ട് മെന്‍റ് തന്നെ തെരെഞ്ഞെടുത്തത് യാദൃശ്ചികം. യാത്രയിലെ സൌഹൃദം അവരുടെ വീട്ടില്‍ കൊണ്ടെത്തിക്കുന്നതും, ജോലി അവരുടെ ഹോട്ടലില്‍ തന്നെയായതും, പിന്നിടത് ജയയുടെ ഭര്‍‌ത്താവു പദവിയിലേയ്ക്കുയര്‍‌ന്നതും…ജീവിതത്തില് ഓര്‍‌ക്കാപ്പുറത്ത് സംഭവിച്ച ഈ മാറ്റങ്ങള്‍ എന്തുകൊണ്ടോ പ്രതിരോധിക്കാന്‍ തോന്നിയില്ല. ജയയുടെ നീണ്ട മിഴികള്‍ അവളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുമ്പോള്‍ ഭാമയെവിടെയായിരുന്നു..?

അരികില്‍ ജയ തളര്‌ന്നുറങ്ങുന്ന പല രാത്രികളിലും അങ്ങ് കേരളത്തില് നിന്നുള്ള ഭാമയുടെ നെടുവീര്‍‌പ്പുകള്‍ വന്ന് പൊതിയാന്‍ തുടങ്ങിയത് പിന്നീടായിരുന്നു. ഉറക്കം അകന്നുപോയ കുറെ രാത്രികള്‍..! കേരളത്തിലെ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് പെട്ടെന്നു വരാമെന്നൊരു കള്ളവും പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു നിറയെ ഭാ‍മയായിരുന്നു. കുറെയേറെ അമ്പലങ്ങള്‍ സന്ദര്‍ശിച്ചു, പക്ഷെ ഭാമയെ നേരിടാനുള്ള ധൈര്യമിതുവരെ കിട്ടിയിട്ടില്ല. ഇനി ഭാമയോടെന്ത് നുണ പറഞ്ഞ് ജയയുടെ അടുത്തെത്തും..? ഇരു ഭാഗത്തും പറഞ്ഞ് ഫലിപ്പിക്കാന്‍ കുറെ നുണകളുമായി രണ്ടു പെണ്ണുങ്ങള്‍ക്കിടയില്‍ എത്രകാലമിങ്ങനെ തുടരാന്‍ പറ്റുമാവോ..?

അകലെ വാടകവീട് ഒരു പ്രേതഭവനം പോലെ തോന്നിക്കുന്നു. മനസ്സിലെ അസ്വസ്ഥതകള്‍ കാലുകളിലേക്കിറങ്ങി രണ്ടുകാലും മന്ത് ബാധിച്ചവനെപ്പോലെയായിരിക്കുന്നു. വെളുത്ത ചായമടിച്ച ആ കൊച്ചു വിടിനുമുന്‍‌പില്‍ കാലുകള്‍ നിശ്ചലമായി. പൂര്‍‌ണ്ണ നിശ്ശബ്ദതയിലാണ് വീട്, ഒരുപക്ഷെ അവള്‍ ഉറങ്ങിയിട്ടുണ്ടായിരിക്കും.കോളിങ് ബെല്ലിന്‍‌മേല്‍ വിരലമര്‍ത്തുമ്പോള്‍ കൈ വിറയ്ക്കുന്നുണ്ടോ..? മിടിക്കുന്ന ഹൃദയവുമായി നില്‍ക്കെ, തട്ടമിട്ടൊരു മുഖം പുറത്തേയ്ക്കു കണ്ടപ്പോള്‍ ഞെട്ടിപ്പോയി.

“ ഉമ്മറാക്ക ഇവ്ടില്യാലോ..” തട്ടക്കാരി മുഖം മാത്രം പുറത്തേയ്ക്ക് കാണിച്ച് പറഞ്ഞു.
“ ഇവിടെ മുമ്പ് താമസിച്ചിരുന്ന സ്ത്രീ..? “ ശബ്ദം തൊണ്ടയില്‍ നിന്നിറങ്ങി പുറത്ത് വരാന്‍ നന്നേ പണിപ്പെട്ടു.
“ ആ മാപ്പള ഇട്ട് പോയ സ്ത്രീയോ..? അവര് ഇവ് ടെ ഉന്തുവണ്ടീല് പച്ചക്കറി വിറ്റിര്‍ന്ന ആളിന്റെ കൂടെപോയിട്ട് കൊറേ ആയല്ലോ… ഇപ്പോ കെഴ്ക്കെവ്ടോ ആണ്‍ന്ന് തോന്ന്ണൂ..ഇങ്ങളാരാ..? “
പെട്ടെന്നൊരു നിമിഷം ബധിരനും മൂകനുമായപോലെ. വര്‍ത്തമാനകാലത്തേയ്ക്ക് തിരിച്ചുവരാന് കുറച്ചു സമയമെടുത്തു. ആ സ്ത്രിയ്ക്ക് മറുപടി കൊടുക്കാതെ തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ആഞ്ഞടിച്ചിരുന്ന തിരമാലകളെല്ലാം ശാന്തമായിരിക്കുന്നു. മനസ്സിലിപ്പോള്‍ സന്തോഷമോ സന്താപമോ..? തിരിച്ചറിയാനാവുന്നില്ല. ഇനിയുള്ള ജീവിതം പകുത്തുകൊടുക്കലുകളില്ലാതെ ജയയ്ക്കുമാത്രമായി കൊടുക്കണം.

ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഭാമപോയി. ജയയോട് ഒരാഴ്ച കഴിഞ്ഞുവരാമെന്ന് പറഞ്ഞ് പോന്നതാണ്.ഇപ്പോള്‍ രണ്‍ടാഴ്ചയാവാറായി , തിരിച്ചു ചെല്ലുമ്പോള്‍ അവളും..? ചിന്തകള്‍ക്ക് വീണ്ടും തീ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു..

Monday, November 26, 2007

തലവേദനകള്‍ ഉണ്ടാകുന്നത്

സമയം രണ്ടര കഴിഞ്ഞപ്പോള്‍ രേഖ ബാഗുമെടുത്ത് ഓഫീസില്‍ നിന്നും‍ പുറത്തിറങ്ങി. ‘ മാഷ് വന്നാല്‍ ഞാന്‍ ഡോക്ടറെ കാണാന്‍ ഇറങ്ങി എന്ന്പറയണേ..’ ഏതോ എമര്‍ജന്‍സി മാററര്‍ ടൈപ്പ് ചെയ്യുന്ന സന്ധ്യയെ നോക്കി അവള്‍ പറഞ്ഞു. ‘ ഇന്നും വണ്ടി സര്‍ക്കാരാശുപത്രിയിലേക്ക് തന്നെ വിട്ടോളൂ..’ മോണിറററില്‍ നിന്ന് കണ്ണെടുക്കാതെ സന്ധ്യ വിളിച്ചു പറഞ്ഞു.

ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് പുറത്തിറങ്ങിയത് തിളച്ചവെയിലിലേയ്ക്കാണ്. കുറച്ചുകൂടി വൈകിപോകാമെന്ന് വച്ചാല്‍ വീട്ടിലെത്താന്‍ വൈകും.സാരിയിലെ കീറല്‍ മറച്ച് പിടിച്ചുകൊണ്ട് അവള്‍ ആഞ്ഞ് നടന്നു.വെയിലു കൊള്ളാന്‍ തുടങ്ങിയതോടെ തലവേദന രൂപം പ്രാപിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു. തലയുടെ നാനാഭാഗത്തുനിന്നും വേദന നെററിയിലേക്കിറങ്ങുകയാണ്. സന്ധ്യയുടെ കയ്യില്‍ നിന്നും കുട വാങ്ങി വച്ചതായിരുന്നു. ബാഗിലേയ്ക്ക് എടുത്ത് വയ്ക്കാന്‍ മറന്നു.

സര്‍ക്കാരാശുപത്രിയ്ക്ക് മുന്‍പിലൂടെ നടക്കുമ്പോള്‍ കാലുകള്‍ യാന്ത്രികമായി അങ്ങോട്ട് ആനയിക്കുകയാണോ..?. കൊഴിഞ്ഞു വീണ മൂന്നാഴ്ചകളിലും ഈ ഗേററ് വരെ നടന്നാല്‍ മതിയായിരുന്നു.പക്ഷെ, ഇവിടത്തെ മരുന്ന് താല്‍ക്കാലിക ശമനമല്ലേ തരുന്നുള്ളൂ… വേദന പൂര്‍വ്വാധികം ശക്തിയോടെയല്ലേ വരുന്നത്..? ഒരു പക്ഷേ ഡോക്ടറുടെ വീട്ടിലെ പരിശോധനകൊണ്ട് ഭേദമായേക്കാം..പണം ഓര്‍ത്തപ്പോള്‍ ഇതാണ്‍ നല്ലതെന്നു കരുതി..ഇന്നിനി ഏതായാലും സര്‍ക്കാരാശുപത്രി വേണ്ട….

തലവേദന ഒരു വില്ലനായി ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്.
" ഏതെങ്കിലും നല്ലൊരു ഡോക്ടറെ കണ്ടൂടെ നിനക്ക് ..?" എന്ന് അമ്മയും കൂട്ടുകാരി സന്ധ്യയും പറയുമ്പോള്‍.."ങ്ഹാ…പോകാം ..” എന്ന് പറഞ്ഞൊഴിയും.. വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോളാണ് അയല്ക്കാരി ജോളി പറഞ്ഞ് സര്‍ക്കാരാശുപത്രിയെക്കുറിച്ചറിയുന്നത്. ‘ പരിശോധന ഫീസ് വേണ്ട…, മരുന്നും ഫ്രീയായി കിട്ടും..’ ജോളി പറഞ്ഞു. അവിടെ വളരെ നീണ്ട ക്യൂവായിരുന്നെങ്കിലും, ഡോക്ടറുടെ അതിവേഗ പരിശോധന മൂലം കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. കണ്ണടച്ചു തുറക്കുന്നതിനു മുന്നേ പരിശോധന തീര്‍ന്നു. നെററിയില്‍ രണ്ടു വിരലുകള്‍ അമര്‍ത്തി, പരസ്പര വിരുദ്ധങ്ങളായ എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു.പ്രിസ്ക്രിപ്ഷന്‍ പാഡില്‍ എന്തോ എഴുതിത്തന്നു. പരിശോധന തീര്‍ന്നു…! ഡോക്ടറുടെ കുറിപ്പ് താഴെ കൊടുത്തപ്പോള്‍ കുറേ കളര്‍ ഗുളികകള്‍ കിട്ടി.തന്‍റെ തലവേദനയെ വെല്ലാന്‍ ഈ ഗുളികകള്‍ പോരെന്ന് വൈകാതെ മനസ്സിലായി..!

അമ്മയുടെയും സന്ധ്യയുടെയും ശകാരം സഹിക്കാന്‍ വയ്യാതെ പലവട്ടം സ്വകാര്യ ഡോക്ടറെ കാണാനിറങ്ങുമെങ്കിലും വരവും ചെലവും കൂട്ടിയും കുറച്ചും സര്‍ക്കാ‍രാശുപത്രിയ്ക്ക് മുന്‍പിലെത്തുമ്പോള്‍ അങ്ങോട്ട് തന്നെ പോകും. താല്‍ക്കാലിക ശമനമെങ്കില്‍ അത്, പൈസ വേണ്ടല്ലോ..?


നഗര ഹൃദയത്തിലെ ഡി.ടി.പി സെന്ററില്‍ ജോലി നോക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ടുവര്‍ഷമായി. ഡിഗ്രിയ്ക്ക് കൂടെ പഠിച്ച സന്ധ്യയുടെ അമ്മാവന്‍റേതാണ് സെന്ററ്.കോളേജില്‍ പഠിയ്ക്കുന്നതിനിടെ എല്ലാവരും പഠിക്കുന്നതു കണ്ട് വെറുതെ പഠിച്ചതാണ് കമ്പ്യൂട്ടര്.അതിപ്പോള്‍ ജീവിത വൃത്തിയായി മാറി. ഡിഗ്രിയ്ക്ക് ശേഷം ബി.എഡ്..,ടീച്ചര്‍.. തുടങ്ങിയവയായിരുന്നു സ്വപ്നം.പക്ഷേ……. ………

എതിരെ ചിരിച്ചുല്ലസിച്ചു വരുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഹൃദയം പറിഞ്ഞ് പോരുന്നു.താനും ഇതു പോലൊരുനാള്‍…. വിധി അതി ക്രൂരമായാണ്‍ പ്രഹരിച്ചത്…. സ്വപ്നങ്ങളെല്ലാം വേരോടെ പിഴുതെറിയപ്പെട്ടു…അച്ഛന്‍ ഓര്‍ക്കാപ്പുറത്തൊരു ദിവസം അസുഖ മായി കിടപ്പിലായി… നീണ്ട ഹോസ്പിററല്‍ ദിനങ്ങള്‍ക്കൊടുവില്‍ വീട്ടിലെ കട്ടിലില്‍ എന്നെന്നേക്കുമായി…… കടങ്ങളുടെ കുത്തൊഴുക്കില്‍ കൂടെ വയ്യാത്ത അമ്മയും വിദ്യാര്‍ത്ഥികളായ അനുജനും, അനുജത്തിയും… പഠനത്തിന് പൂര്‍ണ്ണവിരാമം.

ശമ്പളം കിട്ടിയാലും അച്ഛന്‍റെയും അമ്മയുടെയും മരുന്ന്, സഹോദരങ്ങളുടെ വിദ്യാഭ്യാസം, മറ്റ് വീട്ടു കാര്യങ്ങള്‍ ഇവയ്ക്ക് ശേഷം ചില്ലി പൈസ പോലും ബാക്കിയുണ്ടാവില്ല. കടത്തിന്‍റെ ഭാഗം കുത്തനെ ഉയരുമ്പോള്‍ എങ്ങനെ നല്ലൊരു സ്വകാര്യഡോക്ടറെ കാണും…? പലപ്പോഴും സന്ധ്യയുടെയും മാഷിന്‍റെയും കയ്യില്‍ നിന്നും കടം വാങ്ങി വേണം ജീവിത സമസ്യ പൂരിപ്പിക്കാന്‍.

ഏതോ വാഹനത്തിന്‍റെ സഡന്‍ ബ്രേക്ക് ചിന്തകളെ വീണ്ടും വര്‍ത്തമാനകാലത്തേക്ക് കൊണ്ട് വന്നു.തല പുറത്തേക്കിട്ട് ഡ്രൈവറ് എന്തൊക്കെയോ തെറികള്‍ പറയുന്നുണ്ട്. ശ്രദ്ധിക്കാതെ നടന്നു. പണ്ട് ആരെങ്കിലും രൂക്ഷമായൊന്നു നോക്കിയാല്‍ കരയുമായിരുന്നു. സാഹചര്യങ്ങളാണ്‍ ഓരോരുത്തരിലും മാററങ്ങള്‍ വരുത്തുന്നതെന്നത് അക്ഷരം പ്രതി ശരിയാണ്.

ദൂരെ നിന്നേ ഡോക്ടറുടെ വീടിനു മുന്നിലെ നീണ്ട ക്യൂ കാണാം. ഇനി എപ്പോള്‍ ഒഴിവാവാനാണാവോ..? സര്‍ക്കാരാശുപത്രിയിലേക്കു തന്നെ പോയാല്‍ മതിയായിരുന്നു. M.B.B.S എന്ന ഡിഗ്രിയ്ക്ക് ജനം പെടാപ്പാടുപെടുന്നതിന്‍റെ പൊരുള്‍ ഇതു തന്നെ.

“ പരിശോധന ഫീസ് 30 രൂപ “ എന്നെഴുതിത്തൂക്കിയ ബോര്‍ഡിനു താഴെ തൂക്കിയിട്ട കടലാസ്സില്‍ സ്വന്തം പേരും കോറിയിട്ട്, കലപിലാ ചിലമ്പുന്ന ജന സമുദ്രത്തിലൊരാളായി ഇരുന്നു. തല മരവിച്ചു പോയിരിക്കുന്നു. തലയിലേതോ രൌദ്ര വേഷം ആടിത്തിമര്‍ക്കുകയാണ്.

“തലവേദന എന്നാണ് തുടങ്ങിയത്..?, പനിയുണ്ടാവാറുണ്ടോ..? , വേറെയെവിടെയെങ്കിലും വേദന..? “ ഡോക്ടറുടെ ചോദ്യങ്ങളുടെ മലവെള്ളപ്പാച്ചിലിന് ഒററ വാക്കുകളില്‍ മറുപടി കൊടുത്തു. സ്റെറതസ്കോപ്പുമായി ഡോക്ടറുടെ കൈ ഒരു സര്‍പ്പത്തെ പോലെ നെഞ്ചിലൂടെ ഇഴയുമ്പോള്‍ ചേതന നശിച്ചവളെപ്പോലെ ഇരുന്നു. ഫീസ് നല്‍കി പുറത്തിറങ്ങുമ്പോള്‍ തലവേദന അതിന്‍റെ അത്യുന്നതങ്ങളില്‍ എത്തിയിരുന്നു.

സന്ധ്യയുടെ കൈയില്‍ നിന്നും വാങ്ങിയ 40 രൂപയില്‍ ഇനി 10 രൂപ മാത്രം ബാക്കി. ഇതുകൊണ്ട് ഒരാഴ്ചയ്ക്കുള്ള മരുന്ന് വാങ്ങാന്‍ കഴിഞ്ഞേക്കും.

നാലു വ്യത്യസ്ത തരം ഗുളികകളുടെ വിലകള്‍ കൂട്ടി മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ 72.30 എന്നു പറഞ്ഞപ്പോള്‍ പകച്ചുനിന്ന് പോയി. കൈയിലുള്ള 10 രൂപകൊണ്ട് എത്ര ദിവസത്തേയ്ക്കുള്ള ഗുളിക വാങ്ങാനാവും..? വാങ്ങിയാല്‍ തന്നെ ബാക്കി ദിവസങ്ങളിലേയ്ക്കുളള ഗുളികകള്‍ എങ്ങനെ വാങ്ങും..? “ ഗുളിക എടുക്കേണ്ട..!“ എന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നിറങ്ങുമ്പോള്‍ തലയില്‍ സംഹാര താണ്ഡവമാടുന്ന വേദന താനനുഭവിക്കുന്ന വേദനയുടെ ചെറിയൊരംശം പോലുമല്ലെന്നവള്‍ ആദ്യമായി മനസ്സിലാക്കി. സര്‍ക്കാ‍രാശുപത്രിയിലെ കളര്‍ ഗുളികകള്‍ തന്നെയാശ്രയം. സര്‍ക്കാരാശുപത്രിയിലേയ്ക്ക് ആഞ്ഞ് നടക്കുമ്പോള്‍ തന്നെ വേട്ടയാടുന്ന തലവേദനയെക്കുറിച്ചായിരുന്നില്ല അവളുടെ ചിന്ത, തനിക്ക് നഷ്ടപ്പെട്ട 30 രൂപയെക്കുറിച്ചായിരുന്നു…

Monday, November 5, 2007

ഇനിയും ദൂരെ…



നഗരത്തെ പുതച്ചു കിടക്കുന്ന കനത്ത ഇരുട്ടിലുടെ റുമിലേക്ക് ഒറ്റയ്ക്ക് നടക്കുമ്പോള് ഒട്ടും പേടി തോന്നുന്നില്ല. മനസ്സില് ദേഷ്യവും സങ്കടവും സമാനുപാതത്തില് കിടക്കുകയാണ് അതുകൊണ്ടാവും…. മൊബൈല് പോക്കറ്റില് നിന്നെടുത്ത് ഓഫ് ചെയ്തു വെയ്ക്കാം. ഓഫീസിലേയ്ക്ക് തിരിച്ച് ചെല്ലാന് പറഞ്ഞ് കൊണ്ടുള്ള ഫിലിപ്പ് സാറിന് റെ ഒരു കോള് ഏതു നിമിഷവും വരാം. ഇന്നിനി ആരും വിളിക്കേണ്ട. ഈ രാത്രി റൂമില് കിടന്ന് സുഖമായുറങ്ങണം. അതു കാരണം ജോലി പോകുന്നെങ്കില് പോകട്ടെ.

തൃശ്ശൂര് നഗരം ഉറങ്ങുകയാണ്. നിരത്തിലെങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും ഉണര്‍ന്ന് കാണുന്നില്ല. മിക്ക കടകള്‍ക്കു മുമ്പിലും ആള്‍ക്കാര് തലങ്ങും വിലങ്ങും ബോധം കെട്ടുറങ്ങുന്നുണ്ട്. ഉച്ചയ്ക്ക് ശരിയ്ക്ക് ഭക്ഷണം കഴിക്കാത്തതു കൊണ്ടാണെന്ന് തോന്നുന്നു വിശപ്പ് അതിന് റെ വിളി ആരംഭിച്ചിരിക്കുന്നു. ഹോട്ടല് ഭക്ഷണം ശീലമില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു, ഇവിടെ വന്നതിനു ശേഷം ഒരിക്കല് പോലും നല്ല പോലെ ഭക്ഷണം കഴിച്ചിട്ടില്ല. “ വീട്ടിലെ രുചിയുള്ള സാമ്പാറും മീന് കറിയും കഴിക്കണേല് അമ്മയേക്കൂടെ കൂടെ കൊണ്ടു വന്ന് താമസിപ്പിക്ക് “ അമിത് ഒരിക്കല് കളിയാക്കിയതാണ്. അവന് ഏത് ഭക്ഷണമായാലും പ്രശ്നമില്ല. വയറുനിറച്ചുണ്ടോളും. ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള് ‘നല്ല കപ്പയും മത്തിക്കറിയും കഴിക്കാം ഈ ആഴ്ചാവസാനം വരുമോ’ എന്ന അമ്മയുടെ ചോദ്യം ചെവിയില് ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്നു.കഴിഞ്ഞയാഴ്ചയും അതിനു മുന്നിലെ ആഴ്ചയും ഫിലിപ്പ് സാറിനോട് വീട്ടില് പോകാന് അനുവാദം ചോദിച്ചതാണ്.പക്ഷേ ആ മനുഷ്യന് സമ്മതിചില്ല.ഇനി ഈയാഴ്ച ചോദിക്കേണ്ട ആവശ്യമില്ല. കയ്യിലെ പൈസ മുഴുവന് തീര്‍ന്നു.പൈസയില്ലാതെ വീട്ടിലെന്തിനു പോകണം? രണ്ടാമത്തെ മാസവും അവസാനിക്കാറായി ശമ്പളം ഇതുവരെ വന്നിട്ടില്ല. ചോദിക്കുമ്പോള് അടുത്ത ആഴ്ച, അടുത്ത ആഴ്ച‘ എന്ന സ്ഥിരം പല്ലവി.എന്തു ചെയ്യും ? മുറയ്ക്ക് പണി തന്നു കൊണ്ടിരിക്കും, ഇവന്മാര് ഉണ്ണുന്നുണ്ടോ, ഉറങ്ങുന്നുണ്ടോ എന്നൊന്നും അറിയേണ്ട…ഇന്നിനി കാണിച്ചു കൊടുക്കാം….

റോഡ് ഒരു പെരുമ്പാമ്പിനെപ്പോലെ നീണ്ട് നിവര്ന്ന് കിടക്കുകയാണ്. റെയി‌‌‌‌‌‌‌‌‌‌‌‌‌‌ല്‍‌വേ സ്റ്റേഷന് റോഡ് കഴിഞ്ഞ് ഇനിയും കുറെ ദൂരം നടക്കണം റൂമിലേക്ക്. ഒറ്റയ്ക്ക് നടക്കുമ്പോള് ഇരട്ടി ദൂരം സഞ്ചരിക്കുന്ന പ്രതീതിയാണ്. അമിത്തും, ജെയിനും ഉണ്ടാകുമ്പോള് റൂമെത്തുന്നത് അറിയാറില്ല . അമിതിന്റെ നിറുത്താതെയുള്ള സംസാരവും, ജെയിനിന്റെ സദാസമയമുള്ള പാട്ടും’ ഇതു രണ്ടുമില്ലെങ്കില് ഈ നഗരത്തില് എന്നോ ബോറടിച് ചത്തേനെ .പാവങ്ങള് രണ്ടും തുടര്‍ച്ചയായ നാലാം ദിവസവും ഉറക്കമിളച് ഓഫീസില് പ്രിന്റ് എടുത്ത് കൂട്ടുന്നുണ്ടാവും.രണ്ടാള്‍ക്ക്കും ആദ്യ ജോലിയായതുകൊണ്ടാണെന്നു തോന്നുന്നു വലിയ പ്രശ്നങ്ങളൊന്നുമില്ല. ശമ്പളം ശരിയ്ക്ക് കിട്ടിയിട്ടില്ലെങ്കിലും വീട്ടില്‍നിന്നാരെങ്കിലും അയച്ചു കൊടുത്തോളും. ഞാനും ആദ്യജോലിയാണെങ്കില് ഇതുപോലെയൊക്കെ ആയിരിക്കും. ‘തോന്നുമ്പോ തോന്നുമ്പോ ജോലി തരാന് ഞാനെന്താ കുപ്പീന്ന് വന്ന ഭുതോ ? ‘ അമിത് തമാശയ്ക്ക് ഇടയ്ക്ക് പറയാറുള്ള സിനിമാ ഡയലോഗ് കുറച്ചുകാലം കൂടി ഇവിടെ ജോലി ചെയ്യേണ്ടി വരികയാണെങ്കില് ഫിലിപ്പ് സാറിനോട് പറയുമായിരിക്കാം.

പൂരത്തിന്റ്റെ നാടിനെ പെട്ടെന്നു തന്നെ വെറുക്കേണ്ടി വന്നു. വളരെയേറെ പ്രതീക്ഷകളുമായാണിവിടെ വന്നത്. തിരുവനന്തപുരത്തു നിന്ന് ട്രയിനിങ്ങ് കഴിഞ്ഞ് അവസാന ദിവസം ഓരോരുത്തര്ക്കും ചെല്ലേണ്ട ജില്ല വായിക്കുമ്പോള് മിടിക്കുന്ന ഹൃദയത്തോടെയാണു കേട്ടത്. ‘ സഞ്ജയ് – തൃശ്ശൂര് ‘ എന്നു വായിച്ചപ്പോള് ഹൃദയത്തിലേക്കൊരു തണുത്ത കാറ്റ് അടിച്ചപ്രതീതി. ‘എന്റ്റെ അയല് ജില്ല, ഇടയ്ക്കിടയ്ക്ക് വീട്ടില് പോകാം…‘ അതായിരുന്നു അപ്പോഴത്തെ ചിന്ത.

“ഓഫീസിലെ ജീവനക്കാരെ കമ്പ്യൂട്ടര് പഠിപ്പിക്കണം, അവര് ചെയ്യേണ്ട ഓഫീസ് ജോലികള് ഇനി കമ്പ്യൂട്ടര് ഉപയോഗിച്ചാണ് ചെയ്യേണ്ടത്…, സാധാരണക്കാരന് വളരേക്കാലം ഓഫീസുകള് കയറിയിറങ്ങാതെ എളുപ്പത്തില് കാര്യങ്ങള് നേടാനാണ്…തുടക്കത്തില് നിങ്ങള് അവരുടെ കൂടെയിരുന്ന് ജോലിചെയ്യണം……’ ട്രയിനിങ്ങ് സൂപ്രണ്ട് രാ‍മചന്ദ്രന് സാറുടെ ശബ്ദം ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നുണ്ടോ? എന്നെക്കൊണ്ട് ക്ഴിയുന്നത് പരമാവധി ഞാന് ചെയ്യും’ മനസ്സില് എടുത്ത് ദൃഢപ്രതിജ്ഞ, ഇവിടെയെത്തി ഇവിടുത്തെ ചീഫ് ഫിലിപ്പ് സാറിനെ കണ്ടപ്പോള് തന്നെ മാറ്റി. വന്നദിവസം തന്നെ അയാളെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടി. കുറച്ച് ജോലിക്കാരെ വച്ച് കൂടുതല്പണിയെടുപ്പിക്കുക, ബോര്‍ഡ് മീറ്റിങ്ങില്‍‌മറ്റുജില്ലകളിലെ സ്റ്റാഫുകള്‍ക്കിടയില് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണം.

എത്ര ജോലിവേണമെങ്കിലും ചെയ്യാം, ശമ്പളം ശരിയ്ക്ക് തന്നിരുന്നെങ്കില്…………..ജീവനക്കാരാ‍ണ് ഒരാ‍ശ്വാസം. അക്കഔണ്‍ട് സെക്ഷ്നിലെ ജോര്‍ജ്ജ് സാ‍ര് തന്ന 200 രൂപ ഇന്നുച്ചയോടെ ചില്ലറകളായി മാറി. നാളെ അമിത് പോകുന്നസെക്ഷനിലെ മായ മാഡം കനിയാമെന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എത്ര നാള്……ജീവനക്കാരെല്ലാം കമ്പ്യൂട്ടര് ട്രെയിനിങ്ങ് കിട്ടിയവരാണെങ്കിലും പലര്‍ക്കും കമ്പ്യൂട്ടര് അലര്‍ജിയാണിപ്പോഴും…’“ നിങ്ങളെന്നിവിടുന്ന് പോകുന്നോ, അന്ന് ഞങ്ങളീ കുന്ത്രാണ്ടം എടുത്ത് മൂലയിലേക്കിട്ട് ഞങ്ങളുടെ പേനയും പേപ്പറും ചെന്നെടുത്ത് എഴുത്തു തുടരും “ ക്ലര്‍‌ക്ക് സുര്‍ജിത്ത് സാറുടെ കമന്റാണിത്.

നിറുത്തിപ്പോയാലോ എന്ന് പലവട്ടം വിചാരിച്ചതാണ്.പക്ഷേ….. നാട്ടിലിപ്പോള് ഞാന് ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള പ്രമുഖ ഏജന്‍സിയുടെ കമ്പ്യൂട്ടര് പ്രൊഫഷണലാണ്. നല്ല ജോലി..നല്ല ശമ്പളം…ഭാഗ്യവാന്. ഇതൊഴിവാക്കി എങ്ങനെ പോകും… തിരിച്ചു ചെന്നാലിനി ഏറ് റെടുക്കാന് ഏതെങ്കിലും പാരലല് കോളേജുകള് മാത്രമേ കാണൂ.

ഇരുട്ടില് ലോഡ്ജ് ഒരു പ്രേതകുടീരം പോലെ തലയുയര്‍ത്തി നില്‍ക്കുന്നു. ‘മെഹറുബ’ എന്നപേരിനുചുററും പ്രകാശപ്പൊട്ടുകള് ഓടി നടക്കുന്നു. കോണിപ്പടികളെ പുണറ്ന്നു കിടകുന്ന ഇരുട്ടിനെ തുരത്താന് മൊബൈല്‍ഫോണ് ഓണ് ചെയ്ത് ‘C’ ബട്ടനെ ആശ്രയിക്കേണ്ടി വന്നു. ഉറക്കത്തിന്റെ അഗാധതയിലെങ്ങോ ഊളിയിട്ടു കിടക്കുന്ന റൂംബോയെ ഉണര്‍ത്തി താക്കോല് വാങ്ങാന് സാധാരണപോലെ തെല്ലു പണിപ്പെടേണ്ടി വന്നു. സ്ഥിരം ഈ സമയത്തു വരുന്നതു കൊണ്ടാണെന്നു തോന്നുന്നു ഇപ്പോള് ആ പഴയ പിറുപിറുപ്പില്ല.

മുറി തുറന്നപ്പോള് ഉള്ളിലെ മണം ഓക്കാനം വരുത്തി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിണ്ടെ ദു:സ്വാദ് നാ‍വിന് തുമ്പില് വന്ന് തൊട്ട് ഓടിപ്പോയി. മുറിയില് അലക്കേണ്ട വസ്ത്രങ്ങളുടെ കൂമ്പാരമാണ്.ഇന്നെങ്കിലും നേരത്തെ വരാന് അനുവാദം വാങ്ങി അലക്കിയിടണം എന്നു വിചാരിച്ചതാണ്……

കണ്ണാടിക്കു മുന്നില് നിന്നപ്പോള് ഒന്നുറക്കെ പൊട്ടിച്ചിരിക്കാനാണ് തോന്നുന്നത്. ഒരു ദിവസം പോലും ഇസ്തിരിയിടാതെ, ഷേവ് ചെയ്യാതെ നടക്കാത്ത ഞാന് മരിച്ചു പോയിരിക്കുന്നു. പുതിയൊരു മനുഷ്യന് ഞാനാണെന്ന് അവകാശപ്പെട്ടിതാ നില്‍ക്കുന്നു. ഇയാള് ഇന്ന് കുളിച്ചിട്ടില്ല, ധരിച്ചിട്ടുള്ള വസ്ത്രം മിനിഞ്ഞാന്ന് ധരിച്ചതാണ്. സാഹചര്യങ്ങള് ഒരാളില് എന്ത് മാറ്റങ്ങളും വരുത്തും….ഷവറിന് കീഴില്‍നിന്ന് കുളിച്ചെന്ന് വരുത്തി. വെള്ളം എപ്പോഴാണ് നില്‍ക്കുന്നതെന്നു പറയാനാവില്ല,ഒരിക്കല് പെട്ടതാണ്.ഷവര് ഓഫ് ചെയ്തപ്പോഴാണറിഞ്ഞത്,മൊബൈല് ചിലക്കുന്നുണ്ട്…

“ഈശ്വരാ ഞാനത് അറിയാതെ ഓണ് ചെയ്തല്ലോ,ആ നാശമാവും…..എന്തെങ്കിലും ഒഴിവു കഴിവുപറഞ്ഞ് ഒന്നുറങ്ങണം.മൊബൈല് ചെന്നെടുത്തപ്പോള് ‘Philip Sir Calling…’”
“ ഹലോ ‘
“ ഹലോ ‘
“ നീ എവിടെ റൂമിലാണോ ? “
“ അതെ സാര്…..”
“ പെട്ടെന്ന് വാ, സോഫ്റ്റ് വെയറിന്റ്റെ പുതിയ പാച്ച് എത്തിയിട്ടുണ്ട്, ചെക്ക് ചെയ്ത് ഇന്ന് തന്നെ നീ പ്രശ്നങ്ങള് തിരുവനന്തപുരത്തേക്ക് വിളിച്ചു പറയണം ..”
“ ശരി സാര് …”

റൂം ബോയ് പറഞ്ഞ തെറി കേട്ടുകൊണ്ട് ഓഫീസിലേക്ക് നടക്കുമ്പോള് എന്നെ എതിരേല്‍ക്കാന് വീണ്ടും അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റോഡു മാത്രം....