Saturday, March 21, 2026

കൊൽക്കത്ത വഴി സിക്കിം - Day2

 

DAY-2

“വിക്ടോറിയ മെമ്മോറിയലും, ഇന്ത്യൻ മ്യുസിയവും ഹാങ്ങിങ് ഹോട്ടലും”

“See the world. It’s more fantastic than any dream.” – Ray Bradbury

ഉറക്കം പ്രശ്നം ഒന്നും ആയില്ല. എല്ലാവരും 9.30 ആയപ്പോഴേക്കും റെഡി ആയി. ഇന്ന് ഞായറാഴ്ച യാണ്.  breakfast നു പുറത്തു കടകൾ തുറന്നിട്ടുണ്ടാവുമോ എന്തോ ?  ടെറസ് ൽ നിന്നും പുറത്തേക്കു നോക്കിയപ്പോൾ കൊൽക്കത്ത യുടെ നഗര ഭംഗി കാണാം . പുരാതന നിര്മിതിയിലുള്ള കെട്ടിടങ്ങൾ പ്രൗഢിയോടെ തലയുയർത്തി പിടിച്ചു നിൽക്കുന്നു. ഒരു കാലത്തു ബ്രിട്ടീഷ് ഇന്ത്യ യുടെ ഭരണസിരാകേന്ദ്രം ആയിരുന്ന സ്ഥലം. ഗവർണർമാരും വൈസ്രോയിമാരും ഒക്കെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്ഥലം. പ്രശസ്തരായ ഒട്ടനേകം ഇന്ത്യക്കാരുടെ നാട്.കുട്ടിക്കാലത്ത് ലൈബ്രറി പുസ്തകങ്ങളിലൂടെ മാത്രം വന്ന സ്ഥലത്തു ഞാനിതാ. പുറത്തേക്കു കണ്ണ് പായിച്ചു നിന്നപ്പോൾ എന്തൊക്കെയോ അനുഭൂതി.

"എടേ, എന്തെങ്കിലും ഞണ്ണണ്ടേ? വിശന്നിട്ടു വയ്യ” അജീഷ് ആണ്. ആശാൻ ഇന്നലെ തട്ടുകടയിൽ നിന്നും വാങ്ങിയ പാർസൽ മനസ്സില്ല മനസ്സോടെ കഴിച്ചതാണ്. വിശപ്പിന്റെ വിളി വന്നിരിക്കുന്നു.

“വാ പോകാം.”എല്ലാരും കോണിപ്പടി വഴി താഴേക്കിറങ്ങി. ഒരു ഭാഗം ഞങ്ങളുടെ മെയിൻ ഓഫീസ് ആണ്.  സെക്ഷനുകളിൽ ഓഫീസർ ഡെസിഗ്നേഷൻ ഒക്കെ എഴുതി വച്ചിട്ടുണ്ട്.വലിയൊരു പെരുച്ചാഴി ഓഫീസ് നടവഴിയിൽ ചത്ത് മലച്ചു കിടപ്പുണ്ട്. ആരും എടുത്തു മാറ്റിയിട്ടില്ല. രാവിലത്തെ കണി!

പ്രഭാത ഭക്ഷണം എവിടെ കിട്ടും എന്ന് സെക്യൂരിറ്റി പോയിന്റ് ൽ ചോദിച്ചപ്പോൾ വലതു ഭാഗത്തേക്ക്  കൈ ചൂണ്ടി . എല്ലാവരും അങ്ങോട്ട് നടന്നു. റോഡ്ന്റെ അവസ്ഥ ശോകമാണ്.  ഇവിടത്തെ കോര്പറേഷന് ജോലിക്കാർ വീക്കിലി പണിയെടുക്കുന്നവരാണെന്നു തോന്നുന്നു . മെയിൻ സ്ഥലമായിട്ട് കൂടി തീരെ കെയർ ഇല്ല. മഴ പെയ്യുന്നതു കൊണ്ട് ഒന്ന് കൂടെ വൃത്തി കേടാണ് . കെട്ടിടങ്ങൾ എല്ലാം പഴയ കൺസ്ട്രക്ഷൻ ശൈലി യിൽ മനോഹരമാണ്. കാലാകാലങ്ങളിൽ നടത്താത്ത അറ്റകുറ്റ പണികൾ ബിൽഡിംഗ് കളുടെ സൗന്ദര്യത്തിനു മങ്ങൽ വരുത്തിയിട്ടുണ്ട്.

അവിടെ ഏതോ ഡിപ്പാര്ട്മെന്റ് ന്റെ സ്വച്ഛത മിഷൻ ഫോട്ടോ എടുപ്പ് നടക്കുന്നു . കുറച്ചു ചപ്പു ചവറു ഒരു ചാക്കിൽ കൊണ്ട് വന്നത് വിതറി, ചൂലെടുത്തു ക്ലീൻ ആക്കുന്നു, ഫോട്ടോ എടുക്കുന്നു. “അവന്മാർക്ക് അല്ലാതെ തന്നെ അവിടെ കിടക്കുന്ന വേസ്റ്റ് വൃത്തിയാക്കി കൂടെ?” ഞങ്ങൾ തമ്മിൽ പറഞ്ഞു. BSNL ന്റെ കസ്റ്റമർ കെയർ സെന്റർ തൊട്ടടുത്തായി വേറൊരു ബിൽഡിങ് ലാണ്, സമീപം നിൽക്കുന്ന BSNL സ്റ്റാഫ് ന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു ഞങ്ങൾ തട്ടുകടയിലേക്കു നടന്നു.

 രണ്ടു മൂന്നു തട്ടുകടകളേ തുറന്നു കാണുന്നുള്ളൂ. ഹോട്ടൽ സെറ്റപ്പ്  ഒന്നും ഇല്ല.  ടാർപോളിൻ മറച്ചു കെട്ടിയുണ്ടാക്കിയതിനു താഴെ ഒന്നോ രണ്ടോ ആൾക്കാർ ചേർന്ന് നടത്തുന്ന തട്ടുകടകൾ. ബെഞ്ചുകളിൽ ഇരുന്നും വഴിയരികിൽ നിന്നും ആൾക്കാർ കഴിക്കുന്നുണ്ട്.. പൂരി,പൊറോട്ട ടൈപ്പ് ഭക്ഷണം ആണുള്ളത് , കൂടെ ഡാൽ കറി പോലുള്ള കടല മിക്സ് കറി ഉണ്ട്. മൊത്തത്തിൽ കണ്ടാൽ ഒരു സുഖം പോരാ. എന്നാലും വിശപ്പ് കാരണം ഒരു അമ്മച്ചിയും സഹായിയും നടത്തുന്ന തട്ടുകടയിൽ കയറി ഓർഡർ ചെയ്തു . റോഡ് സൈഡ് ൽ ഉള്ള അടുപ്പിൽ റൊട്ടിയും പൊറോട്ടയും ഉണ്ടാക്കുന്നുണ്ട്. കോഴിമുട്ട പുഴുങ്ങി വച്ചിട്ടുണ്ട്. പൊറോട്ട കീറി മുറിച്ചു പ്ലേറ്റ് ലാക്കി കുറച്ചു കറിയും, മുട്ട പുഴുങ്ങി കീറിയതിൽ കുരുമുളകുപൊടി വിതറിയതും  വാങ്ങി.   ചായ മണ്ണിന്റെ ഗ്ലാസ് ലാണ്. യൂസ് ആൻഡ് ത്രോ ടൈപ്പ്. വലിയ ടേസ്റ്റ് ഒന്നും പറയാനില്ലാത്ത ഫുഡ് . ഗൗരവക്കാരിയായ ഒരു അമ്മച്ചി , എല്ലാര്ക്കും കൂടി കഴിക്കാൻ ചെറിയ പൈസയെ വന്നുള്ളൂ   കഴിച്ചു സർക്കിൾ ലേക്ക് നടന്നു . കൊൽക്കത്ത എക്സ് പ്ലോറിങ്ങ്‌നായി.

 

ഇന്ന് കാണാനുള്ളത് വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യുസിയം ഇവയാണ്. ബാക്കി ഏതൊക്കെയാണ് എന്നത് യൂട്യൂബ്/ഗൂഗിൾ നോക്കി തീരുമാനിക്കണം . യൂബർ ബുക്ക് ചെയ്തു, ഏകദേശം മൂന്നര കിലോമീറ്റർ താഴെയേ ഉള്ളൂ വിക്ടോറിയ മെമ്മോറിയലിലേക്ക്, പത്തു പതിനഞ്ചു മിനിട്ടിനുള്ളിൽ  മെമ്മോറിയലിനടുത്തെത്തി. മഴ ചാറുന്നുണ്ട്.  റോഡരികിൽ കുതിരക്കാരൻമാരും കുതിരകളുമൊക്കെ സവാരിക്കാരെ കിട്ടാതെ ചാറ്റൽ മഴയിൽ   നനഞ്ഞു നിൽപ്പുണ്ട്, മഴയെ പ്രാകിക്കൊണ്ട്. മഴയില്ലായിരുന്നേൽ ആളുകൾക്ക് കുതിരപ്പുറത്തുള്ള രഥത്തിൽ നഗരം   ചെറിയ ദൂരത്തിൽ ചുറ്റാമായിരുന്നു.മഞ്ഞക്കളർ അംബാസിഡർ കാറുകളുടെ ഒരു നീണ്ട നിരയുണ്ട്. പലതരം കച്ചവടക്കാരും, ടൂറിസ്റ്റ്കളും എല്ലാര്ക്കും ഈ ചാറ്റൽ മഴ പ്രശ്നമായിരിക്കയാണ്.

ഏകദേശം 64 ഏക്കറോളം പരന്നു കിടക്കുന്ന ഗാർഡനിൽ തലയുയർത്തി നിൽക്കുന്ന വിക്ടോറിയ രാജ്ഞിയുടെ പ്രതിമ, രാജ്ഞിയുടെ ഓർമക്കായി നിർമിച്ച വലിയൊരു മാർബിൾ കൊട്ടാരം. മ്യൂസിയവും പൂന്തോട്ടവും ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരമാണിത്. 1901-ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെത്തുടർന്ന്, അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ്, ബ്രീട്ടിഷിന്ത്യയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്. 1906 ജനുവരി 4-നു് വേൽസ് രാജകുമാരനും പീന്നിട് രാജാവുമായ ജോർജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിനു തറക്കല്ലിട്ടത്. പീന്നിട് ഇത്, 1921-ൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി വിട്ടുകൊടുന്നു. 1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ് അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു.

  പാരച്യൂട്ട്  മുകളിലേക്ക് പറപ്പിച്ചു തിരികെ കയ്യിലേക്ക് തന്നെ എത്തിക്കുന്ന  കളിപ്പാട്ടക്കാരൻ പയ്യന്റെ അടുത്ത് കുറച്ചു നേരം നോക്കി നിന്നു  . ഒരു വെറൈറ്റി കളിപ്പാട്ടം. 40 രൂപയെ ഉള്ളൂ .തിരിച്ചു വരുമ്പോൾ പിള്ളേർക്ക് വാങ്ങാം എന്ന് തീരുമാനിച്ചു. ഒരു ബംഗാളി ബാബു വിന്റെ കയ്യിൽ നിന്നും ചൂടോടെ ഒരു കപ്പ് ചായയും വാങ്ങി കുടിച്ചു ടിക്കറ്റ് എടുത്തു ഞങ്ങൾ മെമ്മോറിയലിനുള്ളിലേക്കു കടന്നു. വെള്ളാരം കല്ലുകൾ പാകിയ വലിയ മുറ്റം കടന്നാൽ കൊട്ടാരത്തിലേക്കുള്ള പടികൾ. വലിയ മകുടങ്ങളോട് കൂടിയ പ്രൗഢ ഗംഭീരമായ വെള്ള കൊട്ടാരത്തിനു മുന്നിലെ ഉയർന്ന പ്രതിമ. സിംഹാസനത്തിൽ ഗൗരവത്തോടെ ഇരുന്ന ജനങ്ങളെ വീക്ഷിക്കുന്ന സാക്ഷാൽ വിക്ടോറിയ രാജ്ഞി. ചാറ്റൽ മഴയിലും ആളുകൾ രാജ്ഞിയ്ക്കു താഴെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങളും അതിൽ ചേർന്നു.

 ലോകത്തിലെ തന്നെ വലിയ മാർബിൾ സ്മാരകം ആണിത് . 1906 നും 1921 നും ഇടയിൽ നിർമ്മിച്ച ഇതിൽ ഏകദേശം 25 ഓളം ഗാലറികൾ  ഉണ്ട് . റോയൽ ഗാലറി, നാഷണൽ ലീഡേഴ്സ് ഗാലറി , ആംസ് ആൻഡ് അർമേറി മുതലായവ. പത്തൊമ്പതാം  നൂറ്റാണ്ടിൽ ബംഗാൾ നവോത്ഥാനത്തിൽ   പ്രധാന റോൾ ഉണ്ടായിരുന്ന ശ്രീ.അബനീന്ദ്രനാഥ ടാഗോർന്റെ ആര്ട്ട് വർക്കുകൾ കുറെയേറെ ഉണ്ട് . കൂടാതെ പഴയകാല പല പേപ്പർ കട്ടിങ്സ് കളും അവിടെ കണ്ടു. ഡൽഹി ബോംബ് കേസ്(1912 ), കാകോരി കേസ്(1925 ) , ആലിപൂർ കേസ് തുടങ്ങിയവ അന്നത്തെ പത്രത്താളിൽ വന്നത് അതുപോലെ വെട്ടി വെച്ചിട്ടുണ്ട് രാഷ് ബിഹാരി ബോസ്,സചിന്ദ്ര നാഥ് സന്യാൽ തുടങ്ങിയ പ്രശസ്തരെ കുറിച്ചുള്ള റിപ്പോർട്ട് കളും അന്നത്തെ പ്രശസ്ത മായ പത്രങ്ങളായ - നാഷണൽ ഹെറാൾഡ്, ബന്ദേ മാതരം തുടങ്ങിയവ യുടെ പേജുകൾ അതെ പോലെ വച്ചിട്ടുണ്ട്. തോക്കുകളുടെ അമൂല്യ ശേഖരം കൂടെ കണ്ടു,   കൊട്ടാരത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോഴേ മനോഹരമായ ആ പൂന്തോട്ടത്തിന്റെ വിസ്തൃതിയും ഭംഗിയും മനസ്സിലായത് .

 

എല്ലാം കണ്ടു പുറത്തിറങ്ങാൻ നോക്കിയപ്പോൾ മഴ പൂർവാധികം ശക്തി പ്രാപിച്ചിട്ടുണ്ട് .എല്ലാവരും പുറത്തേക്കു നോക്കി നിസ്സഹായതയോടെ നിന്നു .ഇന്നത്തെ ദിവസം മുഴുവൻ ഇങ്ങനെ ആയാൽ എന്ത് ചെയ്യും?.  സെക്യൂരിറ്റി ക്കാർ നല്ല കലിപ്പിലാണ് , എല്ലാവരോടും  പുറത്തു പോകാൻ പറഞ്ഞു എൻട്രൻസ്ൽ  ഇങ്ങനെ കൂടി നിൽക്കുന്നത് കയറുന്നവർക്ക് പ്രശ്നം ആണ്.  രണ്ടു കല്പിച്ചു ഞങ്ങൾ മഴയിലേക്ക് ഓടി , കുറച്ചു ദൂരെ യുള്ള സെക്യൂരിറ്റി ചെക്കിങ് പോയിന്റ്ൽ,  തല്ക്കാലം മഴച്ചാറൽ കുറക്കാൻ പറ്റുന്ന സ്ഥലത്തു ഞെരുങ്ങി നിന്നു . എന്ത് കഷ്ടമാണ്, ഫോട്ടോ എടുക്കൽ, ടെർമിനൽ നിൽക്കുന്ന ഗാർഡൻ എക്സ്പ്ലോറിങ് എല്ലാം നഷ്ടം. വിക്ടോറിയ രാജ്ഞി മുകളിൽ മഴയും കൊണ്ട് എല്ലാം കണ്ടു കൊണ്ടിരുപ്പുണ്ട്.തിരക്കിനിടയിൽ മലയാളം കേൾക്കുന്നുണ്ട്. കുറെ മലയാളികൾ ഉണ്ട് . ചിലർ റാഞ്ചി യിൽ ട്രെയിനിങ് നു വന്നപ്പോ കൂടെ കൊൽക്കത്ത കാണാൻ ഇറങ്ങിയതാണ് .  പുറത്തിറങ്ങിയത് വേറൊരു ഗേറ്റ്ലേക്കാണെന്നു വൈകിയാണ് ഞങ്ങൾ മനസ്സിലാക്കിയത്. പാരച്യൂട്ട്   ടോയ് മിസ്സായി. മഴച്ചാറിൽ നിന്നും ഒതുങ്ങി നിന്ന് ഭേൽപുരി കഴിച്ചു .മൺ ഗ്ലാസിലെ ചായയും .  വൈകിക്കാതെ യൂബർ ബുക്ക് ചെയ്തു അടുത്ത ലൊക്കേഷൻ ആയ ഇന്ത്യൻ മ്യുസിയം പിടിച്ചു .



അവിടെ നിന്ന് ഇന്ത്യൻ മ്യുസിയം ഏകദേശം 4 കിലോമീറ്ററിൽ  താഴെയേ ഉണ്ടായിരുന്നൊള്ളു . ജവഹർലാൽ നെഹ്റു റോഡ് ൽ . ചെറിയ ഒരു റോഡ് സൈഡ് മാർക്കറ്റ് നടുത്തു പുറത്തേക്കു അത്ര കാഴ്ച യില്ലാതെ, ഏഷ്യ യിലെ തന്നെ പഴക്കത്തിലും വലിപ്പത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന മ്യൂസിയം (ലോകത്തിൽ 9 th place) 1814 ലാണ് നിർമിതി .ഞങ്ങൾ എക്സിറ്റ് ഗേറ്റ് നടുത്തായിരുന്നു.ടിക്കറ്റ് എടുത്തു ഉള്ളിൽ കയറി. ഏകദേശം ഉച്ച ആയിരിക്കുന്നു . ഇത് മുഴുവൻ ചുറ്റി നടന്നു കാണാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും . വിശപ്പ് തുടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് നോക്കാം എന്നായി. നേരെ അവിടെ തന്നെ ഉള്ള കാന്റീൻ ൽ കയറി . നല്ല തിരക്കുണ്ട്. റൈസ് കൂടെ ഫിഷ് കറി, ചിക്കെൻ കറി ആണുള്ളത്. എല്ലാരും റൈസ്+ ഫിഷ് കറി പറഞ്ഞു . രാവിലത്തെ ഫുഡ് നേക്കാൾ ശോകം. നല്ല നാടൻ മത്തിയും അയലയുമൊക്കെ കഴിച്ചു ശീലിച്ച നാവിനു ബംഗാളി മീൻ ( വളർത്തു മീൻ ?) എന്തോ രസം പോരാ. കൂടെ തന്ന പച്ച മുളക് കടിച്ചു തിന്നു ചോറ് ഒരു വിധം തീർത്തു . നേരെ മ്യൂസിയത്തിലേക്ക്  കയറി.

  ഇന്ത്യൻ ആർട്ട്, ആർക്കിയോളജി, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ മുപ്പത്തിയഞ്ച് ഗാലറികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക, ശാസ്ത്രീയ കരകകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന ആറ് വിഭാഗങ്ങളുണ്ട്. ഹ്യൂമാനിറ്റീസുമായും പ്രകൃതിശാസ്ത്രവുമായും ബന്ധപ്പെട്ട ഇന്ത്യൻ, ട്രാൻസ്-ഇന്ത്യൻ എന്നീ അപൂർവവും അതുല്യവുമായ നിരവധി മാതൃകകൾ ഈ വിഭാഗങ്ങളുടെ ഗാലറികളിൽ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ആർട്ട് ആൻഡ് ആർക്കിയോളജി വിഭാഗങ്ങൾ അന്താരാഷ്ട്ര പ്രാധാന്യമുള്ള ശേഖരങ്ങൾ സൂക്ഷിക്കുന്നു. ഇന്ത്യ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.   സ്വാതന്ത്ര്യത്തിനു മുൻപ് ‘Imperial Museum of Kolkatta’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1814 ഡാനിഷ് സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് ഇത് സ്ഥാപിച്ചത്

ഈജിപ്ഷ്യൻ മമ്മിയെ വച്ചിട്ടുള്ള ഗാലറിയിൽ ഫോട്ടോ എടുപ്പ് പറ്റിയില്ല . ബാക്കി എല്ലാ ഗാലറി കളിലും കയറി ഫോട്ടോ എടുത്തു , മൃഗങ്ങളുടെയും പക്ഷികളുടെയെല്ലാം എംബാം ചെയ്തു വച്ച ഗാലറി യിൽ  ദിനോസർ ന്റെ കൂറ്റൻ skelton കാണാം. Evidence ഫ്രം ശിവാലിക്, 250 മില്യൺ years ഫോസിൽ, പത്താം നൂറ്റാണ്ടിലെയൊക്കെ ശില്പങ്ങൾ - പഴയകാല ശില്പ ചാതുരി കാണാവുന്ന ഹിന്ദു ദൈവ ങ്ങളുടെയും ബുദ്ധന്റെയും ധാരാളം ശില്പങ്ങൾ കണ്ടു. കൂടുതലും ബീഹാർ, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്, രാജ ഭരണ കാലത്തേ നാണയങ്ങൾ, മുഗൾ പെയിന്റിങ്‌സ്, മ്യൂസിയം കണ്ടു വല്ലാതെ ഹൃദയവും മനസ്സും നിറഞ്ഞു. ചരിത്ര വിദ്യാർഥികൾ ജന്മത്തിൽ കാണേണ്ട ഒരു മ്യൂസിയം ആണിത്. പുറത്തിറങ്ങിയപ്പോൾ   ഏകദേശം 4 മണി കഴിഞ്ഞു.

 

ഇനി അടുത്ത ലൊക്കേഷൻ കൊൽക്കത്ത ന്യൂ ടൌൺ ആണ് "ഹാങ്ങിങ് ഹോട്ടൽ" . പ്രശാന്ത് ന്റെ ഒരു ഫ്രണ്ട് നിർദേശിച്ചതാണ്.കക്ഷി അടുത്തിടെ വന്നപ്പോൾ സന്ദർശിച്ചതാണ് . ടൌൺ ലെ തിരക്കിൽ , മുകളിൽ നഗരം വീക്ഷിച്ചുകൊണ്ടു രുചികരമായ ഫുഡ് . നെറ്റ് പരതിയപ്പോൾ കുഴപ്പമില്ലാത്ത റിവ്യൂ. ഏതായാലും ഇവിടെ വന്നത് മുതൽ ഫുഡ് കുളമാണ് . കഴിഞ്ഞ കാശ്മീർ - രാജസ്ഥാൻ ട്രിപ്പ് ൽ ഫുഡ് കൂടുതലും കിടിലമായിരുന്നു . ഏതായാലും പോകാൻ തീരുമാനിച്ചു. ന്യൂ ടൌൺ ലേക്ക് യൂബർ പിടിച്ചു. കൊൽക്കത്ത ന്യൂ ടൌൺ ലേക്ക് പ്രവേശിച്ചപ്പോൾ ബാംഗ്ലൂരിലെയൊക്കെ സിറ്റി പോലെ തന്നെ തോന്നിച്ചു. മെട്രോ ,പ്ലാൻഡ് കൺസ്ട്രക്ഷൻ ലുള്ള റോഡുകൾ  , കൂറ്റൻ കെട്ടിടങ്ങൾ. അത് വരെ കൊൽക്കത്തയോട് തോന്നിയിരുന്ന മടുപ്പ് മാറി.

"ബിശ്വ ബംഗ്ലാ ഗേറ്റ്" ഇതാണ് ഹോട്ടൽന്റെ പേര്. വലിയ രണ്ടു ‘റ’('പരാബോളിക് ഷേപ്പ് ') വരച്ചു വച്ച് അതിന്റെ മുകളിൽ ഒരു വലിയ വട്ടം പോലെ സിറ്റി ക്കു മുകളിലായി നിർമ്മിച്ച മനോഹര നിർമിതി . ഏകദേശം 55m ഉയരത്തിലെ  ഗ്ലാസ്  സർക്കിൾ നു 60m ഓളം വ്യാസം ഉണ്ടത്രേ. അതിനുള്ളിലാണ് ഫുഡ് കഴിക്കാനുള്ള സംവിധാനം.  - 100 പേർക്ക് ഇരുന്നു കഴിക്കാനുള്ള ടേബിൾ അറേഞ്ച്മെന്റ്,  താഴെ മനോഹര മായ  കൊൽക്കത്ത നഗരം, ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ . ഞങ്ങൾ എത്തിയപ്പോൾ 5 മണി ആവുന്നതേ ഉള്ളൂ . താഴെ ഒരു കഫേയും, പാർക്കും ടിക്കറ്റ് കൌണ്ടറും ഉണ്ട്. 7 മണിക്കാണ് എൻട്രി . ക്യൂ ഒന്നും ആയിട്ടില്ല . ഞങ്ങൾ കോഫീ യും ചെറു സ്നാക്ക്സ് ഉം ഓർഡർ ചെയ്തു പിന്നീട് പാർക്കിലെ ഗ്ലാസ് കൺസ്ട്രക്ഷനിലും ഭംഗിയായി വെട്ടി നിറുത്തിയിട്ടുള്ള ചെടികൾക്കും മുന്നിൽ വച്ച് ഫോട്ടോ എടുത്തു. സമയം ആയപ്പോൾ കൌണ്ടർനു മുന്നിൽ എത്തിയപ്പോൾ ക്യൂ അത്യാവശ്യം ആയിരുന്നു. ഞങ്ങളുടെ മുന്നിലുള്ള ആളുടെ ടേൺ എത്തിയപ്പോഴേക്കും ഫുൾ ആയി, 100 പേരെ ഒരു സമയത്ത പറ്റൂ. ഇനി മുകളിൽ പോയ ആൾക്കാർ കഴിച്ചു ഇറങ്ങണം . അങ്ങിനെ അവിടെ പോസ്റ്റ് ആയി.

മുക്കാൽ മണിക്കൂർ ആയപ്പോഴേക്കും അടുത്ത ട്രിപ്പ് ടിക്കറ്റ് കൊടുത്തു തുടങ്ങി . ടിക്കറ്റ് എടുത്തു ലിഫ്റ്റ് കയറി മുകളിലെത്തി  . താഴേക്കും അങ്ങ് ദൂരേക്കും ഗ്ലാസ് നു ഉള്ളിലൂടെ യുള്ള കാഴ്ച കൊള്ളാം. ആര്ട്ട് ഗാലറി പോലെ ഒരു സൈഡ് മനോഹരമായ പെയിന്റിങ്സ് ഉണ്ട്. ടാഗോർ,ഗാംഗുലി ഇവരുടെയൊക്കെ. ടാഗോർ 1910 എഴുതിയ കവിത “Where the mind is without fear” ചുമരിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു താഴെ എഴുതിയിട്ടിട്ടുണ്ട്.

ഞങ്ങൾ നോൺ വെജ് ഫുഡ് ഓർഡർ ചെയ്തു താഴെ രാത്രിയിലെ നഗരത്തിന്റെ മനോഹാരിത യിലേക്ക് നോക്കിയിരുന്നു കഴിച്ചു. ഫുഡ് കുഴപ്പമില്ല . ഉച്ചയിലെ ഫുഡ്ന്റെ പോരായ്മ ഇവിടെ നികത്തി. ഫുഡ് കഴിച്ചു പുറത്തിറങ്ങിയപ്പോൾ 9 മണി കഴിഞ്ഞിട്ടുണ്ട്. തിരിച്ചു റൂമിലേക്ക് പോകാൻ നോക്കവേ,താഴെ കൊൽക്കത്തയുടെ സ്വന്തം  മഞ്ഞ ടാക്സി അംബാസിഡെർ കാറുകൾ. കൊൽക്കത്തയിൽ വന്നു ഇനി ഇതിൽ കയറിയില്ല എന്ന് വേണ്ട. തൽക്കാലാം യൂബർ നെ ഒഴിവാക്കി എല്ലാരും ടാക്സി യിൽ റൂം ലേക്ക് . റാഷ്  ഡ്രൈവിങ്ങും ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ അടിക്കുന്ന ഒരു ഡ്രൈവർ ആയിരുന്നു . ഹോൺ അടി ശബ്ദം ഇവിടത്തെ എല്ലാ ഡ്രൈവേഴ്സ്നും ശീലമാണെന്നു തോന്നുന്നു. മഴയിൽ നനഞ്ഞു നിൽക്കുന്ന കൊൽക്കത്ത ന്യൂ ടൌൺ നഗരത്തിലൂടെ റൂം ലെത്തി . ഇനി നാളെ കൂടെ കൊൽക്കത്തയിൽ കറങ്ങി രാത്രി സിക്കിം ലേക്ക്.  പെട്ടെന്ന് ഫ്രഷ് ആയി ഉറങ്ങാൻ കിടന്നു.





Thursday, March 19, 2026

കൊൽക്കത്ത വഴി സിക്കിം - Day1

 

“Once the travel bug bites there is no known antidote, and I know that I shall be happily infected until the end of my life” – Michael Palin


     ഓർമ്മകൾ മണൽത്തരികൾ പോലെയാണെന്ന് എവിടെയാണ് വായിച്ചതു? കുറെ ഉതിർന്നു വീഴും ബാക്കിയുള്ളവ നമ്മുടെ കയ്യിൽ ഭദ്രം.  നഷ്ടപെടാത്ത ഓർമകളിൽ, നല്ലോർമകളെ തരം തിരിച്ചെടുത്തോമനിക്കാൻ നല്ല രസമാണ്. അത് യാത്രകൾ തരുന്ന ഓര്മകളാണേൽ ബഹുരസം. പ്രിയപ്പെട്ടവരുമൊന്നിച്ചു യാത്രകൾ കേരളം വിട്ടു ഇന്ത്യയുടെ വടക്കേ കോണുകളിലേക്ക് നീങ്ങിയത് അടുത്ത കാലത്താണ്. പ്രത്യേകിച്ച് പ്രശാന്തിനെ കമ്പനി കിട്ടിയതിനു ശേഷം. കശ്മീർ-രാജസ്ഥാൻ, കൊൽക്കത്ത-സിക്കിം, ലക്ഷദ്വീപ്, അസം - അരുണാചൽ-മേഘാലയ - ചെറുതും വലുതുമായ മനോഹരങ്ങളായ കുറെ യാത്രകൾ. ഓരോ യാത്രകളും തരുന്നത് ഒരു പിടി നല്ല സുഹൃത്തുക്കളെയും ഓർമ്മകളെയും ആണ്. ഇനിയും ചെല്ലാൻ മാടിവിളിക്കുന്ന കശ്മീർ ഓർമകളെ നിറുത്തി, സിക്കിമിലേക്കു മനസ്സ് ഇടയ്ക്കിടയ്ക്ക് സഞ്ചരിക്കുന്നത്, മുണ്ടക്കൈ - ചൂരൽമല സംഭവത്തിന് ശേഷമാണെന്ന് തോന്നുന്നു. ഞങ്ങളും അതുപോലെ ഒഴുകി പോകേണ്ടവരായിരുന്നു എന്നോർക്കുമ്പോൾ ഒരു നടുക്കം. പക്ഷെ, അപ്പോഴേക്കും കൊൽക്കത്തയും ഗാങ്ടോക്ക് മെല്ലാം ഓർമകൾക്ക് മേലെ കുളിർക്കാറ്റു വീശി വരും.അതാണ് ഇപ്പോൾ യാത്രയെ വീണ്ടും ആദ്യ ദിനം മുതൽ ഓർത്തെടുക്കാൻ പ്രേരിപ്പിക്കുന്നത്.

Day -1 കൊച്ചി ടു കൊൽക്കത്ത

“Traveling – it leaves you speechless, then turns you into a storyteller.” – Ibn Battuta

  “ടൂർ ഇപ്രാവശ്യം സിക്കിമിലെ വില്ലേജുകളിലേക്കാക്കിയാലോ? കൊൽക്കത്ത വഴി പോകുന്നത് കൊണ്ട് രണ്ടു ദിവസം കൊൽക്കത്തയും കാണാം” ടൂർ ഗ്രൂപ്പ് ൽ പ്രശാന്ത് മെസ്സേജ് ഇട്ടപ്പോൾ എല്ലാവരും റെഡി. നോർത്ത് ഈസ്റ്റ് ആരും പോയിട്ടില്ല. കഴിഞ്ഞ വർഷത്തെ കാശ്മീർ-രാജസ്ഥാൻ ട്രിപ്പ് ന്റെ ഓർമ്മകൾ എല്ലാര്ക്കും അടുത്ത ട്രിപ്പ് എന്ന്? എന്ന മട്ടിൽ റെഡി ആയി നിക്കുവായിരുന്നു. കൊൽക്കത്തയും സിക്കിം കൂടി 10 ദിവസത്തിനുള്ളിലെ ഒരു ട്രിപ്പ് ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല. പോകുമ്പോൾ കൊച്ചി ടു കൊൽക്കത്ത ബൈ ഫ്ലൈറ്റും, ബാക്കിയുള്ള മെയിൻ യാത്രകൾ (റിട്ടേൺ ഉൾപ്പെടെ) എല്ലാം ട്രെയിൻ ആക്കാൻ തീരുമാനമായി. പ്രശാന്ത് അവന്റെ ടൂർ സ്പെഷ്യലിസ്റ് -കസിൻ മനുട്ടനെ വിളിച്ചു ഡീറ്റെയിൽസ് എടുത്തു, ഞങ്ങൾ ഫ്ലൈറ്റ്, ട്രെയിൻ ടിക്കറ്റ്സ് ഒക്കെ ബുക്ക് ചെയ്തിട്ടു, സിക്കിമിൽ പാക്കേജ് എടുത്തു - കാര്യങ്ങൾ സ്പീഡ് ആയി നടന്നു.

 കാത്തിരിപ്പിനു ശേഷം അവസാനം ടൂർ പോകേണ്ട ദിവസം വന്നിരിക്കുന്നു. ഇന്നാണത്! ഓൺലൈൻ വഴി വാങ്ങിയ ബാഗിൽ ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് കളും  അനുബന്ധ സാമഗ്രികളും ധന്യയുടെ സഹായത്തോടെ ഇന്നലെ രാത്രി ഒരു വിധം കൊള്ളിച്ചിരുന്നു . പതിവ് പോലെ ദൂര യാത്ര യ്ക്ക് പോവുമ്പോൾ ഇവരെ കുറച്ചു നാൾ പിരിയേണ്ടത് ഓർക്കുമ്പോൾ പെട്ടെന്ന് വരുന്ന വിഷമം . മനസ്സിനെ ദുർബല പെടാൻ അനുവദിക്കാതെ ഇറങ്ങാൻ റെഡിയായി.  പുറത്തു മഴ തുള്ളിയിടുന്നുണ്ട് . ആകെയൊരു മൂടിക്കെട്ടിയ കാലാവസ്ഥ .  പതിയെ തെളിയുമായിരിക്കും. നവംബർ മാസം കഴിയാറായിരിക്കുന്ന ഈ സമയത്തൊരു മഴ ? ഏതോ ന്യുനമർദം ഗതിമാറിയെത്തിയതാണെന്നു തോന്നുന്നു. "ചതിക്കല്ലേ സുഹൃത്തേ, കേരളം കടക്കുന്നത് വരെ കൂടെ നിന്നോ , കൊൽക്കത്ത യിലേക്കും സിക്കിം ലേക്കും ഒന്നും കൂടെ വന്നേക്കല്ലേ പ്ളീസ് ...."  മഴയെ നോക്കി കൈകൂപ്പി.

"അങ്ങനെ വേണം , ഞങ്ങളെ കൊണ്ട് പോവാതെ പോകുവല്ലേ..അല്ലെ ദച്ചൂ.." ധന്യ മോനോട് പറഞ്ഞു  .കുഴപ്പമില്ല പൊയ്ക്കോ” എന്നൊക്കെ പറയുമെങ്കിലും , മനസ്സിനുള്ളിൽ മറഞ്ഞിരിക്കുന്ന അസൂയ പതുക്കെ ഒന്ന് തല പൊക്കിയിരിക്കുന്നു. തല്ക്കാലം മൈൻഡ് ചെയ്യേണ്ട.

“കുഞ്ഞി മക്കൾക്ക് പോകാൻ പറ്റാത്ത സ്ഥലമാണ്, അച്ഛൻ വരുമ്പോൾ പോയ എല്ലാ സ്ഥലത്തു നിന്നും ടോയ്‌സ് ഉം ചോക്കലേറ്റ് ഉം കൊണ്ട് വന്നു തരാം.” എന്നൊക്കെ പറഞ്ഞു ഒരു അണ്ടർ സ്റ്റാന്റിംഗ്ൽ ചെറുക്കനെ നിറുത്തിയതായിരുന്നു. ഇവൾ കൊളമാക്കും. അവളെ നോക്കി കണ്ണുരുട്ടി, ചെക്കന് കുറേക്കൂടി ഉമ്മകളും, വരുമ്പോൾ കൊണ്ട് വരേണ്ട ടോയ്‌സ് ഒന്ന് കൂടി ഓർമപ്പെടുത്തി അവനെ ഹാപ്പിയാക്കി, മഴനൂലുകൾക്കിടയിലൂടെ ഇറങ്ങിആഞ്ഞു നടന്നു.

ട്രെയിൻ തെറ്റിയാൽ എല്ലാം കുളമാകും.

2 .20 ന്റെ ജനശതാബ്ദിക്കു തിരൂർ നിന്നും എറണാകുളം, അവിടെ നിന്നും ഡയറക്റ്റ് കൊൽക്കത്തക്ക് ഫ്ലൈറ്റ്, ആദ്യ ദിവസ പ്രോഗ്രാം ഇതാണ്.

  അജീഷിനും പ്രശാന്തിനുമൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബിനോയ് കാത്തിരിക്കുന്നുണ്ടായിരുന്നു. അജീഷ് ഒരു വലിയ ട്രോളി ബാഗ് തലയിലും, കയ്യിൽ തടിച്ച ഹാൻഡ്ബാഗും, മറ്റൊരു കവറും തൂക്കി പിടിച്ചു കഴിഞ്ഞ വർഷത്തെ കശ്മീർ ടൂർനു വന്നപോലെ തന്നെ ഞങ്ങൾക്കൊപ്പം നടക്കുമ്പോൾ, ഞങ്ങളുടെ കൂടെ നടക്കുന്ന പോർട്ടർ ആണെന്ന് പറഞ്ഞവനെ ട്രോളി. ഷമീർ പതിവ് പോലെ അവസാന നിമിഷം ഓടിപ്പാഞ്ഞെത്തി.

 ട്രെയിൻ കറക്റ്റ് സമയത്തു തന്നെ എത്തി.  ഇപ്രാവശ്യത്തെ ട്രിപ്പ് നല്ല പോലെ ആസ്വദിച്ച് വരാൻ പറ്റണേഎന്ന പ്രാർത്ഥനയോടെ എല്ലാവരും കയറി. തുടക്കത്തിൽ തന്നെ ഒരു മുട്ടൻ പണി കിട്ടാൻ പോവുകയാണെന്ന് ആരറിഞ്ഞു?

 വരും ദിവസത്തെ പ്ലാനിങ്ങും , അങ്ങോട്ടും ഇങ്ങോട്ടു കളിയാക്കിയും  സമയം കളഞ്ഞ ഞങ്ങൾ കംപാർട്മെന്റ് ശരിക്കു നോക്കിയില്ല ബി-13 എന്നത് ബി-1 എന്ന് വായിച്ചു ബാഗ് എല്ലാം ഒതുക്കി ഇരുന്നപ്പോൾ അതാ യഥാർത്ഥ അവകാശികൾ വന്നിരിക്കുന്നു. ഒന്ന് ചെറുതായി തർക്കിച്ചെങ്കിലും ശരിക്കു നോക്കിയപ്പോൾ അമളി മനസ്സിലായി. വേഗം കെട്ടും കെട്ടി ബി-13 ലേക്ക് .. അത്യാവശ്യം ദൂരമുണ്ട്.ആൾക്കാർക്കിടയിലൂടെ സ്ലീപ്പർ ഉം AC കംപാർട്മെന്റ് ഒക്കെ താണ്ടി വലിയ ബാഗും വലിച്ചു ഒരു വിധം ബി-13 എത്തി. വണ്ടി തിരുന്നാവായയും   കടന്നു കുറ്റിപ്പുറം എത്താറായിരുന്നു. പുറത്തു കളിയാക്കി ചിരിച്ചു കൊണ്ട് മഴയും കൂടെയുണ്ട്.

ഗ്രൂപ്പിലെ അവസാനത്തെ ആൾ ഹക്കീം ഷൊർണുർ എത്തിയപ്പോൾ കയറി.

ഞങ്ങൾ ആറു പേരും കൂടി  കുറച്ചു സമയം കൂടി വരും ദിവസത്തെ പ്ലാനിങ് നടത്തി. പ്രശാന്ത് മാത്രമേ പോകേണ്ട സ്ഥലത്തെ പറ്റി ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുള്ളു . ബാക്കി എല്ലാവരും ടൂർ കോഓഡിനേറ്റർ ന്റെ ഡ്യൂട്ടി ആയി കണ്ട് , എല്ലാം പ്രശാന്ത് നോക്കിക്കോളും എന്ന് കരുതി ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ കാശ്മീർ-രാജസ്ഥാൻ ട്രിപ്പ് കഴിഞ്ഞു വന്നപ്പോൾ കരുതിയതായിരുന്നു, നെക്സ്റ്റ് ടൈം പോകേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണ യൂട്യൂബ് വീഡിയോ എല്ലാം കണ്ടു പോണം എന്നൊക്കെ. ഇപ്രാവശ്യവും തഥൈവ.   പോകേണ്ട ദിവസം പെട്ടെന്നോടി വന്നു. ഇനി ഇപ്പൊ എല്ലാം പ്രശാന്ത്  തന്നെ. അവൻ കസിൻ മനുട്ടനെ വിളിച്ചു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു . ഓരോ ദിവസത്തെയും പ്രോഗ്രാം ചാർട് അവൻ വീണ്ടും ഒന്ന് കൂടി പറഞ്ഞു തന്നു . കൊൽക്കത്തയിൽ രണ്ടു ദിവസം പ്ലാൻഡ് അല്ല അത് എല്ലാർക്കും കൂടി നെറ്റ് നോക്കി പ്ലാൻ ചെയ്യാം എന്ന് തീരുമാനമായി. എല്ലാവരും ഓരോരുത്തരുടെ മൊബൈൽ ലേക്ക് തിരിഞ്ഞപ്പോൾ ഞാൻ സൈഡ് സീറ്റിൽ മാറിയിരുന്ന് നേർത്ത മഴച്ചാറലിലൂടെ പുറത്തെ പ്രകൃതി ഭംഗി നോക്കിയിരുന്നു. 

ചിന്തകൾ മഴനൂലുകൾക്കിടയിലൂടെ പതുക്കെ സിക്കിംലേക്കും കൊൽക്കട്ടയിലേക്കും കോരിയെടുത്തു പോയി. സിക്കിം ലെ ഉയരങ്ങളിലേ തടാകങ്ങൾ, മനോഹരങ്ങളായ ഗ്രാമങ്ങൾ, കുട്ടിക്കാലം മുതലേ പോകാൻ ആഗ്രഹിച്ച ടാഗോറിന്റെയും വിവേകാനന്ദന്റെയും ബങ്കിം ചന്ദ്ര ചാറ്റർജിയുടെയും സത്യജിത് റായ് ടെയും   കൊൽക്കത്ത. ഞാൻ വീണ്ടും ഒരു സ്വപ്ന ലോകത്തായി.മനസ്സിൽ കൊൽക്കത്തയിലെ അറിയാവുന്ന പ്രശസ്തരെ ഓർത്തെടുക്കുന്നതിനിടയിൽ ആലുവ എത്താറായി. ബാഗ് എല്ലാം എടുത്തു എല്ലാരും റെഡി ആയി. എയർപോർട്ട് ലേക്ക് അടുത്ത് ഈസ്റ്റേഷൻ ആണ്.  ഇറങ്ങി തൊട്ടടുത്ത ചെറിയ ഹോട്ടൽ ൽ നിന്നും എല്ലാരും ചൂട് ദോശയും ചായയും കഴിച്ചു . അവിടുന്ന് രണ്ടു ഓട്ടോ കളിലായി എയർപോർട്ട് ലേക്ക്  .

കഴിഞ്ഞ ടൂർനു ഇവിടുന്നു തന്നെ ആയിരുന്നു ഫ്ലൈറ്റ്. കഴിഞ്ഞ ട്രിപ്പ് ഫ്ലൈറ്റ് യാത്ര എക്സ്പീരിയൻസ് ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും പെട്ടെന്ന് ബഗ്ഗജസ് അയക്കലും, ചെക്ക്-ഇൻ ഉം തീർത്തു. എട്ടരവരെ സമയം ഉണ്ട്. ഒന്നര മണിക്കൂറിൽ കൂടുതൽ . എയർ പോർട്ട് ലോഞ്ചിൽ കയറാമെന്നായി. കഴിഞ്ഞ തവണ ഞാൻ മാത്രം കയറി മൂക്ക് മുട്ടെ തട്ടി ഇറങ്ങിയപ്പോൾ നെക്സ്റ്റ് ടൈം മിസ്സാക്കില്ല എന്നുറപ്പിച്ചു, പ്രശാന്തും ഷമീർ ഉം ഇത്തവണ എലിജിബിൾ ക്രെഡിറ്റ് കാർഡു മായി വന്നിട്ടുണ്ട്. ഫ്ലൈറ്റ് യാത്ര ഉണ്ടേൽ, ഫുഡ് എയർപോർട്ട് ലോഞ്ച് വഴി കിട്ടുന്നതാണ് ബെറ്റർ ഓപ്ഷൻ. 2 രൂപയ്ക്കു ടേസ്റ്റി ഫുഡ് കിട്ടുന്നത് മാത്രമല്ല, നമ്മൾ എത്തുന്ന സ്ഥലത്തു എപ്പോഴാ ഭക്ഷണം കിട്ടുക എന്നറിയില്ല പിന്നെ, എയർപോർട്ട് ൽ നിന്ന് ഒരു ചായ കുടിക്കാൻ പോലും ചുരുങ്ങിയത് 100 രൂപയ്ക്കു മുകളിൽ ആവും!.

 അജീഷ്, ബിനോയ്, ഹക്കീം മൂന്നു പേരുടെ ക്രെഡിറ്റ് കാർഡും എലിജിബിൾ അല്ല. കഴിഞ്ഞ ടൂർ നു വന്നപ്പോൾ നെക്സ്റ്റ് ടൈം റെഡി ആക്കും എന്ന് പറഞ്ഞതായിരുന്നു. എന്ത് ചെയ്യാനാ? അവരെ പുറത്തു നിർത്തി ഞങ്ങൾ അകത്തു കയറി. വെജ് ഉം നോൺ വെജ് ഉം ഫുഡുകൾ ക്കിടയിലൂടെ ഞങ്ങൾ കയറിയിറങ്ങി ആസ്വദിച്ച് കഴിച്ചു. ഫ്രൂട്സ്, സ്വീറ്റ്സ്,ജ്യൂസ് എന്തിനു ദോശ വരെ ടേസ്റ്റ് ചെയ്തു പുറത്തിറങ്ങി യപ്പോൾ ഞങ്ങളെ കാത്ത് പുറത്തു മൂന്നു പേരും നിൽക്കുന്നുണ്ടായിരുന്നു. കൊൽക്കത്ത യിൽ പാതിരാത്രിക്കാണ് എത്തുക. പാവങ്ങൾക്കു നല്ല ഫുഡ് കിട്ടിയാൽ മതിയായിരുന്നു.

ഫ്ലൈറ്റ എൻട്രി സ്ഥലത്തേക്ക് ഞങ്ങൾ എത്തി. സമയമായപ്പോൾ അകത്തേക്ക് കയറി. എട്ടു മുപ്പതിന് തന്നെ യാത്ര തുടങ്ങി. ചീപ്പ് റേറ്റ് നു ബുക്ക് ചെയ്ത താണ് 5000 /-, അതിന്റെ ഗുണമേ ഉള്ളൂ. സീറ്റിങ് പോരാ. വിന്ഡോക്കുള്ളിലൂടെ പുറത്തു നോക്കുമ്പോഴെല്ലാം മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ചെറിയ മഴച്ചാറൽ ഉണ്ട് . “ഇവൻ നമ്മൾക്ക് പണി തരും എന്നാണ് തോന്നുന്നത്”. ഞങ്ങൾ പരസ്പരം പറഞ്ഞു. ഏതൊക്കെയോ നദികളെയും , പട്ടണങ്ങളെയും , കുന്നുകളെയുമെല്ലാം പിന്തള്ളി  11 . 15 PM നു ഞങ്ങൾ കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് എയർപോർട്ടിൽ ഇറങ്ങി.

BSNL IQ കൊൽക്കത്തയിലും സിക്കിമിലും ഞാനാണ് ബുക്ക് ചെയ്തത്. കൊൽക്കത്തക്കാരന് ഹിന്ദി മാത്രമേ മനസ്സിലാവൂ എന്ന് തോന്നിയിരുന്നു. “ബുക്കിംഗ് കൺഫേം ആണോ?” എന്ന് ചോദിച്ചപ്പോൾ ഒക്കെ അവൻ വേറെന്തൊക്കെ ആണ് പറയുന്നത്.  ഏകദേശം ധാരണ വച്ച് ബുക്കിംഗ് ഓക്കേ ആണെന്ന് തോന്നിയതാണ്, ഫോളോ അപ്പ് ചെയ്യാൻ വിട്ടിരുന്നു. എയർപോർട്ടിൽ നിന്ന് ബാഗേജ് കിട്ടാൻ പിന്നെയും അരമണിക്കൂർ എടുത്തു , മാപ് നോക്കിയപ്പോൾ റൂം ലേക്ക് മുക്കാൽ മണിക്കൂർ കൂടുതൽ ഉണ്ട് . എന്തായാലും പുലർച്ച രണ്ടു മണിയോടടുക്കും അവിടെ എത്താൻ. അവനെ കിട്ടിയില്ലേൽ പണി പാളും. ഈ പാതിരാത്രിക്കു എവിടെ പ്പോകാൻ? ഭാഷ പോലും ശരിക്കറിയാതെ. പെട്ടെന്നെന്തോ ദുശ്ശങ്ക. ഞാൻ അവനെ വിളിക്കിക്കാൻ നോക്കി. റിങ് ഉണ്ട്, എടുക്കുന്നില്ല. വയറു കാളി. വീണ്ടും വീണ്ടും ട്രൈ ചെയ്തു. മൂന്നാമത് അവൻ എടുത്തു.  “ഭായി, ഹം ലോഗ് ആയ ഥാ”. അങ്ങേ തലക്കൽ ഉറക്കപിച്ചോടെ “ഹലോ, ഹലോ” മാത്രം. ഞാൻ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു. ”കേരള വാല BSNL JTOs“-അവനു കത്തി എന്ന് തോന്നുന്നു. ഞാൻ എയർപോർട്ട് ലാണ് എത്തിയത് , എന്ന് കൂടെ ഒപ്പിച്ചു പറഞ്ഞു കൊടുത്തു . ഓ..അവന്റെ സ്വരത്തിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന മടുപ്പുണ്ട്. സ്ഥലത്തിന്റെ പേര് BBD  ബാഗ് ആണെന്ന് ഒരു വിധം ചോദിച്ചറിഞ്ഞു . എത്തിയിട്ട് വിളിക്കാം എന്ന്   പറഞ്ഞു  കട്ട് ചെയ്തു . ട്രെയിൻ ഇറങ്ങിയപ്പോൾ കഴിച്ച ദോശയും ചായയും മാത്രം വയറ്റിൽ ഉണ്ടായിരുന്ന അജീഷും ബിനോയും ഹക്കീമും വിശന്നു തളർന്നിരുന്നു . പോകുന്ന വഴിക്കു കഴിക്കാം എന്ന് ധാരണയായി . പാതിരാത്രിക്ക് ഏതെങ്കിലും തട്ട് കട ഉണ്ടാവും.  ബാഗ് എടുത്തു ഞങ്ങൾ പുറത്തു കടന്നു.

ഏകദേശം 15 KM ൽ സിറ്റി സെന്റർ ൽ പരന്നു കിടക്കുന്ന ഇന്ത്യയിലെ പഴയ എയർപോർട്ടാണിത്. പണ്ട് ഡംഡം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്, ഇത് കൂടാതെ പിന്നെ ബംഗാളിൽ ഉള്ള എയർപോർട്ട് സിലിഗുരിയിൽ ഉള്ള “ബാഗ്ദോഗ്ര എയർപോർട്ട്” ആണ്. അത്  കൂടുതലും ഡൊമസ്റ്റിക് ഫ്ലൈറ്സ് നു വേണ്ടിയാണു .

പുറത്തിറങ്ങിയപ്പോൾ ടാക്സിക്കാരുടെ ബഹളം. യൂബർ നോക്കിയപ്പോൾ ഞങ്ങളുടെ റൂം നിൽക്കുന്ന സ്ഥലമായ BBD Bagh ലേക്ക് ടാക്സി ക്കാർ പറയുന്നതി നേക്കാൾ റേറ്റ് കുറവാണെന്നു മനസ്സിലായി . ഏകദേശം മുക്കാൽ മണിക്കൂർ എടുക്കും.  യൂബർ വഴി ഒരു Ertiga ബുക്ക് ചെയ്തു . ബിനോയ്, അജീഷ്, ഹക്കീം ടീമിനു നല്ല വിശപ്പ് ഉണ്ടായിരുന്നു. പോകുന്ന വഴിക്കു ഏതെങ്കിലും തുറന്ന ഹോട്ടൽ ഉണ്ടെങ്കിൽ നിറുത്താൻ ടാക്സി ക്കാരനോട് പറഞ്ഞു .

റോഡിരികിൽ ഉന്തു വണ്ടികൾ നിറുത്തിയിട്ട് അതിൽ വണ്ടിക്കാർ     കിടന്നുറങ്ങുന്നുണ്ട്. സിറ്റിയിൽ നിന്ന് പുറത്തു കടന്നപ്പോഴേ കൊൽക്കത്ത യുടെ പഴമ മനസ്സിലായി. ചേരികൾ, പഴയ ശൈലിയിൽ നിർമ്മിച്ചെടുത്ത, കാലം വരുത്തിയ കേടു പാട് തീർക്കാതെ നിർത്തിയിട്ടുള്ള കെട്ടിടങ്ങൾ. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ സിരാകേന്ദ്രമായ സ്ഥലം.   നരച്ച ഇരുട്ടിൽ വണ്ടിക്കാരൻ ഏതൊക്കെ റോഡിലൂടെ ഓടിക്കുന്നുണ്ട്. വിശപ്പിന്റെ അക്ഷമ ക്കൊടുവിൽ, അര മണിക്കൂർ ഓടിയപ്പോൾ ടാക്സി ക്കാരൻ ഒരു ചെറിയ തട്ടുകടക്കു മുന്നിൽ നിറുത്തി തന്നു.”റോയൽ ദാബ”- പേരിലെ റോയൽ ഉള്ളൂ

   ഒരു സൈഡ് ൽ 16 വയസ്സൊക്കെ തോന്നിക്കുന്ന പയ്യൻ റൊട്ടി ഉണ്ടാക്കുന്നുണ്ട്. മരം കൊണ്ടുണ്ടാക്കിയ പരന്ന ഇരിപ്പിടം പോലുള്ള അടുപ്പ് അതിന്റെ ഉള്ളു തുറന്ന ഭാഗത്തു തീക്കനൽ, അതിൽ പരത്തിയ ചപ്പാത്തി ചൂടാക്കുന്നു. ഒരു സൈഡ് ൽ കുറച്ചു പേര് ചിക്കൻ കറി ഉണ്ടാക്കുന്നു. റൊട്ടി യും, ചിക്കൻ കറി യും ഡാൽകറിയും പാർസൽ പറയാം എന്ന് വച്ചു. സംസാരിച്ചപ്പോൾ അവൻമാർക്ക് ബംഗാളി മാത്രമേ അറിയൂ, ഏതോ പക്കാ നാട്ടിൻപുറം ആയിരിക്കും. ഈ നട്ടപാതിരാ നേരത്തു വിശന്നു വലഞ്ഞ്  ചെന്ന സ്ഥലത്തു ഭാഷ പ്രശ്നം ഉണ്ടാക്കുന്നു. ഇതിപ്പോ ഇവന്മാരെക്കാൾ ഹിന്ദി നമുക്കറിയാമെന്നു ഹക്കീം. ഞങ്ങളുടെ കഷ്ടപ്പാടിനിടെ അവിടെ അപ്പോൾ രണ്ടുപേര് ഫുഡ് വാങ്ങാൻ ബുള്ളറ്റിൽ എത്തി. കടക്കാരുടെ ഭയ ഭക്തി ബഹുമാനവും അവരുടെ ലൂക്കും  കണ്ടപ്പോൾ അവിടത്തെ ലോക്കൽ ഗുണ്ടകൾ ആയിരിക്കും എന്ന് തോന്നി.     കൊൽക്കത്ത യിലെ ആദ്യ രാത്രി തന്നെ അവിസ്മരണീയമായി. പക്ഷെ അവർ നല്ലവരായ ഗുണ്ടകൾ ആണെന്ന് തോന്നുന്നു. ഞങ്ങളോട് കാര്യം ഹിന്ദിയിൽ അന്വേഷിച്ച ശേഷം ഞങ്ങൾക്ക് വേണ്ട ഐറ്റംസ് ടേസ്റ്റ്ൽ പെട്ടെന്ന് റെഡിയാക്കി കൊടുക്കാൻ ചട്ടം കെട്ടിയാണ് (ബംഗാളിയിൽ) അവർ പോയത്.

ഫുഡ് നു വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ, റോഡ് നു എതിർ വശത്തു, രാത്രി യിലെ കച്ചവടം കഴിഞ്ഞ ഒരു തട്ടുകടയിലെ പണിക്കാരൻ പാത്രം കഴുകുന്നത് കണ്ടു. റോഡ് ന്റെ ചേർന്ന് കടക്കു മുന്നിലായി ഒരു ചെറിയ തോട് . അതിലൂടെ നല്ല ജലം ഒഴുകാൻ ചാൻസ് ഇല്ല . റോഡ് അരികിലെ വീടുകളിലെയും കട കളിലെയും  ഉപയോഗം കഴിഞ്ഞതോ കഴിയാത്തതോ ആയ വെള്ളമാവാം .അതിൽ  അന്നത്തെ പത്രങ്ങൾ കഴുകി വയ്ക്കുകയാണ് അയാൾ . കൂറ്റൻ എലികൾ അടുത്തുകൂടി പായുന്നുണ്ട്. പാർസൽ വാങ്ങി ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി . ഈ പാർസൽ ഫുഡ് കഴിക്കണ്ടത്തിനു SBI prime കാർഡ് നു മനസ്സിൽ നന്ദി പറഞ്ഞു . അങ്ങിനെ , ഏകദേശം  1.30 AM നു ഞങ്ങൾ ഞങ്ങളുടെ BSNL ഓഫീസിനു മുന്നിൽ എത്തി.

 ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളും ബംഗാൾ വിപ്ലവ നക്ഷത്രംങ്ങളുമായ ബിനോയ് ബസു , ബദൽ ഗുപ്ത  , ദിനേശ് ഗുപ്ത ഇവരുടെ പേരിൽ അറിയപ്പെടുന്ന ഹൂഗ്ലി നദിക്കരികിൽ ഉള്ള പട്ടണമായ ‘ബി ബി ഡി ബാഗ്’ അവിടെ ഡെൽഹൌസ്സി സ്ക്വയർ  എന്നറിയപ്പെടുന്ന സ്ഥലമാണിത്. റൈറ്റേഴ്സ് ബിൽഡിംഗ് , സെക്രട്ടറിയേറ്റ് , രാജ് ഭവൻ , ഗവർണർ റെസിഡൻസ് , ഹൈ കോർട്ട് എനീ പ്രധാന ഓഫീസു കളെല്ലാം ഇവിടെയാണ്  പഴയ പ്രൗഢിയോടെ നിൽക്കുന്ന കുറെ കെട്ടിടങ്ങൾ. അതിനിടക്ക് ഏഴു നിലയിൽ രാജകീയ പ്രൗഡി യോടെ ഞങ്ങളുടെ BSNL കെട്ടിടം. കൂറ്റൻ ഗേറ്റ് നു മുന്നിൽ ഞങ്ങളെ  ഇറക്കി ടാക്സിക്കാരൻ പൈസയും വാങ്ങി പോയി. പതിഞ്ഞ താളത്തിലുള്ള മഴചാറൽ ഒഴിച്ചാൽ വേറൊരു ശബ്ദവും ഇല്ല . പഴയ കെട്ടിടങ്ങൾ കാവൽ നിൽക്കുന്ന ഈ പട്ടണത്തിൽ ഞങ്ങൾ ആറുപേര് കൂടി! അങ്ങിങ്ങു ഉറങ്ങാൻ കിടക്കുന്ന തെരുവ് പട്ടികൾ ഞങ്ങളെ കണ്ട ഭാവം പോലും വെക്കുന്നില്ല . മഴ ഫ്ലൈറ്റ് പിടിച്ചു ഇവിടെയും എത്തിയിട്ടുണ്ട് . അരികിൽ മഴയിൽ കുതിർന്ന വൃത്തിഹീനമായ തെരുവ് .  

ഗേറ്റ്ൽ അടിച്ചു ശബ്ദം ഉണ്ടാക്കിയെങ്കിലും സെക്യൂരിറ്റികളെ ഒന്നും കാണാനില്ല. മഴച്ചാറലിൽ അവർ ഗേറ്റ് ൽ അടിച്ചു ശബ്ദം ഉണ്ടാക്കുകയും ഉറക്കെ വിളിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ കെയർ ടേക്കർ നെ നിറുത്താതെ ഡയൽ ചെയ്തു കൊണ്ടിരുന്നു. യാത്രയും വിശപ്പും മഴച്ചാറലും പലരെയും വലച്ചിട്ടുണ്ട് . ഒടുവിൽ  കെയർ ടേക്ക്ർ  ഉറക്കച്ചവടോടെ എത്തി . ഉറക്കം മുറിച്ചു വന്ന ദേഷ്യം മുഖത്തുണ്ട് . ID കാർഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറി . ആ ഇരുട്ടിൽ അയാൾക്ക്‌ പുറകെ കനത്ത ബാഗുകളുമായി നടക്കുമ്പോൾ നല്ല റൂം ആവണേ എന്നായിരുന്നു പ്രാർത്ഥന.

 ലിഫ്റ്റ് കയറി 5 -ആം നിലയിലെത്തി . മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ, ഇടനാഴികളിൽ ചോർച്ച യുള്ള സ്ഥലത്തെല്ലാം വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു റൂം ആണ് അലോട് ചെയ്തത് . രണ്ടും കുഴപ്പമില്ല . ബാത്ത് റൂം   ഒക്കെ വളരെ നീറ്റ്  ആൻഡ് ക്ലീൻ ആണ്, ചൂട് വെള്ളം ഉണ്ട് എല്ലാരും ഹാപ്പി ആയി. ഫ്രഷ് ആയി .  വിശക്കുന്നവർ  പാർസൽ  കഴിച്ചു . നാളെ ഒമ്പതരയ്ക്ക് തന്നെ ഇറങ്ങാൻ എല്ലാവരും  തീരു മാനിച്ചു പുതപ്പിനടിയിലേക്കു നൂണ്ടു.  ഞങ്ങളുടെ ടൂർ ദിനത്തിന്റെ ആദ്യ ദിവസം ആയിരിക്കുന്നു. ഇന്ന് കുറച്ചു മണിക്കുറുകൾ കഴിഞ്ഞാൽ കൊൽക്കത്തയെ അടുത്തറിയാൻ പോവുകയാണ് . തൊട്ടടുത്ത് പ്രശാന്ത്ന്റെ കൂർക്കം വലി തുടങ്ങിയിരിക്കുന്നു . ഞാനും പതിയെ ഉറക്കത്തിലേക്കു വീണു 



Thursday, July 2, 2020

മണ്ണിട്ടടയ്ക്കാത്ത വഴികൾ

  മുറ്റത്തും, പുറത്ത് റോഡിലും തിളച്ചുമറിഞ്ഞിരുന്ന വെയിലിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു. ഗെയിറ്റിനു പുറത്തെ നീണ്ട നടപ്പാതയും അമ്പലത്തിലേക്കിറങ്ങുന്ന പടിക്കെട്ടുകളുമെല്ലാം ആളൊഴിഞ്ഞ് ഇളവെയിലേറ്റ് മയങ്ങുകയാണ്. ലോക് ഡൗൺ കാലത്ത് സമീപത്തുള്ളവരുടെ വെടിവട്ടം പടിക്കെട്ടുകളിലും അരമതിലിലുമെല്ലാമാണ്. എല്ലാവരും കഴിക്കാൻ പോയതാവും. ഇനിയൊരുറക്കമൊക്കെ കഴിഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും വീണ്ടും സജീവമാകും. ന്യൂസ് പേപ്പറിലെ കോവിഡ് വാർത്തകളിലായിരുന്നു ഞാൻ, തൊട്ടടുത്ത് മൊബൈലിൽ ലയിച്ച സഹധർമ്മിണിയുണ്ട്.

"എടോ, എന്നാ നോക്ക്വല്ലേ? ഇപ്പോ ആരും ഇല്ല. രണ്ട് മൂന്ന് റൗണ്ട് വേണേൽ ഓടിയ്ക്കാം."
".." ഫോണിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന അവളൊന്നു ഞെട്ടി.
"..നീ ഗെയിം കളിച്ചിരുന്നോ ചെക്കൻ ഉറങ്ങിയതല്ലേ? നിനക്ക് പഠിക്കണേൽ ഇപ്പം നല്ല സമയാ
അവൾ ഫോൺ മാറ്റിവച്ച് പുറത്തിറങ്ങി ഗേറ്റ് തുറന്ന് മരങ്ങൾക്കിടയിലൂടെയുള്ള നീണ്ട മൺറോഡിലേക്ക് കൺ പായിച്ചു, പരിസരം നിരീക്ഷിച്ചു തിരികെ വന്നു. മുഖത്ത് ഒരു തെളിച്ചമില്ല
"എന്തേ, എന്തു പറ്റി? ഇന്നും നടക്കില്ല അല്ലേ? ലോക് ഡൗൺ സമയത്ത് നീ വണ്ടിയോടിക്കാൻ പഠിച്ചത് തന്നെ ! " 
" അതല്ല .. അവിടെ.. "  
" അവിടെ..? അവിടാരും ഇല്ലല്ലോ എല്ലാരും ഊണ് കഴിക്കാൻ പോയതല്ലേ?" 

" അവിടെ ലതേച്ചിയും പിള്ളാരും പുറത്ത് ഇരിക്കണണ്ട് .., പിന്നെ ദേവേട്ടനും .." 
" നീയിങ്ങനെ ഓരോരോ കാരണങ്ങളുണ്ടാക്കിക്കോ രമ്യേ, നീ ഓടിക്കുന്നത് നോക്കിയിരിക്യല്ലേ അവര്ടെ പണി.." ഞാൻ വീണ്ടും പേപ്പറിലേക് തല പൂഴ്ത്തി

"ചൂടാവല്ലേ സുദീപേട്ടാ, എനിക്ക് ഒരു കോൺസൺട്രേഷൻ കിട്ടൂല.ലോക്ഡൗൺ നീട്ടിയില്ലേ.ഇനിയും ദിവസങ്ങളുണ്ടല്ലോ."
"അവസരങ്ങൾ..." പേപ്പറിൽ നിന്ന് തലയുയർത്താതെ ഞാൻ പിറുപിറുത്തു.
"തേടിവരില്ല. നമ്മളുണ്ടാക്കിയെടുക്കണം, ഉപയോഗപ്പെടുത്തണം"എന്നല്ലേ കവി മൊഴിയാൻ  ഉദ്ദേശിച്ചത് .?."  ഹാങ്ങിങ് ചട്ടിയിലെ ഭൂമിയെ തലോടാൻ ഇറങ്ങിവരുന്ന ചെടികളെ തഴുകിക്കൊണ്ട് അവൾ കയറി വന്നടുത്തിരുന്നു.
" എങ്ങിനെയാണേലും ലോക്ഡൗ കാലത്തു തന്നെ ഞാൻ വണ്ടി ഓടിയ്ക്കാൻ പഠിച്ചിരിക്കും .. പോരേ ?"
ഉവ്വ് , ഓൺലൈൻ ആയിട്ടായിരിക്കും” അതിനുള്ള മറുപടി അവളുടെ നീണ്ട വിരലുകൾ കൊണ്ടുള്ള ഒരു നുള്ളായിരുന്നു.
"ലോക്ക് ഡൗൺ കഴിയുന്ന ദിവസം ഞാനിതിലൂടെ ഓടിച്ചൊരു വരവുണ്ട് ..കണ്ടോ "
" എന്നാൽ നിനക്ക് നന്ന്... ഞാനിത് പോലെ കുറെ അവസരങ്ങൾ തട്ടി നീക്കിയതാ... അവസാനം ഒരു മുനികൃഷ്ണ വേണ്ടി വന്നു... നിന്റെ കാര്യത്തിൽ ഞാൻ തന്നെ കനിയണമല്ലോ..?" അറിയാതെ പിറുപിറുപ്പ് പുറത്തുപോയി 
" ഓഹോ, അനുഭവം ഗുരു ...  അങ്ങിനെ ഒരു കഥ ഉണ്ടല്ലേ ..?  മുനികൃഷ്ണ .. നല്ല പേര് .. 
കഥ എന്നോട് പറഞ്ഞിട്ടില്ലല്ലോ....?  ഏതായാലും വണ്ടി ഓടിക്കൽ നടക്കില്ല.. കഥ കേൾക്കാം... പറയ് പറയ്.."

 കസേര ഒന്നുകൂടെ അടുപ്പിച്ച് കഥ കേൾക്കാനിരിക്കുന്ന കുഞ്ഞിനെ പോലെ അവൾ ഇരുന്നു.
"നീ ഇപ്പോളൊരു കാര്യം ചെയ്യ് , ചേട്ടന്  ഇന്നത്തെ നിന്റെ യൂട്യൂബ് വിഭവം ഡാൽഗോണ കോഫി  ബാക്കിയുള്ളത് എടുത്തിട്ടോടിവാ .."

"സദാ സമയം കഴിപ്പാണേൽ ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും പുതിയ ഡ്രസ്സ് വാങ്ങേണ്ടിവരും സുദീപേട്ടാ ..പറഞ്ഞില്ലാന്നു വേണ്ട"
" അത് നമുക്കെന്തേലും ചെയ്യാം നീ ഇപ്പോ  ഡാൽഗോണ എടുത്തു വാ ..ചെല്ല് "

" അതങ്ങനെ എടുത്തു വച്ചു കഴിക്കാവുന്നതല്ലല്ലോ .. അപ്പോൾ തന്നെ നമ്മൾ കുടിച്ച് തീർത്തതല്ലേ?" മടിച്ചിക്ക് എഴുനേൽക്കാൻ വയ്യ.
"അങ്ങനെ പറയല്ലേ ,നിനക്ക് ഞാൻ വണ്ടി പഠിച്ചെടുത്ത ഇൻസ്പിരേഷണൽ സ്റ്റോറി  കേൾക്കണ്ടേ ? "
 " എപ്പം തന്നൂന്ന് ചോദിച്ചാ മതി .. " ചിരിച്ചു കൊണ്ടവൾ അകത്തേക്ക് ഓടിപ്പോയി,

 എന്റെ ചിന്തകൾ അങ്ങ് ബാംഗ്ലൂരിലെ ദേവനഹള്ളിയിലേക്കും...... ആകാശത്തേക്ക് കൈകൾ നീട്ടി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ,   നീണ്ടൊഴുകുന്ന റോഡിലൂടെ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ പലപ്പോഴും മുനികൃഷ് എന്റെ പുറകിൽ വന്നിരിക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്..അവന്റെ മുഴക്കമുള്ള ചിരി കാലങ്ങൾക്കു ശേഷം വീണ്ടും എന്റെ ചുറ്റിലും മുഴങ്ങി
.
" ഹിയർ ഈസ് യുവർ  ചുക്കുവെള്ളം.." രമ്യയുടെ ശബ്ദം ഓർമ്മകളെ അടിച്ചോടിച്ചു വിട്ടു.
"നീ ഇത്ര പെട്ടെന്ന് വന്നോ? ചുക്കു വെള്ളം എന്ന് പറഞ്ഞിട്ട് മാംഗോ ഷേക്ക് ആണല്ലോ?" 
"കുറച്ചു ബാക്കിയുളളതാ, പയ്യൻസ് എണീറ്റാൽ കൊടുക്കാൻ വച്ചിരുന്നതാ. എന്തു ചെയ്യാം  കഥ കേൾക്കണ്ടേ ...? " 

" അത് അത്ര വലിയ കഥയൊന്നും അല്ലന്നേ. എനിക്കും നിന്നെപ്പോലെ വണ്ടിയോടിക്കാൻ അറിയില്ലായിരുന്നു. ബാംഗ്ലൂർ എത്തിയപ്പോ ഓഫീസിലുണ്ടായിരുന്ന ഒരു പയ്യൻ സഹായിച്ചു. അവൻ ധൈര്യം തന്നു, പഠിച്ചു. അത്ര മാത്രം. അവന്റെ പേരാണ് മുനി..., മുനികൃഷ്ണ." ഗ്ലാസ്സിൽ ബാക്കിയുള്ള ഷേക്ക് ഞാൻ ഒറ്റവലിക്ക് കുടിച്ചുകഥ കഴിഞ്ഞു, മാംഗോ ഷേക്കും" ഞാൻ പേപ്പറിലേക്കു തല പൂഴ്ത്തി.
"അത്രക്കും പോരല്ലോ സാറേ, വളരെ വിശദമായുള്ള വിവരണം വേണം, നമുക്കു മുന്നിൽ മിനിറ്റുകളല്ല മണിക്കൂറുകളാണുള്ളത്." ഫാനിന്റെ സ്പീഡ് കുറച്ച് അവൾ വീണ്ടും ശ്രോതാവായി ഇരുന്നു.

"പത്തു പതിനഞ്ച് വർഷം പുറകോട്ട് പോണം ... ബംഗളുരുവിന്റെ പ്രാന്തപ്രദേശത്തെ ഒരു റൂറൽ ഗ്രാമത്തിലേക്ക്, ആർ യു റെഡി?" 
"എപ്പോഴേ റെഡി." 

അമ്പലത്തിനു മുന്നിലെ കൂറ്റൻ ആൽമരത്തിലെ ഇലകളിൽ പതിയെ ഉമ്മ വെച്ച് ഒരു കാറ്റ് എങ്ങോട്ടോ പാറിപ്പോയി. അതിനു പുറകെ എന്റെ ഓർമ്മകളും ...

.ഗവൺമെന്റ് ജോലി കിട്ടി ബാംഗ്ലൂരിലെ ഉൾഗ്രാമത്തിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യമൊരങ്കലാപ്പായിരുന്നു. ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാവും എന്നൊരു ധൈര്യം ഉണ്ടായിരുന്നുഅതു വെറുതെയായില്ല, മാനേജർ അലിസാർ, ദേശ്പാണ്ഡെ സാർ, ശിവപ്പ, ഗോവിന്ദപ്പ, രാജണ്ണ, മുനികൃഷ്ണ അങ്ങനെ കുറെ നല്ല മനുഷ്യർ
കന്നഡ എളുപ്പത്തിൽ വരുതിയിൽ കിട്ടുന്ന ഭാഷയായിരുന്നു. എത്തി ദിവസങ്ങൾക്കുള്ളിൽ അവരുടെ ഭാഷയിൽ സംസാരിക്കാനുള്ള അത്യാവശ്യം കുറെ വാക്കുകൾ പഠിച്ചെടുത്തു. ലൈൻ സ്റ്റാഫിനോടും താൽക്കാലിക ജീവനക്കാരോടും കസ്റ്റമേഴ്സിനോടുമൊക്കെ ഇടപഴകണമെങ്കിൽ കന്നഡയോ അതിർത്തി ഗ്രാമത്തിലെ ഭാഷയായ തെലുങ്കോ അത്യാവശ്യമായി വന്നിരുന്നു.

ഹള്ളി (ഗ്രാമം) കളിലേക്കുളള യാത്രയായിരുന്നു പ്രധാന പ്രശ്നം.യാത്രയ്ക്ക് ഡിപ്പാർട്ട്മെന്റ് വാഹനമുണ്ടേലും എപ്പോഴും അതിന്റെ സേവനം കിട്ടില്ല. അപ്പോൾ വല്ലപ്പോഴുമുള്ള ലോക്കൽ ബസോ ആളുകളെ ഒപ്പിച്ചു ഓടിക്കുന്ന ഷെയർ ഓട്ടോയോ അല്ലേൽ താൽക്കാലിക ജീവനക്കാരയോ ആശ്രയിക്കേണ്ടി വരും.. ഇങ്ങനുള്ള സമയത്തു മുനികൃഷ്ണയോ ഗോവിന്ദപ്പയോകൂടെ വരും. വണ്ടി ഓടിക്കാൻ പഠിക്കാത്തത്തിന്റെ നഷ്ടം യഥാർത്ഥത്തിൽ അനുഭവിക്കാൻ തുടങ്ങിയതെവിടെ വച്ചായിരുന്നു.

ഓഫീസിലെ ഏതോ വൈകുന്നേര പാർട്ടി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് അലി സാർ എന്നോട് പറയുന്നത്.
“വൺ ഓൾഡ് സ്കൂട്ടർ ഈസ് അവൈലബിൾ വിത്ത് മി. യു ക്യാൻ യൂസ് ഇറ്റ്. ഓക്കേ? "  
ഓർക്കാപ്പുറത്തുള്ള ചോദ്യത്തിന് പെട്ടെന്നെന്ത് പറയണം എന്നറിയാതെ കുഴങ്ങി. പണ്ടൊക്കെ വണ്ടിയോടിക്കാൻ അറിയില്ല എന്ന് പറയാൻ നാണമായതു കൊണ്ട് എന്തേലും ഉഡായിപ്പ് പറഞ്ഞ് രക്ഷപ്പെടാറാണു പതിവ്. പക്ഷേ അപ്പോൾ സത്യം പറയാനാണ് തോന്നിയത്.
" സാർ ..  " എന്റെ തപ്പൽ കണ്ടപ്പോഴേ മൂപ്പർക്ക് കാര്യം പിടി കിട്ടി.
ഏനായ്തു?(എന്തു പറ്റി) യു ഡിഡന്റ് ലേൺ ഡ്രൈവിംഗ് ? അലി സാറുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെ സത്യം പറഞ്ഞു. ഇല്ല, വണ്ടി ഓടിയ്ക്കാൻ പഠിച്ചില്ല   എന്ന്.
അത്രയും ആളുകൾക്കിടയിൽ ഒരു കളിയാക്കൽ പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ മൂപ്പർ ആശ്വസിപ്പിക്കുകയായിരുന്നു
ഹവ് താ..? (അതെയോ) ഡോൺട് വറി മാൻ , യൂസ് ദിസ് പേഴ്സൺ മുനികൃഷ് , ഹി വിൽ ടീച് യു”
പിന്നെ മുനികൃഷണ യോടായി പറഞ്ഞു
'മുനികൃഷ്ണ, നീനു സാറ്ഗെ ഗാഡി കൾസ്കൊടിയപ്പാ, ആകുത്തല്ലാ..?' (മുനികൃഷ്ണാ നീ സാറിന് വണ്ടി പഠിപ്പിച്ചു കൊടുക്കണം. പറ്റില്ലെ.?)
“കണ്ടിത്താ സാർ..” (തീർച്ചയായും സർ) മുനികൃഷ്ണ അത് തന്റെ കടമയായി ഏറ്റെടുത്തു.
പിന്നെ അവന്റെ കൂടെ ഒരുമിച്ചു പോകുമ്പോഴെല്ലാം മുനികൃഷ്ണ ചോദിക്കും
"സാർ, ഓടിസ്ഥിരാ?"(സാർ, ഓടിക്കുന്നോ?)
"ഇല്ലപ്പാ. ആമേലെ നോടോണാ.” (ഇല്ലെടോ, പിന്നെ നോക്കാം.)
"... .. ഇപ്പോ ഞാൻ ചെയ്തിരുന്ന പോലെ "രമ്യ കഥയിൽ ലയിച്ച മട്ടുണ്ട്.
"അതെ."
ഞാൻ ആമേലെ, ആമേലെ പറഞ്ഞ് നീട്ടിക്കൊണ്ടോവുന്നത് തുടർന്നപ്പോൾ മുനികൃഷ്ണ പിന്നെ ഉപദേശമായി: "ഭയാ ബന്നിദിരെ കലിയക്കെ കഷ്ടാകുത്തെ സാർ."(പേടി വന്നാൽ പഠിയ്ക്കാൻ ബുദ്ധിമുട്ടാണ് സാർമുനികൃഷ്ണ പറയുന്നത് ശരിയാണ്.  പക്ഷേ എനിക്കിത് പേടിയാണോ നാണമാണോ എന്നറിയാത്ത അവസ്ഥയാണ്. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അവസരങ്ങൾ ഞാൻ തട്ടിനീക്കി കൊണ്ടുമിരുന്നു.
അങ്ങിനെ മാസങ്ങൾക്കു ശേഷം,ഒരു ദിവസം കാറഹള്ളി ഗ്രാമത്തിൽ പോയി വരുന്ന വഴിയ്ക്ക് പതിവു പോലെ ഞങ്ങൾ സ്ഥിരം ചായ കുടിക്കാൻ കയറാറുള്ള  മഞ്ജുനാഥിന്റെ കടയിൽ  കയറി... അതയാളുടെ വീടാണ്.. ഉച്ചക്ക് ശേഷം ചൂട് ഹാഫ് ടീ യും നല്ല ചൂട് മുളക് ബജിയും കിട്ടും. ചായ കുടിച്ചിരിക്കുമ്പോഴാണ് അങ്ങേരുടെ പതിനാറുകാരൻ ചെക്കൻ ബൈക്കിൽ പറപ്പിച്ച് വന്നു എന്തോ സാധനമെടുത്ത് പറപ്പിച്ച് തിരികെ പോയത്
അത് കൗതുകത്തോടെ നോക്കി നിന്ന എന്നോട് മുനികൃഷ്ണ പറഞ്ഞു
"നോട് റീ. ഹുഡുഗാ എങ്കെ ഓട്സ്തിര തു!"( നോക്കൂ സാർ പയ്യൻ എങ്ങിനെ ഓടിക്കുന്നു..!)
ഞാൻ ഒന്നും പറഞ്ഞില്ല. ആഗ്രഹമുണ്ട് പക്ഷേ നടക്കണ്ടേ കുഞ്ഞേ എന്ന് മനസ്സിൽ പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അവൻ പതിവു പോലെ വീണ്ടും ചോദിക്കുന്നു: "സാർ, ഓടിസ്ഥിരാ?"
രണ്ടും കൽപിച്ച് ഞാൻ പറഞ്ഞു:" സ്വൽപ മുഞ്ചേ ഹോഗ്ബിട്ടു നോടോണാ" (കുറച്ചു മുന്നോട്ട് പോയിട്ടു നോക്കാംമുനികൃഷ്ണ ഞെട്ടി എന്ന് തോന്നുന്നു. അവസാനം മനുഷ്യൻ സമ്മതിച്ചു എന്ന മുഖഭാവം. ഞാനാണെങ്കിൽ വരുന്നിടത്ത് വച്ച് കാണാം എന്ന വിചാരത്തിൽ പറഞ്ഞതാണ്.
തൊട്ടടുത്ത വളവ് കഴിഞ്ഞപ്പോ അവൻ കൃത്യം  നിറുത്തി, എന്നെ മുന്നിലേക്ക് മാറ്റി. ക്ലച്ച്, ഗിയർ, ബ്രേക്ക് ഇവഓരോന്നും എന്താണെന്ന് പറയാൻ തുടങ്ങി. "തിയറി ഗൊത്തിദെ ഗുരോ" (തിയറി അറിയാം) അവനോട് ചിരിച്ചു കൊണ്ടു പറഞ്ഞു
“സരി സാർ. നമഗെ പ്രാക്ടിക്കൽ നോടോണ.” (നമുക്ക് പ്രാക്ടിക്കൽ നോക്കാംഅവൻ ചിരിച്ചു.
 അവൻ സ്റ്റാർട്ട് ചെയ്ത വണ്ടിയങ്ങനെ പതിയെ നീങ്ങിത്തുടങ്ങി. മരങ്ങളെയും മനുഷ്യരെയും പിന്നിലാക്കി ഞങ്ങൾ പതിയെ പോയ്ക്കോണ്ടിരുന്നു. പുറകിൽ അവന്റെ കരുതലുള്ള തുകൊണ്ട് ഒരു പേടിയും തോന്നിയല്ല. തുടക്കത്തിൽ അവൻ ഗിയർ മാറ്റിയിരുന്നത് പിന്നീട് എന്നെക്കൊണ്ടു മാറ്റിച്ചു ത്തുടങ്ങി.
"നോട് റീ. ഗാഡി ഇവഗാ യാര് ഓടിസ്ഥിരതു? (നോക്കൂ സാർ, വണ്ടി ഇപ്പോൾ ആരാണ് ഓടിയ്ക്കുന്നത്) പുറകിൽ അവന്റെ സ്നേഹത്തോടെയുള്ള ചോദ്യം.
"നാനെ " ( ഞാനേ)
"അഷ്ടെ സാർ."(അത്രമാത്രം സാർ) അവന്റെ മുഴക്കമുള്ള ചിരി, വണ്ടിക്കു പുറകിൽ ഞങ്ങൾക്കൊപ്പം കൂട്ടുവന്നു
അതെ, അവന്റെ നിയന്ത്രണ ത്തിലാണേലും ഞാനാണിപ്പോൾ ഡ്രൈവർ. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. കാലങ്ങളായി ആഗ്രഹിച്ച ഒരു കാര്യം കിട്ടിയ സന്തോഷം.അന്നത്തെ യാത്രയുടെ ഓർമ്മകൾ കാലങ്ങൾക്ക് ശേഷം വീണ്ടുമെന്നെ വന്നു പൊതിഞ്ഞു. സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമ്മകൾ.

"ആമേലെ...?" (പിന്നെ?) രമ്യയുടെ ശബ്ദം നിശ്ശബ്ദതയുടെ കുമിള പൊട്ടിച്ചു
"ങേ. അതിനിടയിൽ നീ കന്നഡ പഠിച്ചോ?" 
"പിന്നേ, കഥ കഴിയാറാവുമ്പോഴേക്കും ഞാൻ വണ്ടിയോട്ടാനും പഠിക്കും
അവളുടെ ചിരി ഞങ്ങൾക്കിടയിൽ വീണു ചിതറി.
"വേഗം പറയ് ഡിയർ, ചെക്കൻ ഉണരും "
" പിന്നെയെന്താ...?”
“പിന്നെ..? “ 
പിന്നെ കുറെ ദിവസം ഓഫീസിൽ നല്ല തിരക്കായിരുന്നു. പുറത്തു പോയിരുന്നത് അധികവും ഡിപ്പാർട്മെന്റ് വണ്ടിയിലും.പല വൈകുന്നേരങ്ങൾ പ്ലാൻ ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നാലും അന്ന് അവൻ തന്ന കോൺഫിഡൻസ് എങ്ങനെയോ എന്റുള്ളിൽ കയറി പറ്റിയിരുന്നു.പിന്നീട് കാത്തിരുപ്പായി, അവസരങ്ങൾക്ക് വേണ്ടി  ...
അങ്ങിനെയിരിക്കെയാണ് ക്രിസ്മസ് ലീവ് വരുന്നത്, ഒരു ദിവസം ഫുൾ ഓടിച്ചാൽ ഏകദേശം റെഡി യാകും എന്ന് തോന്നി. മുനികൃഷ്ണ ഫ്രീ   ആണേൽ നോക്കാം എന്നു തീരു മാനിച്ചുചോദിച്ചപ്പോൾ കക്ഷി എന്തുണ്ടേലും അതൊക്കെ മാറ്റിവച്ച് വരാം എന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് വിളിച്ച് അമ്മയോടും മറ്റും ക്രിസ്മസ് ലീവിന് വരുന്നില്ല, തെരക്കാണ് എന്ന് പറഞ്ഞു. മല്ലു ഫ്രണ്ട്സ് എല്ലാം നാട്ടിൽ പോവാൻ പ്ലാൻ ചെയ്തിരുന്നതു കൊണ്ട് അതും രക്ഷപെട്ടു. അല്ലേൽ അവൻമാർ ഇവിടേക്കോ ഞാൻ അങ്ങാേട്ടോ പോകേണ്ടി വന്നേനെ. അന്നൊരു ദിവസം പരമാവധി ഓടിച്ച് പഠിച്ച് ഒരു രൂപരേഖയുണ്ടാക്കണം, എല്ലാവരെയും ഞെട്ടിക്കണം എന്നൊക്കെ സ്വപ്നങ്ങൾ കണ്ട് ദിവസങ്ങൾ തള്ളി നീക്കിഅങ്ങനെ ക്രിസ്മസ് വന്നു.  
"തുടരുംഞാൻ പറഞ്ഞു നിറുത്തി.
"ഒരു തുടർച്ചയും ഇല്ല. മുഴുവൻ പറഞ്ഞ് തീർത്ത് പോയാ മതി." രമ്യയ്ക്ക് ദേവനഹള്ളിയിൽ നിന്ന് പോരാൻ തീരെ താൽപര്യമില്ല.

 "നാളെ പറയാനും എന്തേലും വേണ്ടേ ടോ..?" ഞാൻ പറയുന്നതിന്നു മുന്നേ അവൾ തുടങ്ങി:" വേണ്ട വേണ്ട. പറയ്, നാളെക്ക് മാറ്റിയാ രസച്ചരട് പൊട്ടും. പറയ്. ക്രിസ്മസ് വന്നു?.''

"ക്രിസ്മസ് വന്നു .., പുൽക്കൂടുണ്ടാക്കി.., കേക്ക് മുറിച്ചു.., അപ്പവും വീഞ്ഞും ഇറച്ചിയും കഴിച്ചു." ഞാനവളെ ചുമ്മാ ദേഷ്യം പിടിപ്പിച്ചു.
“കളിക്കല്ലേ സുദീപേട്ടാ. പറയ്," രമ്യ പിൻമാറാൻ ഉദ്ദേശമില്ല.
അമ്പലവും പരിസരവും വീണ്ടും ആളുകളെത്തി ഉണർന്നു തുടങ്ങി. സാധാരണ ദിവസങ്ങളിൽ വാഹനങ്ങളുടെയും ജനങ്ങളുടെയും ബാഹുല്യമായിരുന്ന സ്ഥലത്ത് ഇപ്പോൾ തപസ്സു ചെയ്യാൻ തോന്നുന്ന ശാന്തതയാണ്. അതു കൊണ്ടാണെന്ന് തോന്നുന്നു എല്ലാരും കത്തിയടിച്ച് കുത്തിയിരിക്കാൻ ഇവിടെ തെരഞ്ഞെടുത്തത്.
"വെയിലാറി ... നോക്ക്, ആൾക്കാര് വന്നു തുടങ്ങി, നമുക്ക് ചെടി നനക്കണ്ടേ..! സി.എമ്മിന്റെ പത്രസമ്മേളനം കാണേണ്ടേ?" എങ്ങനേലും നാളേക്ക് മാറ്റാനുള്ള എന്റെ അവസാന ശ്രമം.  

 "നമുക്ക് എന്നാ ലൊക്കേഷൻ മാറ്റാം, ടെറസ്സിൽ നമ്മുടെ ചെടികൾക്കടുത്ത് പോയിരിക്കാം" രമ്യ എങ്ങനേലും എന്നെക്കൊണ്ട് കഥ പറയിച്ചേ അടങ്ങു.
"ശരി, നീ എന്നാ നിന്റെ ലോക് ഡൗൺ ഐറ്റം, ഇനിയെന്താണുള്ളത്.അതെടുത്തു വാ."
"ങ്ങേ. ആർത്തിപ്പണ്ടാരം. മാംഗോഷേക്ക് ഇപ്പം തീർത്തതല്ലേ ഉള്ളൂ.  ? ഞാൻ ഇനി കൊറിക്കാൻ എന്തേലും ഉണ്ടോന്ന് നോക്കാം, പിന്നെ, ഫ്രെഷ് മിന്റ് ലൈം തരാം പോരേ? " 
“മതി...” ഞാൻ ടെറസ്സിലേക് നടന്നു.
ടെറസ്സിൽ ഞങ്ങളുടെ ചെടികൾ ധാരാളം വെള്ളം കുടിച്ച് നിറയെ പൂക്കളുമായി നിൽക്കുന്നു. പുതുതായി പൂവിരിയാൻ തുടങ്ങിയ അഡീനിയത്തിനും പലവർണങ്ങളിൽ പൂവിട്ടുനിൽക്കുന്ന അരിപ്പൂച്ചെടികൾക്കുമിടയിലിട്ടിട്ടുള്ള ചാരുബെഞ്ചിൽ ഞാൻ ഇരുന്നു. മുകളിൽ വലയിൽ പടർന്നു കയറിയ പാഷൻ ഫ്രൂട്ട് വള്ളികൾക്കു താഴെയുള്ള തണലിൽ കുറച്ചു കറുമുറു പലഹാരവും ലൈമുമായി രമ്യയുമെത്തി
"ഇനി പറ. ക്രിസ്മസ് വന്നു? "

ഞാൻ വീണ്ടും പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു...
"രാവിലെ ഒരു പത്തു മണിക്ക് അവന്റെ വീട്ടിലെത്താനായിരുന്നു എന്റെ പ്ലാൻ.. അവിടെ തൊട്ടടുത്ത് ഒരു ഒഴിഞ്ഞ ഗ്രൗണ്ട് ഉണ്ടുപോലും അവിടെ പഠിക്കാം, തിരിച്ച് വൈകുന്നേരം റൂമിൽ കൊണ്ട് വിട്ടുതരാം എന്നായിരുന്നു. പറഞ്ഞിരുന്നത്.
9 മണിക്ക് ദേവനഹള്ളി ബസ് സ്റ്റാന്റിൽ നിന്നും അവന്റെ നാടായ ചെന്നരായപട്ടണ യിലേക്കു ബസുണ്ട് അതിന് പോയാൽ ഏകദേശം 10- നോടടുത്ത് അവിടെത്താം എന്ന പ്ലാനിംഗോടെ ഞാൻ, സ്റ്റാൻഡിലെ ഹോട്ടലിൽ നിന് ഇഡ്ഢലി-വടയും കഴിച്ച് 9 മണിക്കുള്ള ബസ് കയറി.ഒഴിവുദിവസമായതു കൊണ്ടാകും   9.30-ന് തന്നെ അവന്റെ നാട്ടിലെത്തി
 ചെന്നരായപട്ടണ ഒരു പക്കാ ഗ്രാമമാണ്. അങ്ങാടി എന്നൊന്നും പറയാൻ പറ്റില്ല. നമ്മുടെ നാട്ടിലെ ഒരു ചെറിയ ചന്ത. ഒഴിവു ദിവസം ആയതു കൊണ്ടാണ് എന്ന് തോന്നുന്നു. ചായക്കടയിലൊക്കെ ആളു കുറവാണ്. എല്ലാവരും വൈകി എഴുന്നേൽക്കുന്നതു കൊണ്ടായിരിക്കും. ഒഴിവു ദിവസത്തിന്റെ അലസത. ‘അവന്റെ വീട്ടുകാരു ചെലപ്പം എന്നെ കണികണ്ടാവുമോ ഇന്നുണരുന്നത് ദൈവമെ !’
 എനിക്ക് പെട്ടെന്നൊരു ചിന്ത.ഏതായാലും കുറച്ചു വൈകിപ്പിച്ച് വെയിലു വീണതിനു ശേഷം പോകാം. ഞാൻ സമീപത്തെ ചായക്കടയിലേക്ക് കയറി. ഒരാഫ് ടീ പറഞ്ഞു. അത് ആസ്വദിച്ചു സമയമെടുത്ത് കുടിച്ചു. അവനെ ഒന്നു വിളിച്ചു നോക്കണോഅല്ലേൽ വേണ്ട, അവന്റെ വീട്ടിലേക്ക് നേരെ പോയേക്കാം. രണ്ടു പ്രാവശ്യം പോയതാണല്ലോ. ഇവിടേന്ന് ഏകദേശം ഒന്നര കിലോമീറ്ററു കാണുമായിരിക്കും. ചായ കുടിച്ച് പതുക്കെ ഇറങ്ങി.. നേരെ കിടക്കുന്ന മൺറോഡിലൂടെ പതുക്കെ നടന്നു. ചുറ്റും മുന്തിരി ത്തോട്ടങ്ങളാണ്. നാട്ടിലേക്ക് പോകുമ്പോ മിക്കവാറും ഇവിടെ വന്ന് നേരിട്ട് പൊട്ടിച്ച് കൊണ്ടുപോകാറാണ് പതിവ്., ഇതവന്റെ കൂട്ടുകാരന്റെ അച്ഛന്റെ തോട്ടമാണത്രേ
"സാർ. നമസ്കാര" എതിരെ വരുന്ന മനുഷ്യൻ എന്നെ കണ്ടു നിന്നു.
. മുനിശാമപ്പയാണല്ലോ, മുനികൃഷ്ണ യുടെ അച്ഛൻ..!

"നമസ്കാര റീ. മുനികൃഷ്ണ മനയല്ലി ഇദാരല്ലാ?' (നമസ്ക്കാരം, മുനികൃഷ്ണ വീട്ടിൽ ഉണ്ടല്ലോ അല്ലേ?)
"അവന് തോട്ടകെ ഹോഗിദെ സാർ. ജൽദി ബർത്താരെ. "(അവൻ തോട്ടത്തിലേക്ക് പോയതാണ് സാർ. വേഗം വരും)
ങ്ങേ.! 10 മണിക്ക് വീട്ടിൽ ഉണ്ടാകും ന്ന് പറഞ്ഞിട്ട്എന്റെ ഞെട്ടൽ കണ്ട് മൂപ്പര് ചിരിച്ചു കൊണ്ട് പറഞ്ഞു "ബർത്താരെ റീ, നമ്മഗെ ഹേളിദാരെ, സാറ് ബർത്താരെ ഇവത്തു, ഗാഡി കലിയക്കെ " (വരും സർഇന്നു സാറു വരും വണ്ടി പഠിയ്ക്കാൻ എന്ന് മോൻ എന്നോട് പറഞ്ഞായിരുന്നു)

ലവനോടു ആരോടും പറയണ്ട എന്ന് പറഞ്ഞിട്ട് വീട്ടിലെല്ലാവരോടും പറഞ്ഞിരിക്കുന്നുഞാൻ എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം അവിടെ നിന്നു. തിരിച്ചു കടയിലേക്കു നടന്ന്  അവനെ കാത്തു നിക്കണോ?  . ഏകദേശം മുക്കാൽ ഭാഗം നടന്നിരിക്കുന്നു
 "മനെ ഗൊത്തൽവാ... ഹോഗ്ത്തിരാ? സീദാ ഹോഗ് റീ... ഡെഡ് എൻഡ് ഒന്തു ദൊഡ മര ബറുത്തെ, അല്ലി ലെഫ്റ്റ് തകൊളി, മൂറിനെ മനെ" (സാറിന് വീട് അറിയാമല്ലോ അല്ലേ? പോകില്ലേനേരെ പോകുക, റോഡിന്റെ അവസാനം, ഒരു വല്യമരം കാണും, അവിടെ നിന്നും ലെഫ്റ്റിലേക്ക് ...  മൂന്നാമത്തെ വീട് )

"ഗൊത്തു, ഗൊത്തു. നാനേ ഹോഗ്ത്തീനി.(അറിയാം അറിയാം ഞാൻ പൊയ്ക്കോളാം) ഞാൻ സ്നേഹത്തോടെ പറഞ്ഞു
 "അല്ലാന്തരെ ബേടി.നാനു ജൊതെ ബർത്തിനീ. "(അല്ലെങ്കിൽ വേണ്ട, ഞാനും കൂടെ വരാം) വേണ്ടാ എന്ന് പറഞ്ഞെങ്കിലും മൂപ്പര് കൂടെ നടക്കാൻ തുടങ്ങി
എതിരെ വരുന്നവരോടെല്ലാം "നോട് റീ, നമ്മഗൻദു ആപ്പീസർ. കേരളദ്ദവര്.." എന്ന് പറഞ്ഞു കക്ഷി പരിചയപ്പെടുത്തി (എന്റെ മകന്റെ ഓഫീസർ, കേരളക്കാരൻ)
ഞാൻ എല്ലാർക്കും ശരീരം വളച്ച്, നെഞ്ചിൽ കൈ വച്ച് നമസ്കാരം കൊടുത്തു. ഭാഗ്യത്തിന് അവരോടൊന്നും വണ്ടിയോടിക്കാൻ പഠിക്കാൻ വരുവാന്ന് പറയുന്നില്ല. ഉള്ള ബഹുമാനം പോയിക്കിട്ടും.
"നോട് റീ ഇതെല്ലാ നമ് തമ്മൻദു (നോക്കൂ സാർ, ഇതെല്ലാം എന്റെ അനിയന്റേതാ) മുന്തിരിത്തോട്ടങ്ങൾ കഴിഞ്ഞ് ഇപ്പോൾ മൾബെറിയും റാഗിയും യൂക്കാലി മരങ്ങളുമൊക്കെ നിറഞ്ഞ തോട്ടങ്ങളെ ചൂണ്ടിക്കാണിച്ചു മുനിശാമപ്പ പറഞ്ഞു. കക്ഷിയോട് സംസാരിച്ചു സംസാരിച്ച് അവരുടെ വീട് എത്തിയതറിഞ്ഞില്ല. റോഡ് ചെന്ന് കയറുന്നിടത്ത് കുഞ്ഞുകുഞ്ഞു പെട്ടികൾ വച്ച പോലെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ രണ്ടു മൂന്ന് വീടുകൾ. ചേട്ടാനുജൻമാരുടെ വീടുകളാവും.. റാഗി ഉണക്കാനുള്ളത് വീട്ടിനു മുന്നിൽ കൂട്ടിയിട്ടുണ്ട്.. പശു, ആട്, കോഴി ഒക്കെ വളപ്പിൽ അവിടവിടെയായി കാണാം.
വീട്ടിനു പുറത്ത് കുറച്ചു പിള്ളേര് കളിച്ചു കൊണ്ട് നിൽപുണ്ട്. മുനിയുടെ ഭാര്യ ജയമ്മ, തൊട്ടടുത്ത വീട്ടിലേതാണെന്ന് തോന്നുന്നു കുറച്ചു സ്ത്രീകളുമൊത്തു വേലിക്കൽ എന്തോ പറഞ്ഞ് നിൽപുണ്ട്.

"നോടമ്മ സാറ് ബന്നിദാരെ, ടീ കൊടി, മുനിഗെ ഒന്തു ഫോൺ ആക്കി - സാറ് ഗാഡി കലിയക്കെ ബന്തിദേ ഹേളി ബിടി. (നോക്ക്, സാറ് ' വന്നിരിക്കുന്നു. 'ചായ കൊടുക്ക്, മുനിക്ക് ഫോൺ ചെയ്ത് സാർ വണ്ടി പഠിയ്ക്കാൻ വന്നിട്ടുണ്ട് എന്ന് പറയ്)മുനിശാമപ്പ മരുമകളെ നോക്കി പറഞ്ഞു
ഞാൻ ചമ്മിയ ചിരിയോടെ വെറുതെ നിന്നു. ആരെയും നോക്കാൻ അഭിമാനം അനുവദിക്കുന്നില്ല. ഒരു മാസം മുൻപ് വീട്ടിൽ ആദ്യമായി വന്നപ്പോൾ പരിചയപ്പെട്ടതാണ് ഇവരെയൊക്കെ ..അന്ന് ബഹുമാനത്തോടെ മുനിയുടെ ഓഫീസർ സാറിനെ നോക്കിയവരാണ്. ഇപ്പോൾ ... ഛേ! വരണ്ടായിരുന്നു ... മനസ് വല്ലാതായി

ജയ പെട്ടെന്ന് കസേര തുടച്ച് വിളിച്ചു - "ബന്ത് റീ. കുത്ത് കൊളി, അർദ്ധ ഖണ്ഡെ ഒളകടെ ബർത്താരെ അവരു. ഗാഡി അവരണ്ണൻ മക ഗണേശ തകൊണ്ട് ഹോഗിദാരെ."
(വരൂ സാർ, ഇരിയ്ക്കു.. അവർ അര മണിക്കൂറിനുള്ളിൽ വരും. വണ്ടി അവരുടെ ചേട്ടന്റെ മകൻ ഗണേശ കൊണ്ടുപോയിരിക്കുന്നു )
ഞാൻ കസേരയിൽ മനസ്സില്ലാ മനസ്സോടെ ഇരുന്നു. ഇനി ഇവിടന്ന് രക്ഷപ്പെടാൻ പറ്റില്ല. അവനെ ഫോൺ വിളിച്ചിട്ട് വന്നാൽ മതിയായിരുന്നു.ജയ ഭർത്താവിനെ വിളിച്ച് ഞാൻ വന്ന കാര്യം ഉച്ചത്തിൽ പറയുന്ന കേട്ടു. പിന്നെ ഗണേശിനെ വിളിച്ച് വണ്ടി എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കാനുള്ള കർശന നിർദ്ദേശവും.
ജയമ്മ വലിയൊരു ഗ്ലാസിൽ ചൂടു ചായയുമായെത്തി. സാർ സ്വൽപ തിണ്ടി മാടിത്തിരാ. ചിത്രാന്ന ഇദെ " (സാർ കുറച്ചു പ്രഭാത ഭക്ഷണം കഴിക്കാമോ? ചിത്രാന്ന ഉണ്ട്)
"ബേടാ, ബേട റീ... തിണ്ടി ഈവാഗ ആയത്തു " (വേണ്ട, ബ്രേക്ക് ഫാസ്റ്റ് ഇപ്പൊ കഴിച്ചേ ഉള്ളൂ ) ഞാൻ സ്നേഹത്തോടെ നിരസിച്ചെങ്കിലും ചൂടു ചിത്രാന്നയുടെ ടേസ്റ്റ് എന്റെ നാവിലേ രസമുകുളങ്ങളെ കൊതിപ്പിച്ചുഇവിടുന്നാണ് ചിത്രാന്ന ആദ്യമായി കഴിച്ചതും ഇത്രയും ടേസ്റ്റിയാണെന്ന് അറിയുന്നതും. ഇവരുടെ മഞ്ഞ, ചുവപ്പ്, ബ്രൗൺ കളറിലുള്ള ചോറ് എന്നാണ് കരുതിയിരുന്നത്. ചട്നിയും കൂട്ടി ഇവിടേന്ന് കഴിച്ചതിന്റെ ടേസ്റ്റ് നാവ് ഇപ്പഴും മറന്നിട്ടില്ല.
ഗണേഷ ബൈക്ക് പറപ്പിച്ച് കൊണ്ടുവന്ന് പ്രത്യേക രീതിയിൽ മുറ്റത്ത് ഇട്ട് ഒന്ന് കറക്കി നിറുത്തി എന്നെ നോക്കി, ചിരിച്ചെന്ന് വരുത്തി ഉള്ളിലേക്ക് പോയി. ഒഴിവു ദിവസമായി, വണ്ടി കുറച്ചു സമയം കിട്ടിയപ്പോൾ തിരികെ കൊണ്ടുവരേണ്ടി വന്ന ഈർഷ്യ മുഖത്തുണ്ടെന്നു തോന്നുന്നു

പ്രായത്തിലൊന്നും കുട്ടികളുടെ അടുത്ത് വണ്ടി കൊടുക്കരുത് എന്ന് അവന്റമ്മയോട് പറയണമെന്നുണ്ടായിരുന്നു. "ഇവന്ഗെ ഗാഡി ഓട്സക്കെ ചെനാഗി ബറുത്തെ സാർ "(ഇവന് നല്ലോണം വണ്ടിയോടിക്കാൻ അറിയാം സാർ) എന്ന് അഭിമാനത്തോടെ ജയമ്മ എന്നോട് പറഞ്ഞു.

ടീപോയിൽ കിടന്ന കന്നട മാഗസിൻ പലവുരു വെറുതെ മറിച്ചു നോക്കിയും പുറത്തേക്ക് ദൃഷ്ടി പായിച്ചും ഞാൻ വെറുതെ ഇരുന്നു. പുറത്ത് കളിച്ചിരുന്ന പിള്ളേർ അപ്പുറത്തെ വീട്ടിലേക്ക് പോയിരിക്കുന്നു. തൊടിയിലെ മരച്ചുവട്ടിൽ ചാണകത്തിൽ കുളിച്ച് ഒരു പശു റോഡിനു പുറത്തെ മരക്കാടുകളിലേക്ക് നോക്കി കിടക്കുന്നു. എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ജയമ്മ വന്നു പറഞ്ഞു - സാർ അവർഗെ ഒന്നു ഫോണാക്കി നോട്റീ. (സാർ, അവർക്ക് ഒന്നു ഫോൺ ചെയ്ത് നോക്കൂ)
അവനെ വിളിച്ചപ്പോൾ അവന്റെ സ്ഥിരം പല്ലവി. "സാർ ബന്തേ ബന്തേ" (സാർ വന്നു... വന്നു.)
അവനങ്ങിനെയാണ് അയ്ദ് നിമിഷ (അഞ്ച് മിനിട്ട്) എന്ന് പറഞ്ഞാൽ അര മണിക്കൂറാണ് കണക്ക്
കുറച്ചു കഴിഞ്ഞ പ്പോഴേക്കും കക്ഷി എത്തി. കൈ നിറയെ കക്കരിക്കായും സപ്പോട്ട തുടങ്ങിയ പഴങ്ങളും പച്ചക്കറികളുമൊക്കെയുണ്ട്
"ഏൻ റീ .., സോറീ സ്വല്പ ലേറ്റായ്തു. ടീ കൊട്ടിദൽവാ"  (സാർകുറച്ചു വൈകി, ചായ തന്നില്ലേ)

"കൊട്ടിദറെ. നിമ്മ കായ്തു കായ്തു സുസ്ഥാഗിതെ "(ചായ കൊടുത്തു. നിങ്ങളെ കാത്തു കാത്തു ക്ഷീണമായി) ജയമ്മ എന്നെ സഹതാപത്തോടെ നോക്കി പറഞ്ഞു.
“ടൈം ഇദിയല്ലാ... ഈവത്തു രജയൽവാ. ഒന്തു ഫുൾ ദിന ഇദെ. തട്റീ  ബർത്തിനീ (സമയുണ്ട്. ഇന്നു അവധിയല്ലെ... ഒരു മുഴുവൻ ദിവസമില്ലേ., ഇപ്പോ വരാം)
സമയം 11.30 കഴിഞ്ഞു. ഉള്ളിലേക്കു പോയ മുനികൃഷ്ണയെ കാണുന്നില്ല. ഉള്ളിൽ അവന്റെ കുഞ്ഞ് കരയുന്നതും പരുക്കൻ സ്വരത്തിൽ അവന്റെ പാട്ടും കേൾക്കാം. ഞാൻ എന്തു ചെയ്യണ മെന്നറിയാതെ ഇരുന്നു. വണ്ടി പഠിക്കാൻ ഉള്ള ഇന്ററസ്റ്റ് എനിക്കു കിട്ടിയപ്പോ പഠിപ്പിക്കാനുള്ളത് അവന് പോയെന്നു തോന്നുന്നു
ജയമ്മ കക്കരിക്കയും പേരയ്ക്കയും മുറിച് ഒരു പ്ലേറ്റിലുമായി വന്നു. "തിന്ന്റീ. നമ്മ തോട്ടദല്ലി ബെളദിരതു." (കഴിക്കു സാർ, ഞങ്ങളുടെ തോട്ടത്തിൽ വിളഞ്ഞതാണ്.) ജയമ്മ സന്തോഷത്തോടെ പ്ലേറ്റ് മുന്നിൽ കൊണ്ടു വെച്ചു
"ബേടറി. തുമ്പ ലേറ്റാഗിതെ, മുനികൃഷ്ണ എല്ലി? ഹോഗു ബേകായ്തു." (വേണ്ട, നല്ലോണം വൈകി, മുനികൃഷ്ണ എവിടെ? എനിക്ക് പോകണമായിരുന്നു.) എനിക്ക് എങ്ങനേലും അവിടന്ന് രക്ഷ പ്പെട്ടാ മതിയെന്നായി. "അവര് സ്നാന മാടക്കെ ഹോഗിദാരെ, തിന്റീ.". (അവര് കുളിക്കാൻ പോയി, കഴിക്കു സാർ ) ജയമ്മ നിർബന്ധിക്കുകയാണ്.ഞാൻ വീണ്ടും വെയ്റ്റിങ്ങിൽ.. അവസാനം കുളി കഴിഞ്ഞ് പുതിയ ഡ്രസ്സിൽ കക്ഷി എത്തി.
“ഏൻറീ, സുസ്താകി ബിട്ടിദിരാ?ഊട്ട മാടി സ്വല്പ റെസ്റ്റ് തകൊണ്ട് ഹോഗാണ. (എന്തേ സാർ, ക്ഷീണിതനായോ, ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമിച്ചു പോകാം) അവൻ ചിരിക്കുകയാണ്.എനിക്ക് ആകെ പ്രാന്തു പിടിക്കുന്ന പോലെയായി. ഇത്രയും നേരം കാത്ത് കാത്ത്.
"ബേട റീ ഊട്ട- കീട്ടാ ഏനും ബേട. ബന്നീ ഹോഗോണ." (വേണ്ട ഭക്ഷണം ഒന്നും വേണ്ട, വരു നമുക്ക് പോകാം.) എന്റെ ശബ്ദത്തിൽ മടുപ്പും അസ്വസ്ഥതയും കലർന്നു.
"നോട്റീ, ഏൻ ബിസിലു നോടി.. നിമഗോസ്കാര മട്ടൺ ഊട്ട റെഡി മാടിദാരെ "(നോക്കു സാർ, എന്തൊരു വെയിലാണെന്ന് നോക്കു.. നിങ്ങൾക്കായി മട്ടൺ ഭക്ഷണം റെഡിയാക്കിയിട്ടുണ്ട്) അവൻ ചിരിച്ചു കൊണ്ട് പുറത്തെ വെയിലിലേക്കു നോക്കി പറഞ്ഞു.


ഓ, അപ്പോ എല്ലാം പ്ലാൻ ചെയ്തുള്ള പരിപാടിയായിരുന്നു. എന്തു ചെയ്യാം? കുടുങ്ങി. അവൻ പലപ്പോഴും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാറുണ്ടായിരുന്നു. എപ്പോഴും ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവന്റെ വീട്ടിൽ ചെന്ന രണ്ടു ദിവസവും വൈകുന്നേരം, അതും അപ്രതീക്ഷിതിമായ സന്ദർശനങ്ങൾ! എനിക്കൊരു പാർട്ടി തരാൻ അവർ ഒരു ദിവസം നോക്കി വച്ചു. ഞാൻ തലവെച്ചു കൊടുത്തു. അത്രമാത്രം.എന്തായാലും സ്വാദിഷ്ടമായ സദ്യയായിരുന്നു. മട്ടൺ, ചിക്കൻ തുടങ്ങി അവരുടെ നാടൻ വിഭവങ്ങളും. അവനോടു തോന്നിയ അസ്വസ്ഥതകൾ രുചികരമായ ഭക്ഷണത്തിലൂടെ അലിഞ്ഞു പോയി. സ്നേഹത്തിൽ ചാലിച്ച ഒരു വിരുന്ന്. ഭക്ഷണം കഴിഞ്ഞ്
 കുറച്ചു വിശ്രമിച്ച് ഇറങ്ങാമെന്നായി പ്ലാൻ. വെയിലിന്റെ ചൂട് ഒന്നു കുറഞ്ഞിട്ട്. പക്ഷേ അന്ന് ഭക്ഷണം കഴിക്കൽ മാത്രം നടന്നു.
"ചില ദിവസങ്ങൾ നമ്മൾ എന്ത് പ്ലാൻ ചെയ്താലും നടക്കണമെന്നില്ലല്ലോ.അതങ്ങിനെയുള്ള ഒരു ദിവസമായിരുന്നു. വന്ന പോലെ ബസു കയറി തിരികെ റൂമിലേക്ക്."
"അപ്പോ അന്ന് വണ്ടിയോടിക്കൽ നടന്നില്ലേ?"രമ്യ അത്ഭുതത്തോടെ ചോദിച്ചു.
"ഇല്ലടോ. പിന്നീട് ഒരിക്കലും മുനികൃഷ്ണ യുടെ വണ്ടിയിൽ കേറാനേ പറ്റിയില്ല."
"അയ്യോ എന്ത് പറ്റി?"
ഉച്ചയ്ക്ക് ശേഷം അവർക്ക് വിരുന്നു കാർ വന്നു. ഒഴിവു ദിവസമല്ലേ?. ജയമ്മയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ആങ്ങളയും ഫാമിലിയും അടക്കം ഒരു ടീം. ഞാൻ സാഹചര്യം മനസ്സിലാക്കി പിന്നെയൊരിക്കലാകാം എന്ന് പറഞ്ഞിറങ്ങി. എന്നെ റൂമിനടുത്താക്കാൻ അവന്റെ അണ്ണന്റെ മകനെ ഏൽപിച്ചെങ്കിലും ഞാൻ സ്നേഹപൂർവം നിരസിച്ച് സ്റ്റാൻറ്റിൽ നിന്നും ബസ് കയറി .അങ്ങനെ നന്നായി പ്ളാൻ ചെയ്ത ഒരു ദിവസം കൊഴിഞ്ഞു വീണു.പിന്നെ അങ്ങോട്ട് കുറെ തിരക്കു പിടിച്ച ദിവസങ്ങൾ.. അടുത്ത മാസം അവസാനമായപ്പോഴേക്കും എനിക്ക് സിറ്റിയിലേക്ക് ട്രാൻസ്ഫറായി.
“ദേവനഹള്ളിക്കാരെ വിട്ട് സിറ്റിയിലേക്ക് .” രമ്യ പൂരിപ്പിച്ചു
. “അതെ,   മധുര മനോഹരമായ ഒരോർമ്മയായി ദേവനഹള്ളി ജീവിതം.”
"അപ്പോ പിന്നെ എങ്ങനെ പഠിച്ചു? പുതിയ കഥാപാത്രം ആരാ?" രമ്യയ്ക്ക് ആകാംക്ഷ.
"ഞാൻ പറഞ്ഞില്ലേ, മുനികൃഷ്ണ കൊളുത്തി വെച്ച ആത്മവിശ്വാസത്തിന്റെ ഒരു തിരി എന്റെ യുള്ളിലുണ്ടായിരുന്നെന്ന്.. ഒരു കൂട്ടുകാരനെയും കൂട്ടി ഒരു സെക്കന്റ് ഹാന്റ് വണ്ടിയെടുത്തു. കുറച്ചു രാത്രികളിലെ പരിശീലനത്തിൽ എളുപ്പത്തിൽ പഠിച്ചു.അത്രേയുള്ളൂ. അതുകൊണ്ട് പൊന്നു മോൾ ഒന്നും നാളേക്ക് മാറ്റിവയ്ക്കാതെ കിട്ടിയ അവസരത്തിൽ തന്നെ ഉപയോഗിക്കുക." ഞാൻ പറഞ്ഞു നിറുത്തി
"ഉത്തരവ് സാർ, നാളെത്തന്നെ തുടങ്ങി. എന്റെ മോട്ടിവേറ്ററും മുനികൃഷ്ണ തന്നെ" രമ്യ ചിരിച്ചു കൊണ്ടു പറഞ്ഞു
" സുദീപേട്ടൻ ലോക് ഡൗൺ തുടങ്ങിയിട്ട് മുനികൃഷ്ണയെ വിളിച്ചാരുന്നോ?"
"ഇല്ല. വിളിച്ചിട്ട് ഇപ്പോ കുറേ മാസങ്ങളായി കാണും. എന്തേ? അവിടെന്നു പോന്നതിനു ശേഷം ദിവസേന എന്നോണമവൻ വിളിച്ചിരുന്നു. പിന്നീടത് കുറഞ്ഞു വന്നു. "
"എന്നാ സുദീപേട്ടൻ ഇപ്പോ വിളിയ്ക്ക്, സുഖ വിവരങ്ങൾ ചോദിയ്ക്ക്, കുടുംബത്തെ ക്കുറിച്ച് ചോദിയ്ക്ക്, ലോക് ഡൗൺ സമയത്ത് എന്തു ചെയ്യുന്നു എന്ന് ചോദിയ്ക്ക്.എന്റെ ഭാര്യ നിങ്ങളെയും കുടുംബത്തെയും അന്വേഷിച്ചു എന്ന് പറയ്... "രമ്യയ്ക്ക് പാവത്തെ വല്ലാതങ്ങ് പിടിച്ചെന്ന് തോന്നുന്നു.

അതെ, വിളിക്കണം. ഇപ്പോഴല്ലാതെ എപ്പോഴാണവനെ പിന്നെ വിളിക്കുക? നല്ല സൗഹൃദങ്ങളെ അങ്ങനെ പെട്ടെന്ന് മരിയ്ക്കാൻ അനുവദിക്കരുത്. ഞാൻ ഫോണിൽ അവന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ, രമ്യ ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങിയിരുന്നു. ഏതോ മൂളിപ്പാട്ടും പാടി ഹോസുമായി നീങ്ങുന്ന അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

(രാജേഷ് പാവേരിക്കര)