Sunday, March 29, 2026

കൊൽക്കത്ത വഴി സിക്കിം - Day 4

 DAY 4

ജൽപായ്ഗുരി ടു ഗാങ്ടോക്ക്

“If you don’t know where you’re going, any road will get you there.” – Lewis Carroll

 രാവിലെ ഏകദേശം 8.45 ന് NJP (ന്യു ജൽപായ്ഗുരി) സ്റ്റേഷനിൽ എത്തി. തിരക്ക് പിടിച്ച, വൃത്തിഹീനമായൊരു സ്റ്റേഷൻ. സിക്കിമിലേക്ക് റെയിൽപാത ഇല്ല. ഗാംഗ്ടോക്കില്നിന്നും 145 കിലോമീറ്റര്അകലെയായി സിലിഗുരി, 188 KM അകലെയായി ജൽപായ്ഗുരി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളാണ്. ഇവിടെയിറങ്ങി ടാക്സി പിടിച്ചു പോണം.

 സ്റ്റേഷനിൽ പുറത്തേക്കിറങ്ങിയ ഞങ്ങളെ ദീർഘദൂര ടാക്സിക്കാർ വന്നു പൊതിഞ്ഞു. സിക്കിമിലേക്കും ഡാർജിലിങ്ലേക്കുമെല്ലാം വിളിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇവിടെനിന്ന് സിക്കിമിലേക്ക് ടാക്സി ഒപ്പിക്കണം. ഏകദേശം 5000 ഒക്കെ വരും എന്നറിയാം. വരുന്നവർ കൂടുതലും, കൊൽക്കത്ത - സിക്കിം യാത്ര കൂടാതെ രണ്ടോ മൂന്നോ ദിവസത്തെ   സിക്കിം പാക്കേജ് കൂടി എടുത്താൽ പൈസ കുറച്ചു തരും അല്ലേൽ, 6000 രൂപയിൽ കൂടുതലാണ്.   ഞങ്ങൾ ടാക്സിക്കാർക്കിടയിലൂടെ അവരെ ഒഴിവാക്കി ചെളിയും വെള്ളവും ഉള്ള പാർക്കിങ് ഏരിയയിലൂടെ പുറത്തേക്കു നടന്നു. പോകുന്നവഴിക്കു വിലപേശലും നടക്കുന്നുണ്ട്. അവസാനം 4000 ഉറപ്പിച്ച രണ്ടുപേർക്കു പിന്നാലെ ഞങ്ങൾ നടന്നു. ഇവർ ഇടനിലക്കാരാണെന്നു പിന്നെ മനസ്സിലായി.അവർ ഒരു സിക്കിംകാരനടുത്തെത്തി, അവരുടെ കമ്മീഷൻ പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങളുടെ ലഗേജ് എല്ലാം വച്ചോളാൻ പറഞ്ഞു. 

 ഒരു പഴയ ഇന്നോവ, ബാഗുകൾ കുറച്ചു ഡിക്കിയിലും ബാക്കി മുകളിലുമായി വച്ചു. ഡ്രൈവർ ഏതോ വിലകുറഞ്ഞ ഷീറ്റുമേലെ പൊതിഞ്ഞുകെട്ടി. അതിനു മഴചാറലിനെ ദുർബലമായി പ്രതിരോധിക്കാൻ മാത്രമേ പറ്റൂ. കമ്മീഷന്റെ കാര്യത്തിൽ അവനും അവരും തമ്മിൽ കുറെ നേരം വാക്ക് തർക്കമായി. അവസാനം സെറ്റ് ആയി. ബിക്രം അതാണവൻ പേര് പറഞ്ഞത്, 45 -50 വയസ്സ് തോന്നിക്കുന്ന സുന്ദരനായ ഒരു സിക്കിംകാരൻ. സിക്കിമിലെത്തിക്കാൻ മാത്രമായി ഞങ്ങൾ വിളിച്ചെങ്കിലും അവൻ കറങ്ങി തിരിഞ്ഞു ബൂമറാങ് പോലെ ട്രിപ്പ് കഴിയുന്നത് വരെ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാവും എന്ന് കരുതിയില്ല.


സിക്കിമിൽ സ്റ്റേ, BSNL റൂം ബുക്ക് ചെയ്തിരുന്നു - ഗാങ്ടോക്കിൽ. IQ കെയർ ടേക്കർ മിഥുന്റെ നമ്പർ, ഇൻചാർജ് SDE അയച്ചു തന്നിരുന്നു. മിഥുനെ വിളിച്ചു വൈകുന്നേരം ഞങ്ങൾ എത്തും എന്ന് വിളിച്ചു പറഞ്ഞു. അവൻ ലൊക്കേഷൻ whatsapp ചെയ്തേക്കാം എന്ന് പറഞ്ഞു. സ്ഥലപ്പേരുബോജോഗാരി’ ആണത്രേ. ഞങ്ങളങ്ങനെ സിക്കിമിലേക്ക് യാത്ര തുടങ്ങി. പോകുന്നവഴിക്കു നല്ലഹോട്ടലിൽ നിര്ത്താന് പറഞ്ഞു, വിശപ്പ് തുടങ്ങിയിരിക്കുന്നു. അവനും നല്ല വിശപ്പുണ്ട്-നിർത്തിക്കോളാം എന്നുപറഞ്ഞു.

ഏകദേശം ഒരു മണിക്കൂർ ഓട്ട ത്തിനു ശേഷം വിക്രം ഒരു ഹോട്ടൽ നു മുന്നിൽ നിറുത്തി. ഒരു രണ്ടു നില വീട് പോലെ തോന്നിക്കുന്ന ഹോട്ടൽ. തൊട്ടടുത്ത് കുന്നുകളും അരുവിയും ഒക്കെ ഉണ്ട്. ഞങ്ങൾ മുകൾ നിലയിലേക്ക് ചെന്നു. പൂരിയും കടലക്കറിയും തൈരും ഓർഡർ ചെയ്തു . ജനലിനരികെ ചെന്ന് നിന്ന് പുറത്തേക്കു നോക്കിയാൽ മനോഹരമായ വ്യൂ പോയ്ന്റ്സ്. ദൂരെ കോട പൊതിഞ്ഞ മലനിരകൾ വരിവരിയായി നിൽക്കുന്നു. ഇടയ്ക്കു ഒഴുകുന്ന, വലുതും ചെറുതുമായ തെളിനീരുറവകൾ. കൊൽക്കത്തയിൽ നിന്ന് സിക്കിമിലേക്കുള്ള മാറ്റം കാണുന്നുണ്ട്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ മനോഹരമായ സംസ്ഥാനം ഇനി കുറച്ചു സമയം കൂടി കഴിഞ്ഞാൽ ഞങ്ങളെ സ്വാഗതം ചെയ്യാൻ പോവുന്നു!

ഇന്ത്യയിലെ പ്രകൃതിരമണീയമായ ഒരു ചെറുസംസ്ഥാനമാണ് സിക്കിം. 1975 വരെ ചോഗ്യാൽ രാജവംശത്തിന്റെ ഭരണത്തിലായിരുന്ന സിക്കിം, ജനഹിത പരിശോധനയിലൂടെ ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി ചേർന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ കാഞ്ചൻജംഗ ഇവിടെയാണ്. ടൂറിസം, ബുദ്ധവിഹാരങ്ങൾ, മഞ്ഞുമൂടിയ മലനിരകൾ എന്നിവയ്ക്ക് പ്രശസ്തമായ സംസ്ഥാനത്തിന്റെ അതിരുകൾ: നേപ്പാൾ (പടിഞ്ഞാറ്), ഭൂട്ടാൻ (കിഴക്ക്), ചൈനയുടെ ടിബറ്റ് (വടക്ക്), പശ്ചിമ ബംഗാൾ (തെക്ക്) ഇങ്ങനെയാണ്. സെവന്സിസ്റ്റേഴ്സ് (അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര)   എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കന്സംസ്ഥാനങ്ങളുടെ ബ്രദർ ആണ് ഹിമാലയൻ സംസ്ഥാനം. നോര്ത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ ടൂറിസ്റ് മാപ്പിൽ സിക്കിമിനെ പ്രത്യേകം കാണാം. ഞങ്ങൾ നോർത്ത് സിക്കിം കാണാനാണു പ്ലാൻ.

 ഭക്ഷണം കഴിച്ചു പെട്ടെന്നിറങ്ങി. നാലു മണിക്കൂറെങ്കിലും യാത്ര ഉണ്ടാകും . വയനാട് ചുരം കയറുന്ന പോലെ തോന്നി . കുന്നുകൾ ക്കിടയിലൂടെ കയറി  ഞങ്ങൾ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വണ്ടിയിൽ ഇരുന്നു . വിക്രം കൂടുതൽ സംഭാഷണ പ്രിയനല്ല, പക്ഷെ ഇംഗ്ലീഷ് കുഴപ്പമില്ലാതെ സംസാരിക്കും.  ബംഗാൾ കഴിഞ്ഞു സിക്കിം എത്താറായി , ദൂരെ ഷീറ്റ് മേഞ്ഞ ഇളം പച്ചയും മഞ്ഞയും ചായമടിച്ച ആസ്ബറ്റോസ് വീടുകളും കടകളും  വഴിയിൽ കാണുന്ന സിക്കിം ഛായ ഉള്ള ആളുകളെയും കാണാം. മഴ ഒരു രസം കൊല്ലിയായി കൂടെ വരുന്നത് കൊണ്ട് ഇടയ്ക്കു നിറുത്തി ഫോട്ടോ എടുപ്പും ഒന്നും പറ്റിയില്ല.

ഏകദേശം 4 മണി യോടുകൂടി ഞങ്ങൾ തലസ്ഥാന നഗരമായ ഗാങ്ടോക്ക്ൽ എത്തി. വൃത്തിയും വെടിപ്പുമുള്ള, മനോഹരമായ ഒരു കൊച്ചു സിറ്റി. സംസ്ഥാനത്തിലെ വലിയ പട്ടണമാണിത്. കിഴക്കൻ ഹിമാലയ നിരയിൽ, ശിവാലിക് പർവത്തിനു മുകളിൽ, സമുദ്ര നിരപ്പിൽ 1676m ഉയരത്തിൽ ഉള്ള പട്ടണം. ചെറിയ കണ്ണുകളുള്ള, വെളുത്ത ഉയരം കുറഞ്ഞ സുന്ദരന്മാരെയും സുന്ദരികളെയും കാണാം. ഏതോ സ്കൂൾ വിട്ടു കുട്ടികൾ കൂട്ടമായി നടന്നു പോകുന്നുണ്ട്.ഇത്രയും തിരക്ക് പിടിച്ച സമയമായിട്ടു കൂടി,കൊൽക്കത്തയിലെ പോലെ ഇവിടെ ഹോൺ അടി ബഹളമില്ല . വിക്രം ഇവിടെവരെയെ ഉണ്ടാവൂ എന്ന് പറഞ്ഞു. ഇവിടെ നിന്ന് അങ്ങോട്ട് വലിയ വണ്ടികൾ കടത്തി വിടില്ലത്രേ. അവൻ ഒരു ടാക്സി പാർക്കിംഗ് ഏരിയയിൽ നിറുത്തിതന്നു. ബൊജോഗാരി ഇവിടുന്നു കൂടുതൽ ദൂരമില്ല ചെറിയ ടാക്സികാറുകൾ കിട്ടും എന്ന് പറഞ്ഞു. പൈസ കൊടുത്തു - എന്തെങ്കിലും വണ്ടി ആവശ്യം ഉണ്ടേൽ വിളിക്കാം എന്ന് പറഞ്ഞു അവനെ വിട്ടു. പെർ ഹെഡ്‍ 40 രൂപ വച്ച് രണ്ടുടാക്സി കാറുകളിലായി ഞങ്ങൾ റൂമിലേക്ക് വിട്ടു. കുന്നുകൾക്കിടയിലൂടെ ഉള്ള റോഡ്. ഇടയ്ക്കു വീടുകളും കടകളും ഉണ്ട്. കൂടുതൽ ബഹളക്കാരല്ല ഇവിടത്തുകാർ.

     നോർത്ത് സിക്കിംലേക്ക് ഉള്ള റൂട്ട് തന്നെ ആണ് ഞങ്ങൾ തങ്ങേണ്ട റൂമി ലേക്കുള്ള വഴി.  ഇവിടുന്നു റൂം  ഏകദേശം മൂന്നര കിലോമീറ്റര് ഉള്ളൂ. പോകുന്ന വഴിയിൽ നമ്മുടെ BSNL ഓഫീസ് കണ്ടു . ഇവിടെയാവും കോണ്ടാക്ട് ചെയ്ത SDE ജോലി ചെയ്യുന്നത് - Mr.അനിൽ ഭാട്ടി. പോകുന്നവഴിയിൽ ചെറിയൊരു അങ്ങാടി കണ്ടത് ഒഴിച്ചാൽ പിന്നെ മലകൾ മാത്രമേ ഉള്ളൂ. ഇടയ്ക്കു വീടും ചേർന്ന് അവർ തന്നെ നടത്തുന്ന കടകളും. ഇവിടെ സ്ത്രീകൾ ആണ് കൂടുതലും കച്ചവടം നടത്തുന്നത് എന്ന് തോന്നുന്നു. ഞങ്ങൾ പെട്ടെന്ന് IQ വിനടുത്തെത്തി. ചെറിയ ഉയരത്തിൽ സ്റ്റാഫ് ക്വാർട്ടേഴ്സ്കൾ. അതിൽ ചെറിയ ഒരു വീടാണ് ഞങ്ങൾക്ക് ഉള്ളത് . കെയർ ടേക്കർ മിഥുൻ പുറത്തു വന്നു. ശാന്തനായ ഒരു ചെറുപ്പക്കാരൻ. അവനു ഇംഗ്ലീഷ് തീരെ വശമില്ല. ഇവിടെയും ഞങ്ങളുടെ മുറി ഹിന്ദി വച്ച് ഓടിക്കണം. മൂന്നു റൂം, കിച്ചൻ അടുത്തായി ഡൈനിങ്ങ് റൂം, ലിവിങ് റൂം. മിഥുനും ഫാമിലിയും   വേറൊരു റൂം ലാണ് . ഞങ്ങൾ ആറു പേര്, രണ്ടു പേര് വീതമുള്ള മൂന്നു റൂമുകളിലേക്ക് മാറി. പെട്ടെന്ന് ഫ്രഷ് ആയി. വൈകുന്നേരം ആയതേ ഉള്ളൂ, വരുന്ന വഴിക്കു കണ്ട മനോഹരമായ സിറ്റിയായ ‘ഗാങ്ടോക്ക്- എം ജി മാർഗ്’ ലേക്കു പോയി വരാൻ   സമയം ഉണ്ട്. . മിഥുനും ഭാര്യയും പെട്ടെന്ന് ടീ റെഡി ആക്കി തന്നു. രാത്രി ചിക്കൻകറി തരാം, റൊട്ടി ഉണ്ടാവും റൈസ് വേണേൽ ഉണ്ടാക്കാം എന്ന് പറഞ്ഞു. ഞങ്ങൾ ഹാപ്പി ആയി.പുറത്തിറങ്ങിയപ്പോൾ പെട്ടെന്ന് ടാക്സി കിട്ടി.

 മനോഹരമായി അറേഞ്ച് ചെയ്ത ഒരു ഷോപ്പിംഗ് ഏരിയ ആണ് എംജി മാർഗ്.  കോൺക്രീറ്റ് പാകി മിനുക്കിയ നടപ്പാതക്ക് നടുക്ക് ഗാന്ധി പ്രതിമ, നീളത്തിൽ ചെടികൾ വച്ച് അങ്ങേ അറ്റത്തു ഇവിടത്തെ സംസ്ഥാന മൃഗം ഭീമൻ പാൻഡയുടെ പ്രതിമ. നടപ്പാതക്കു രണ്ടു സൈഡിലും പല തരത്തിലുള്ള കച്ചവടക്കാർ. കൂടുതലും  കൗതുക വസ്തുക്കൾ വില്പനക്കാരാണ് . സിക്കിമി ന്റെ ഓർമക്കായി പർച്ചെയ്സ് ചെയ്യാനായി ഞങ്ങൾ കയറി. ബുദ്ധനും ചൈനീസ് വ്യാളിയും പാൻഡയും എല്ലാം കീചെയ്ൻ ആയും പാത്രങ്ങൾ ആയും ഒക്കെ ഉണ്ട്. വളരെ ലൈവ് ആയ മാർക്കറ്റ്. ഇടയ്ക്കു വൈൻ - മദ്യ ഷോപ്പുകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. കച്ചവടക്കാർ ആരും ബഹളം വച്ച് നമ്മെകൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്നില്ല. നിങ്ങള്ക്ക് വേണേൽ വാങ്ങിക്കോ എന്ന സ്റ്റൈൽ ആണ്. ഞങ്ങൾ പല ഷോപ്പുകളിൽ കയറിവാങ്ങി. ഇടയിലുള്ള ഒരു ബാർ-ഹോട്ടൽ കയറി. ചൈനീസ് സ്റ്റൈൽ ചുമർ ചിത്രങ്ങൾ ഉള്ള അവിടെ സുന്ദരികളായ നേപ്പാളികുട്ടികളാണ് ജോലിക്കാർ. ചിക്കെൻ ലോലിപോപ്പും വൈൻ വേണ്ടവർ അതും കഴിച്ചു- സൂപ്പർ ടേസ്റ്റ് . ട്രിപ്പ് ലെ ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ആദ്യ ഭക്ഷണം. ശ്രീ നഗറിലെകരിമ’ ഹോട്ടലിലെ മട്ടൺ റോഗൻ ജോഷ്, അജ്മീർ-ലെ റൂമിലെ കെയർ ടേക്കർ ഉണ്ടാക്കി തന്ന ചിക്കെൻ, മട്ടൺ കറികൾ പോലെ.  


എം ജി മാർഗ് കുറെ നടന്നു കണ്ടു, ഫോട്ടോ എടുത്തു ഞങ്ങൾ 8 മണിയോട് കൂടി തിരിച്ചു റൂമിലേക്ക് പോന്നു. അവിടെ മിഥുൻ വലിയ ഒരു പാത്രം നിറയെ ചിക്കൻ കറിയും, റൊട്ടിയും, ചോറുമായി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വേഗം ഡ്രസ്സ്മാറി കഴിക്കാനിരുന്നു. കറി ഒരു ബംഗാളി സ്റ്റൈൽ ആണ്. കഴിഞ്ഞ വര്ഷം അജ്മീർ റൂമിലെ കെയർ ടേക്കർ ചേട്ടൻ വച്ച് തന്ന കറിയുടെ ഏഴയലത്തു വരില്ല. എന്നാലും കൊള്ളാം. മിഥുൻ സൗമ്യനും ശാന്തനും ആണ്. ആശാന്റെ നാട് കൊൽക്കത്തയാണ്. നാളെ ഞങ്ങൾക്ക് പോകേണ്ട സ്ഥലങ്ങൾ എല്ലാം മനോഹരങ്ങളായ സ്ഥലങ്ങൾ ആണെന്നവൻ പറഞ്ഞു.  ഞങ്ങൾ റൂം ബുക്ക് ചെയ്തത് ഇന്ന് കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. അതായത്, നോർത്ത് സിക്കിം കണ്ടു തിരിച്ചു ഇവിടെ തന്നെവന്നു, ഗാങ്ടോക്കിനടുത്തുള്ള സ്ഥലങ്ങൾ കണ്ടു കൊൽക്കത്തയിലേക്ക് തിരിച്ചു പോകൽ. റൂമിൽ    വേറെ ആൾക്കാർ നാളെ വൈകിട്ട് വരും, ലഗേജ് എല്ലാം ഒരു റൂമിൽ വച്ച് അടച്ചു പൊയ്ക്കോളാൻ അവൻ സമ്മതിച്ചു. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സും സാധനങ്ങളും എടുക്കാൻ ചെറിയ ബാഗുകൾ എടുത്താൽ മതിയാകും.  നാളെ രാവിലെ, നേരത്തെ ബ്രേക്ക് ഫാസ്റ്റ്  ആക്കി തരാമെന്നു ഞങ്ങൾ പറയാതെ തന്നെ അവൻ  പറഞ്ഞു .

    ഞങ്ങൾ നാളത്തെ പ്ലാനുവേണ്ടി ഒരു റൂമിൽ ഒത്തു കൂടി. പ്രശാന്ത് പ്ലാൻ ഒന്നുകൂടി പറഞ്ഞു. നാളെ, ഒക്ടോബര് 4 നു, രാവിലെ ഇവിടെ നിന്നും ഇറങ്ങണംലാചെൻ” ലേക്ക്, ഇവിടെ നിന്ന് ഏകദേശം 110KM ഉണ്ടാകും. പോകുന്ന വഴിയിൽ ബട്ടർ ഫ്ലൈ വാട്ടർഫാൾ, സെവൻ സിസ്റ്റർ വാട്ടർഫാൾ, നാഗ വാട്ടർഫാൾ, ചുങ് താങ് ഡാം തുടങ്ങിയ സ്ഥലങ്ങൾ കയറിയിറങ്ങി ലാചെനിൽ. അവിടെ സ്റ്റേ.      

     തൊട്ടടുത്ത ദിവസം, അതായത് 5 നുലാചുങ്” ലേക്ക് (ഏകദേശം 50KM) പോകുന്ന വഴി ഗുരുഡോങ്ങ്മാർഗ് തടാകം, ഭീമല വാട്ടർഫാൾ ഒക്കെ കാണാം. തൊട്ടടുത്ത ദിവസം തിരിച്ചു വരുമ്പോൾ യുങ്താങ് വാലി, സീറോ പോയിന്റ്.

  വെറുതെ നെറ്റിൽ ലാ ചെനും ലാ ചുങ്ങും അവിടത്തെ പ്രധാന സ്ഥലങ്ങളും പരതി നോക്കി. യാത്ര മാഗസിനിൽ, ലാചെനിലെ   ഏതോ വില്ലേജ് ഹോം സ്റ്റേയിൽ താമസിച്ചതിന്റെ അതിമനോഹരമായ യാത്രാ കുറിപ്പ് വായിച്ചതോർമ വന്നു. നോർത്ത് സിക്കിമിലെ പ്രശാന്തസുന്ദരമായ ഒരു കൊച്ചു പട്ടണമാണ് ലാചെൻ (വലിയ ചുരം). സമുദ്ര നിരപ്പിൽ നിന്ന് 2750m ഉയരത്തിൽ ഇൻഡോ-ടിബറ്റൻ ബോർഡർ നടുത്താണ്. അത് പോലെ ലാചുങ്ങും അതി മനോഹരമായ ഹിൽ സ്റ്റേഷൻ ആണ്. മഞ്ഞ് മൂടിയ കൊടുമുടികളും, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദികളും അതിമനോഹരമായ താഴ്വരകളും നിറഞ്ഞൊരിടം. ഇവിടത്തെ ടിബറ്റൻ മൊണാസ്റ്ററികൾ, ഗരുഡോങ്ങ്മാർ തടാകം, യങ്താങ് വാലി, ചൊലാമു ലേക്, സീറോ പോയിന്റ് എല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലങ്ങൾ ആണ്.

  സിക്കിമിലെ വടക്കൻ ഭാഗത്ത്, ചൈനീസ്-ടിബറ്റൻ അതിർത്തിയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 17,800 അടി (5,430 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു തടാകമാണ് ഗുരുഡോങ്മർ. ലോകത്തിലെ ഏറ്റവും ഉയർന്ന തടാകങ്ങളിൽ ഒന്നായ ഇത്, ബുദ്ധമതക്കാർ, സിഖുകാർ, ഹിന്ദുക്കൾ എന്നിവർക്ക് പുണ്യസ്ഥലമാണ്. ഗുരു പത്മസംഭവയുടെ പേരിലുള്ള ഈ തടാകം വർഷം മുഴുവനും ഭാഗികമായി മരവിക്കാത്ത അപൂർവ കാഴ്ചയാണ്.അങ്ങേയറ്റം തണുപ്പുള്ള ശൈത്യകാലത്ത് പോലും തടാകത്തിൻ്റെ ഒരു ഭാഗം മരവിക്കില്ല. ഇത് ടീസ്റ്റനദിയുടെ ഉത്ഭവസ്ഥാനങ്ങളിൽ ഒന്നാണ്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ശൈത്യകാലത്ത് തടാകം പൂർണ്ണമായും മഞ്ഞുമൂടിയിരിക്കും.  ലാചുങ്ങിന്സമീപമുള്ള അതിമനോഹരമായ ഒരു മഞ്ഞുമല പ്രദേശമാണ് സീറോ പോയിന്റ് (Zero Point) അഥവാ യുമെസംഡോങ് (Yumesamdong). സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വർഷത്തിൽ മിക്കവാറും സമയങ്ങളിൽ മഞ്ഞ് ലഭിക്കുന്നു. റോഡ് അവസാനിക്കുന്ന സ്ഥലം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഡിസംബർ മുതൽ മാർച്ച് വരെ നല്ല മഞ്ഞ് ലഭിക്കുന്ന സമയമാണ്. ഇവിടേക്ക് പോകുന്നതിന് പെർമിറ്റ് ആവശ്യമാണ്.

 രാവിലെ നേരത്തെ ഇറങ്ങാൻ ഉള്ളത് കൊണ്ട് വേഗം ഉറങ്ങാൻ തീരുമാനിച്ചു. നെറ്റിൽ പരതുന്നതു നിറുത്തി. നാളെ നേരിട്ട് കാണാനുള്ളതല്ലേ.  തണുപ്പ് ചെറിയ തോതിൽ ഉള്ളൂ. 14-16 ഡിഗ്രി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ, പുറത്തു മഴ പെയ്യുന്നുണ്ട്.  ദൂരെ നിഴലുകളായി കാണുന്ന കുന്നുകളിലൂടെ കയറിയിറങ്ങി വരുന്ന കാറ്റിൽ മരങ്ങൾ ആടിയുലയുന്നുണ്ട്. കാലാവസ്ഥ രാത്രി ആയപ്പോഴേക്കും ഒന്ന് മാറിയിരിക്കുന്നു.    സിക്കിം വിട്ടു പെട്ടെന്ന് മനസ്സൊന്നു കേരളത്തിലേക്ക് പോയി. വീട്ടുകാരൊക്കെ ഉറങ്ങിയിട്ടുണ്ടാവും. മനസ്സിനെന്തോ ഒരു അസ്വസ്ഥത. കുറച്ചു സമയമെടുത്തെങ്കിലും ഉറക്കം പതിയെ കണ്ണുകളെ അടച്ചു.


Wednesday, March 25, 2026

കൊൽക്കത്ത വഴി സിക്കിം - Day 3

 

DAY3

കാളീഘട്ടും ഹൗറയും പിന്നെ കുറെ നവോത്ഥാന നായകരും

“To travel is to live” – Hans Christian Andersen

എല്ലാവരും 9 .15 ആവുമ്പോഴേക്കും റെഡിയായി. ഇന്ന് തിങ്കളാഴ്ചയാണ് - ഗാന്ധി ജയന്തിയും. ബ്രേക്ഫാസ്റ് ഇന്നലെ കഴിച്ച സ്ഥലത്തു നിന്ന് ഏതായാലും വേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഇന്നു കൂടി കൊൽക്കത്ത കറങ്ങണം, ഇന്ന് പോകാൻ ലിസ്റ്റ് ചെയ്ത സ്ഥലങ്ങൾ ആദ്യം കാളിഘട്ട് , പിന്നെ- ടാഗോറും, സ്വാമി വിവേകാനന്ദനും ജനിച്ച സ്ഥലങ്ങൾ, പിന്നെ വേറെ ഏതെങ്കിലും സ്ഥലങ്ങൾ അടുത്തുണ്ടെങ്കിൽ അതും കണ്ട് ഹൗറ ബ്രിഡ്ജ്,  കൂടെ ട്രാം , മെട്രോ കൂടി നോക്കണം . രാത്രി റൂമിനടുത്തു തന്നെ ഉള്ളസീൽഡ” സ്റ്റേഷനിൽ നിന്നാണ്ന്യൂ ജൽപായ്ഗുരി” യിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ തന്നെ കെയർ ടേക്കർ നെ കണ്ടു കണക്ക് ഒക്കെ സെറ്റിൽ ചെയ്തു . ഏകദേശം 500 രൂപക്കടുത്തെ  റെന്റ് ആയുള്ളൂ !

    കാളിഘട് ലേക്ക് ബസിൽ പോകാമെന്നു തീരുമാനിച്ചു. തൊട്ടടുത്തുള്ള ജംഗ്ഷൻ ലേക്ക് നടന്നു . കുറച്ചു വെയിറ്റ് ചെയ്തപ്പോഴേക്കും നീലയും മഞ്ഞയും വരകളുള്ള കാളിഘട് വഴി പോകുന്ന ബസ് കിട്ടി . തമിഴ്നാട് ബസ് ആണ് ഓർമ്മ വന്നത് . നിറയെ പരമ്പരാഗത വേഷമണിഞ്ഞ ബംഗാളികൾ. കണ്ടക്ടർ കുറെ ടിക്കറ്റ് മുറിച്ചു തന്നുചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളൂ, പെട്ടെന്നെത്തി. ഇറങ്ങിയപ്പോൾ ആദ്യം ഹോട്ടൽ ആണ് നോക്കിയത്. നല്ല വിശപ്പ്. അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ കം- ബേക്കറി കിട്ടി. നാട്ടിലെ പൊരിച്ചപത്തിരിവലിപ്പമുള്ള നാലു പൂരിയും, കിഴങ്ങു കറിയും കഴിച്ചു, കുഴപ്പമില്ല . കടയുടെ പുറത്തിരുന്നു ഒരാൾ പൂരിക്ക് പരത്തുന്നുണ്ട്. കൂടുതൽ ആവശ്യക്കാർ പൂരിക്കാനെന്നു തോന്നുന്നു.  പുറത്തിറങ്ങി കാളിഘട് സൈഡ് ലേക്ക് നടന്നു.

   ചെറിയ റോഡും കച്ചവടക്കാരുടെ തിരക്കും ഉള്ള സ്ഥലത്തു, റോഡ് പണിയും മഴയും കൂടി ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ദുര്ഗ പൂജ വരുന്നതിന്റെ തിരക്ക് കൂടി ഉണ്ട്. പൂജ ചെയ്യണോ? എന്ന് ചോദിച്ചു പാത്രത്തിൽ ചെമ്പരത്തി പൂവുമായി കുറെപേര് സമീപിക്കുന്നുണ്ട്. ദേവിക്ക് ഇഷ്ടപെട്ട പൂജാപുഷ്പം ചെമ്പരത്തിയാണെന്ന് തോന്നുന്നു. ഭിക്ഷക്കാരും, സൈക്കിൾ റിക്ഷക്കാരും നാട്ടുകാരും, കന്നുകാലികളും, അമ്പലത്തിലേക്ക് വരുന്നവരും, മഴയും കൂടി ഒരു കൂട്ടപ്പൊരിച്ചിൽ.  അമ്പലത്തിലേക്ക് കയറാൻ പറ്റില്ല എന്ന് മനസ്സിലായി. അത്രയ്ക്ക് തിരക്കാണ്.


  കാളിഘട് നെ ചുറ്റിപറ്റിയാണ് കൊൽക്കത്ത വളർന്നതത്രേ, മമത ബാനർജി യുടെ ജന്മസ്ഥലമാണിത്. 51 ശക്തിപീഠങ്ങളിൽ ഒന്നായ ഇവിടെ സതി ദേവിയുടെ വലതുകാലിന്റെ വിരലുകൾ വീണുവെന്നാണ് വിശ്വാസം. ദക്ഷയാഗത്തിനുശേഷം ശിവൻ സതിയുടെ മൃതദേഹവുമായി താണ്ഡവ നൃത്തം ചെയ്തപ്പോൾ, വിഷ്ണു സുദർശന ചക്രം കൊണ്ട് മൃതദേഹം 51 കഷണങ്ങളാക്കിയെന്നും, അതിൽ വലതുകാൽ വിരലുകൾ വീണ സ്ഥലമാണ് കാളിഘട്ട് എന്നും വിശ്വസിക്കപ്പെടുന്നു.കൊൽക്കത്തയുടെ പേര് തന്നെ കാളിഘട്ടിൽ നിന്നാണ് ഉത്ഭവിച്ചത്. പ്രതിദിനം ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്.        

  നോർത്ത് കൊൽക്കൊട്ടയിൽ പ്രസിദ്ധമായ മറ്റൊരു കാളി ക്ഷേത്രം കൂടി ഉണ്ട്. ശ്രി.സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവൽ ബ്ലോഗ് ഡീറ്റൈൽഡ് ആയ വിവരണം ഉണ്ട്.  ദക്ഷിണേശ്വർ കാളി ക്ഷേത്രം (Dakshineswar Kali Temple) 1855- നിർമ്മിച്ചത് ജന്മി കുടുംബാംഗമായിരുന്ന റാണി റാഷ്മോണി (Rani Rashmoni) ആണ്. ഹൂഗ്ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഭവതാരണി കാളിക്കായി സമർപ്പിക്കപ്പെട്ടതാണ്. ശ്രീരാമകൃഷ്ണ പരമഹംസർ പൂജാരിയായിരുന്ന ക്ഷേത്രം റാണി റാഷ്മോണിയുടെ അതീവ ഭക്തിയുടെ പ്രതീകമാണ്.  12 ഗോപുരങ്ങളുള്ള മനോഹരമായ ക്ഷേത്രവാസ്തുവിദ്യയാണിത്. ഇനി കൊൽക്കത്തയിൽ പോണുണ്ടേൽ തീർച്ചയായും ഇവിടെ പോണം.

 കാളിമായുടെ മുറത്തിൽ ആലേഖനം ചെയ്ത ചിത്രം കാളിഘട് ന്റെ ഓർമ്മക്കായി വാങ്ങി. നേരെ രബീന്ദ്ര സദനം കാണാൻ പോകാൻ തീരുമാനിച്ചു. ചെറിയ ഇടവഴികളിലൂടെ നടക്കുമ്പോൾ സാധരണക്കാരായ ബംഗാളികൾ വസിക്കുന്ന ഏരിയ ആണെന്ന് മനസ്സിലായി. പരമ്പരാഗത ബംഗാളി വസ്ത്രങ്ങൾ ധരിച്ച വരാണ് അധികവും. കൂടുതലും വലിക്കുന്ന റിക്ഷാവണ്ടികളും. "ഇത് പോലെയുള്ള സ്ഥലത്തു, അല്ലെങ്കിൽ പക്കാ നാട്ടിൻ പുറത്തു കുറച്ചു ദിവസം താമസിക്കണം എന്നാലെ നാടിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം കിട്ടൂ. ഇവരിലൊരാളായി, ഇവരോടൊപ്പം കുറച്ചു ദിവസം ജീവിക്കണം, അല്ലാതെ ഒന്ന് കണ്ടു, ഫോട്ടോ എടുത്തു അടുത്ത സ്ഥലത്തേക്ക് പോവൽ- ഞാൻ നടക്കുന്നതിനിടയിൽ ചിന്തിച്ചു.

"ഇത് നമ്മുടെ ഫസ്റ്റ് ലെവൽ,നെക്സ്റ്റ് ലെവൽ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കണം " ഞാൻ ഉറക്കെ പറഞ്ഞു.

"സെറ്റ്" പ്രശാന്ത് ആണ്. ആശാൻ എന്തിനും റെഡിയാണ്.

  മെട്രോ സ്റ്റേഷൻ ലേക്ക് പോയി അവിടെന്നു രബീന്ദ്ര സദൻ ലേക്ക് പോകാൻ തീരുമാനിച്ചു.സ്റ്റേഷനിൽ എത്തി, ട്രെയിൻ വരാൻ കാത്തു നിൽക്കെ, ബംഗാളിയിൽ എഴുതി വച്ച ബോർഡ് വായിക്കാൻ വെറുതെ ശ്രമിച്ചു. ഹിന്ദി അക്ഷരങ്ങൾ ഒന്ന് മോഡേൺ ആക്കിയ പോലെയുള്ള വ്യത്യാസമേ അധികം അക്ഷരങ്ങൾക്കും ഉള്ളു.   ഇറങ്ങേണ്ട സ്റ്റേഷൻ ചോദിച്ചു മനസ്സിലാക്കി അവസാനം ഒരു സ്റ്റേഷനിൽ ഇറങ്ങി. അവിടെ ഇറങ്ങി ചോദിക്കുമ്പോൾ പലരും പലരീതിയിലാണ് പറയുന്നത്. ഏകദേശം ധാരണവച്ച് രബീന്ദ്ര സദൻ എത്തിയപ്പോൾതിങ്കളാഴ്ച അവധി!’ അടഞ്ഞു കിടക്കുന്ന ഗേറ്റ് നു മുന്നിൽ നിൽക്കുമ്പോൾ കഷ്ടപ്പെട്ട് സ്ഥലം ചോദിച്ചറിഞ്ഞു യുബർ പിടിച്ചു എത്തിയത് ഒരു കൾചറൽ സെന്റർ ആണെന് മനസ്സിലായി കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ ഒക്കെ നടക്കുന്ന സ്ഥലം -തിയേറ്റർ കോംപ്ലക്സ്. ഏതായാലും വന്നതല്ലേ ടാഗോർ ന്റെ ജനിച്ച സ്ഥലം കണ്ടു പോവാം എന്ന് പറഞ്ഞു ഞങ്ങൾ നെറ്റിൽ പരാതിയപ്പോൾ ടാഗോർ ന്റെ ജന്മസ്ഥലം ഇപ്പൊ ഒരു യൂണിവേഴ്സിറ്റി ആണെന്ന് മനസ്സിലായി. യൂബർ പിടിച്ചു നേരെ അങ്ങോട്ട് വിട്ടു.

'ജോറാസങ്കോ താക്കൂർ ബാരി ' ടാഗോർ ഫാമിലി യുടെ തറവാട്  ഇന്ന് രബീന്ദ്ര ഭാരതി വിശ്വ വിദ്യാലയ . അവിടെയും തിങ്കൾ ഒഴിവാണ് . അവിടെ കണ്ട ഇൻചാർജ് എന്ന് തോന്നിക്കുന്ന ആളോട് കുറെ കെഞ്ചി പറഞ്ഞു നോക്കി . “ഞങ്ങൾ ഇതിനായി കേരളത്തിൽ നിന്ന് വരുന്നതാണ് , ഉള്ളിലേക്ക് കടത്തിവിട്ടാൽ 15 മിനിട്ടിനുള്ളിൽ തിരിച്ചിറങ്ങാം” എന്നൊക്കെ. പക്ഷെ നടന്നില്ല . “നിങ്ങൾ ഇന്ന് എവിടെങ്കിലും നിന്ന് നാളെ വരൂ, എന്റെ നിയന്ത്രണത്തിൽ   ഇല്ലാത്ത കാര്യമാണ്” എന്ന് പറഞ്ഞു ആശാൻ ഒഴിവായി. അതും ഗേറ്റ്-ൽ നിന്ന് കണ്ടു പോന്നു.ഇന്നത്തെ മൊത്തം കുളമാണല്ലോ? എന്നാലും ആദ്യ ഏഷ്യൻ നോബൽ സമ്മാന ജേതാവ് ജനിച്ച വീട് (ഇപ്പോൾ റിസേർച് യൂണിവേഴ്സിറ്റി) ആവേശത്തോടെ നോക്കി നിന്നുഇനി ഏതാ കാണാനുള്ള സ്ഥലം -മൺഡേ ഹോളിഡേ ഉള്ളത്?” ഹക്കീമാണ്.  “ഇനി സ്വാമി വിവേകാനന്ദൻ ജനിച്ച സ്ഥലമാണ്. അതും ഇങ്ങനെ ആണെങ്കിൽ ഗേറ്റിൽ നിന്ന് കാണാം” ബിനോയ് പൂരിപ്പിച്ചു .          

അപ്പോഴാണ് ഞങ്ങൾക്ക് ഇന്നത്തെ ലിസ്റ്റിൽ കൊൽക്കത്ത ട്രാം (LRT - Light Rail Transit) കയറലും ഉണ്ടല്ലോ എന്ന ഓർമ്മ വന്നത്.സാധാരണ ബസ്സും കാറുമൊക്കെ ഓടുന്ന റോഡിൽ കൂടെ ഓടുന്ന ചെറിയ ട്രെയിൻ. അതാണ് ട്രാം. ഇന്ന് ഇന്ത്യയിൽ കൊൽക്കത്തയിൽ മാത്രമാണ് ട്രാം സിസ്റ്റം നിലവിലുള്ളത് . ഇവിടെ വന്നിട്ട് അത് കണ്ടില്ലാ, കയറിയില്ല എന്ന് വച്ചാൽ?  ഞങ്ങൾ ട്രാം സർവീസ് ഉള്ള റൂട്ട് അന്വേഷിച്ചപ്പോൾ അവിടെ നിന്നും നടക്കാനുള്ള ദൂരത്തിലാണുള്ളത്. എന്നാ പിന്നെ നടക്കാമെന്നായി. റോഡരികിൽ ഓപ്പൺ ബാർബർ ഷോപ് കണ്ടു. കരിങ്കല്ല് ഇരിപ്പിടമാക്കി ഒരാൾ ഷേവിങ്ങ് ക്രീം പതപ്പിച്ചു കസ്റ്റമർ നെ ഷേവ് ചെയ്യാൻ ഇരുത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലൊക്കെ ഇപ്പൊ ഇങ്ങനെ കാണാൻ പറ്റുമോ? പഴമയും പുതുമയും ഇടകലർന്ന നാട്!പോകുന്ന വഴിക്കു ഒരു ബംഗാളി ചേട്ടന്റെ കടയിൽ നിന്ന് മുസംബി ജ്യൂസ് ഉം കുടിച്ചു നടന്നു.

 കൊൽക്കത്ത ട്രാംവേ കമ്പനി (CTC) യുടെ കീഴിൽ ഉള്ള ട്രാം ട്രെയിൻ സർവീസ്, CTC മെർജ് ആയ ശേഷം WBTC (West Bengal Transport Corp ) നു കീഴിലാണ്. 1902 ഏഷ്യയിലെ ആദ്യത്തെ electrified ലൈൻ  ആയ കൊൽക്കത്ത ട്രാം സർവീസ് , പുതിയ കാലത്തു അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്ലായ്മ കാരണം വേണ്ടത്ര റിപ്പയർ  ഇല്ലാതെ രണ്ടു ലൈൻ (സർവീസ് ഏരിയ) ആയി ചുരുങ്ങിയിട്ടുണ്ട് . അത് തന്നെ വല്ലപ്പോഴും ഓടിയാലായി എന്ന നിലയിലാണ് . സാധാരണ ബസും മറ്റുവെഹിക്കിളും ഓടുന്ന റോഡിൽ കുഞ്ഞൻ ട്രെയിൻ ഓടാനായി ഉള്ള   പ്രത്യേക വഴി ഞങ്ങൾ ആകാംഷയോടെ നോക്കി നിന്നു. അവിടെ ഒരു ട്രെയിൻ വന്നു നിർത്തി അതിൽ കയറി രണ്ടു സ്റ്റേഷൻ അപ്പുറത്തു ഇറങ്ങാൻ. “നിങ്ങള്ക്ക് ഭാഗ്യം ഉണ്ടേൽ വരും” സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു ബംഗാളി ബാബു പറഞ്ഞു. പക്ഷെ ഭാഗ്യം ഉണ്ടായില്ല. അതിനിടയിൽ ഷമീർ ദൂരെ ട്രാം ഓടുന്നത് കണ്ടു എന്ന് പറഞ്ഞു. "ഒരു മിന്നായം പോലെ". തള്ളിയതായിരിക്കും എന്ന് പറഞ്ഞു ലവനെ ട്രോളി. കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ അവിടെ കണ്ട ഒരു ടാക്സി വിളിച്ചു വിവേകാനന്ദ സ്വാമികളുടെ ജന്മഗൃഹം കാണാൻ പോയി.

 സാധാരണ ഒരു മാർക്കറ്റ് നടുത്തുള്ള ഒരു രണ്ടു നില വീട്. അതാണ് രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാന്ദ കൾചറൽ സെന്റർ. ഒരു മ്യുസിയം ആണ്. ഇന്ന് തിങ്കളാഴ്ച അവധിയിൽ ഇതും പെടും . ഞങ്ങൾ വീണ്ടും സങ്കടത്തിലായി. ജസ്റ്റ് ഓപ്പോസിറ് ഒരു ബിരിയാണി കട,. ചിക്കൻ ബിരിയാണി ചൂടോടെ ഇരിക്കുന്നു ഞങ്ങളെ ആറു പേരെ കണ്ട കടയുടമ 6 ബിരിയാണി പിടിപ്പിക്കാമെന്ന ഉദ്ദേശത്തോടെയാണെന്നു തോന്നുന്നു, സഹായിക്കാമെന്നേറ്റു. കക്ഷി പറഞ്ഞു ഉള്ളിൽ കേറ്റാം എന്ന്. ഞങ്ങൾക്ക് ബിരിയാണിയോടത്ര കമ്പം തോന്നിയില്ല. കക്ഷി യുടെ ഹെല്പ് ഇല്ലാതെ ഒന്ന് ട്രൈ ചെയ്യാമെന്നായി. കുറച്ചു സന്ദർശകർ ഉള്ളിൽ കയറുന്നതിനോടൊപ്പം ഞങ്ങളും ഉള്ളിൽ കയറി പെട്ടെന്നിറങ്ങി. ലോക പ്രശസ്ത ചിന്തകനും പ്രസംഗികനുമായ ഒരാളുടെ സ്മൃതി മണ്ഡപം ഇത്തരത്തിൽ വലിയ ശ്രദ്ധയില്ലാതെ ഒരു സാധാരണ സ്ഥലത്തു നിലകൊള്ളുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.

 തിരിച്ചിറങ്ങിയപ്പോൾ ബിരിയാണി കടയിൽ നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് അത്ര വിശപ്പില്ല. പിന്നെ ഹൗറ ബ്രിഡ്ജ് കാണുന്നതിന് മുൻപ് ഒരു ലൊക്കേഷൻ കൂടി കാണാൻ പ്ലാനായി - നിക്കോ പാർക്ക്. അവിടെന്നും യൂബർ പിടിച്ചു, ഏകദേശം രണ്ടര മണിക്ക് അവിടെയെത്തി.  കഴിച്ചിട്ട് കയറാൻ നോക്കുമ്പോൾ നല്ല ഹോട്ടൽ ഇല്ല. പാർക്കിനടുത്തുള്ള സാധാരണ തട്ടുകടകൾ മാത്രം. പ്രവേശനകവാടത്തിനടുത്തുള്ള ഒരു ബംഗാളി ആന്റി യുടെ തട്ടുകടയിൽ നിന്നും ബ്രഡ് ഓംലെറ്റും, എഗ്ഗ് മിക്സ് ചെയ്ത മാഗിയും ചായയും കഴിച്ചു. വാട്ടർ തീം പാർക്ക് ആണ്. റൈഡ് കളിലും വെള്ളത്തിലും ഒന്നും ഇറങ്ങാതെ ജസ്റ്റ് ഒന്ന് ചുറ്റിയടിച്ചു പോകാനേ നേരമുള്ളൂ. എൻട്രി ഫീ അതിനനുസരിച്ചു സെലക്ട് ചെയ്തു കൊടുത്തു . ചെറിയ ട്രെയിനിൽ കയറി പാർക്ക്ൽ ഒന്ന് ചുറ്റിയടിച്ചു . ഫ്രീ ആയി കയറാവുന്നതിൽ ഒക്കെ കയറി ഇറങ്ങി വേഗം പുറത്തു കടന്നു. കുഴപ്പില്ലാത്ത പാർക്ക് ആണ് അത്യാവശ്യം വലിയ വാട്ടർ പൂൾ ഒക്കെയുണ്ട്.   കുറേ സ്ഥലത്തു വെറുതെ വെയിറ്റ് ചെയ്തതൊഴിവാക്കി നേരത്തെ ഇവിടേയ്ക്ക് വന്നാൽ മതിയായിരുന്നു. ഏതായാലും ഇനി താമസിപ്പിക്കാതെ ഹൗറ പിടിക്കാം എന്നായി. വൈകുന്നേരം ട്രെയിൻ ലേറ്റ് ആവാതെ നോക്കണം.  ഇന്ന് കുറെ അലച്ചിലും മിസ്സിംഗും ഒക്കെ ആയി ചെറിയ മടുപ്പൊക്കെ തോന്നിത്തുടങ്ങിയിരുന്നു ചിലർക്കൊക്കെ.   ഹൗറ കാണാൻ അവിടെന്നു യുബർ വിളിച്ചു . മഴച്ചാറൽ ഉണ്ട്. 

 കൊൽക്കത്ത - ഹൗറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു ഹൂഗ്ലി നദിക്കു കുറുകെ 705 മീറ്റർ നീളത്തിലുള്ള പഴയ കാല അത്ഭുത നിര്മിതിയായ കാൻറി ലിവർ ബ്രിഡ്ജ്. ഇടയിൽ പില്ലറുകളൊന്നും ഇല്ലാതെ, ഇത്രയും നീളത്തിൽ മദി ച്ചൊഴുകുന്ന നദിക്കു മുകളിൽ ഇരുനഗരങ്ങളെയും ചേർത്തുപിടിച്ചു നീണ്ടു നിവർന്നു കിടക്കുന്നു. തൊട്ടടുത്തായി സദാ സമയവും തിരക്ക് പിടിച്ച ഹൗറ സ്റ്റേഷൻ. സ്റ്റേഷനും മാർക്കറ്റും ജനത്തിരക്കാണ് .  മഴ പെയ്തു പോയതുകൊണ്ട് വെള്ളവും ചെളിയുമാണ് എല്ലായിടവും . ഞങ്ങൾക്ക് ഹൂഗ്ലി നദിയിലൂടെ ഹൗറ ബ്രിഡ്‌ജും കണ്ടു ബോട്ട് യാത്ര ചെയ്യേണ്ടതുണ്ട് . തിരക്കിനിടയിലൂടെ ടിക്കറ്റ് കൌണ്ടർ നടുത്തേക്കു നടന്നു. നിറുത്തിയിട്ട ഒരു ബോട്ട് പെട്ടെന്ന് പോകുമെന്നാരോ  പറയുന്നുണ്ട് . കൌണ്ടറിനടുത്തു തിക്കും തിരക്കുമാണ്. ജോലി കഴിഞ്ഞു പോകുന്നവരും പർച്ചെസിങ്നു വന്നവരുമൊക്കെയുണ്ട്. ഞങ്ങൾ വേഗം ഓടിക്കയറി. നാലഞ്ചു വരികളിലായി ഉള്ള ബഞ്ച് പോലുള്ള ഇരിപ്പിടത്തിൽ ഇരിക്കാം . കൂടുതൽ പേരും ബോട്ട്ന്റെ കൈവരിയിൽ പിടിച്ചു പുറത്ത് ഹൂഗ്ലി നദിയിലേക്കു നോക്കി വൈകുന്നേരത്തെ മനോഹരമായ കാഴ്ച കണ്ടു നിൽപ്പാണ്‌.

  1936 നിർമ്മാണം തുടങ്ങി 1943 ലാണ് ഇത് ഉപയോഗത്തിനായി തുറന്നു കൊടുക്കുന്നത്. 1965 രബീന്ദ്ര സേതു’ എന്ന പേരിൽ അറിയപ്പെട്ടു . ഇന്ന് ലോകത്തിലെ 6th കാന്റി ലിവർ ബ്രിഡ്ജ് ആണിത്.കൊള്ളാം, ഇന്നത്തെ ദിവസത്തെ മിസ്സിംഗ് ഇവിടെ ഏകദേശം റെഡിയായിരിക്കുന്നു”. ഞങ്ങൾ പരസ്പരം പറഞ്ഞു. പഴയ കാലത്തെ ഈ അത്ഭുത നിര്മിതിയെ ബോട്ടിൽ നിന്ന്, പല ആംഗിളിൽ നിന്ന് എത്ര മൊബൈലെക്കു      പകർത്തിയിട്ടും മതിയാവുന്നില്ല.

ബോട്ട് പാലത്തിനു താഴെകൂടി ആണ് പോകുന്നതു. ഒന്ന് രണ്ടു സ്റ്റോപ്പ് നിറുത്തി അവിടെ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ബോട്ട് ലെ ലെമൺ ടീ ക്കാരന്റെ കയ്യിൽ നിന്നും ടി കുടിച്ചു ലാസ്റ്റ്  പോയിന്റിൽ നിന്നും ഞങ്ങൾ തിരിച്ചു ഹൗറ സ്റ്റേഷൻ ലേക്ക് ടിക്കറ്റ് എടുത്തു തിരിച്ചു പോന്നു.

സ്റ്റേഷൻ മുന്നിലൂടെ വൃത്തി ഹീനമായ മാർക്കറ്റിലൂടെ ഞങ്ങൾ ഹൗറ ബ്രിഡ്ജ്നു മുകളിലൂടെ, അതിനെ തൊട്ടു നോക്കിനടന്നു. വഴി നീളെ പലതരം പച്ചക്കറികളും പഴങ്ങളും വില്പന നടത്തുന്നവരാണ്. ബ്രിഡ്ജ് കഴിഞ്ഞപ്പോൾ മറ്റൊരു മാർക്കറ്റ്ലേക്കെത്തി എല്ലാത്തരം സാധനങ്ങളും ഉണ്ട്. ചെറിയ വഴികളുടെ രണ്ടു സൈഡ് ലും ഡ്രെസ്സും തുന്നൽ സാമഗ്രികളും ഉള്ള കടകൾക്കു മുന്നിലൂടെ വെറുതെ നടക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും വാങ്ങാൻ തോന്നിയില്ല. ആൾക്കാരുടെ ബഹളത്തിനിടയിൽ ഉന്തു വണ്ടിയും ഓട്ടോയും കൂടി വരുമ്പോൾ മൊത്തം തിരക്കാണ്. ഒരു ലസ്സി കടക്കാരന്റെ മുന്നിൽ നിന്നും ലസ്സി വാങ്ങി കഴിച്ചു . ഗൂഗിൾ മാപ് നോക്കിയപ്പോൾ റൂമിലേക്കിനി 1 KM ഉള്ളൂ, നടന്നു റൂമിലെത്തി. പാക്ക് ചെയ്ത ബാഗുമെടുത്ത് ഇറങ്ങി. റൂം വാടക രാവിലെ തന്നെ കൊടുത്തിരുന്നത് കൊണ്ട് താക്കോൽ തിരിച്ചു കൊടുക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.യൂബർ പിടിച്ചു റെയിൽവേ സ്റ്റേഷൻലേക്ക്. കൊൽക്കത്തയോട് തല്ക്കാലം വിട. ഇനി സിക്കിം കറങ്ങി തിരിച്ചു വരാം. നാട്ടിലേക്കു റിട്ടേൺ ടിക്കറ്റ് കൊൽക്കത്തയിൽ നിന്ന് തന്നെയാണ്.

സീൽദാ റെയിൽവേ സ്റ്റേഷൻ അത്യാവശ്യം വലുതാണ്.  ജൽപായ്ഗുരി      യിലേക്കുള്ള ഞങ്ങളുടെ ട്രെയിൻ പുറപ്പെടാൻ അര മണിക്കൂറിലേറെ സമയം ഉണ്ട്. രണ്ടു പേര് പോയി ഡിന്നർ പാർസൽ വാങ്ങി - ബിരിയാണി . കഴിച്ചു കയറി കിടന്നു. പകലത്തെ കറക്കം എല്ലാര്ക്കും ക്ഷീണമുണ്ട്. നാളെ അതിരാവിലെ ജൽപായ്ഗുരി എത്തും. അവിടെന്നു സിക്കിം വരെയുള്ള യാത്ര ടാക്സി ആണ്- ബുക്ക് ചെയ്തിട്ടില്ല. രാവിലെ അവിടെന്നു ടാക്സി ഒപ്പിച്ചു സിക്കിം, മറ്റെന്നാൾ സിക്കിം കറക്കം. മഴ ചെറുതായി അലോസരപ്പെടുത്തിയെങ്കിലും കൊൽക്കത്ത അത്യാവശ്യം കണ്ടു. സിക്കിമിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ എല്ലാം നല്ലതായാൽ മതിയായിരുന്നു .  ഉറക്കം പതുക്കെ കണ്ണുകളെ അടച്ചു .