Sunday, April 26, 2026

കൊൽക്കത്ത വഴി സിക്കിം - Day 7

 << DAY -1 മുതൽ വായിക്കാൻ വലതു വശത്തെ ലിങ്കിൽ (താഴെ) ക്ലിക്ക് ചെയ്യുക>>


Day: 7  സിക്കിം ടു സിലിഗുരി

Life is either a daring adventure or nothing” – Helen Keller

പ്രശ്നങ്ങൾ ഇനിയും വരുന്നതിനു മുന്നേ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെടാൻ പ്ലാൻ ചെയ്തത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ റെഡി ആയി. ഇന്ന് പുറത്ത് കാലാവസ്ഥ തെളിഞ്ഞതാണ്. മനസ്സിന് ചെറിയൊരാശ്വാസം, ഇന്നത്തെ ദിവസവും തെളിഞ്ഞതാവട്ടെ. അകലെ കുന്നിൻ മുകളിലൂടെ ഒഴുകി വന്ന കാറ്റ്, ജനലിലൂടെ വന്നു തഴുകി കടന്നു പോയി. സിക്കിമിനോട് തൽകാലം വിടപറയുകയാണ്. വിധിയുണ്ടേൽ വീണ്ടും കാണാം.

 മിഥുന്റെ പൈസ കൊടുത്തു, എല്ലാവരുടെയും സന്തോഷ സൂചകമായി ചെറിയൊരു തുക കൂടി കൊടുത്തു. രാവിലെ അവൻ ചായ റെഡി ആക്കി യിട്ടുണ്ടായിരുന്നു. കുടിച്ചു പെട്ടെന്നിറങ്ങാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും വണ്ടിക്കാര നെ വിളിച്ചപ്പോൾ ഡീസൽ അടിക്കാൻ ക്യൂ വിലാണെന്നു പറഞ്ഞു.  ഇവൻ   ഡീസൽ ക്യൂ നിന്നടിച്ചു എപ്പോഴാണോ എത്തുക?

ഇങ്ങനെയുള്ള ഒരു സമയത്ത് ഡ്രൈവർക്ക് ഡീസൽ കിട്ടിയാൽ പോകാം, അല്ലേൽ ഇവിടെ തുടരാം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതും, എങ്ങെയെങ്കിലും ഇവിടെ നിന്ന് രക്ഷപെട്ടാൽ മതി എന്ന് വിചാരിച്ചു നിൽക്കുമ്പോൾ. എന്നാൽ പിന്നെ വിക്രമിനെ വിളിച്ചു നോക്കാമെന്നായി. അവന്റെ വണ്ടിയിൽ ഡീസൽ ഉണ്ടെങ്കിലോ? ഇന്നലെ ഒരു ബാക്കപ്പ് എന്ന നിലയിൽ വേണെൽ വിളിക്കാം എന്ന് പറഞ്ഞതാണ്. വിക്രമിനെ വിളിച്ചു നോക്കിയപ്പോൾ, അരമണിക്കൂറിനകം എത്തും എന്ന മറുപടി കിട്ടിയപ്പോൾ ആശ്വാസമായി. 9 മണിക്ക് തന്നെ ഇന്നോവ എത്തി, വിക്രമല്ല - അവൻ അയച്ച വേറൊരു ഡ്രൈവർ ആണ്. മിഥുനോടും ഫാമിലി യോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ "ഇനിയും വരണം" എന്നായി - വരും, ഞങ്ങൾ ആഗ്രഹിച്ചു വന്ന ലാചെനും ലാചുങ്ങുമൊക്കെ കാണാൻ കിടക്കുവല്ലേ? ഇനിയും കാണാം എന്ന് പറഞ്ഞു ഇറങ്ങി.

    കഴിഞ്ഞ കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഭക്ഷണം വച്ച് വിളമ്പിത്തന്ന, പ്രകൃതി ദുരന്ത ഭീതിയിൽ ഞങ്ങൾക്ക് ആശ്വാസമായ കുടുംബം. ഞങ്ങൾ ഇറങ്ങുമ്പോൾ, കൈവീശികാണിച്ചു കൊണ്ട് നിൽക്കുന്നത്, വണ്ടിക്കു പുറകിൽ കാണെ കാണെ മാഞ്ഞു പോയി. ഇവരെയൊക്കെ ഇനി എന്നെങ്കിലും കാണാനൊക്കുമോ? അറിയില്ല.  ഇങ്ങനെ എത്രയെത്ര മുഖങ്ങൾ. കാലഗതിക്കനുസരിച്ച് ഓർമയിൽ നിന്ന് ഇറങ്ങി പോകുന്നവർ, പറിച്ചെറിഞ്ഞാലും ഹൃദയത്തോട് ഒട്ടിപ്പിടിച്ചു നിൽക്കുന്നവർ. യാത്രകൾ തരുന്ന ഒരു മാജിക് ആണത്. പുതിയ ഇടങ്ങൾ തേടി, പുതിയ മനുഷ്യരെ തേടി ഞങ്ങൾ യാത്ര തുടർന്നു.

വണ്ടി ഓടിത്തുടങ്ങിയപ്പോൾ ആണ് ഒരു ദുഃഖ സത്യം മനസ്സിലായതു - ഇവന്റെ വണ്ടിയിൽ ഡീസൽ തീരാറായിരിക്കുന്നു, അവസാന കട്ടയിലാണ്! ട്രിപ്പ് മിസ്സാകാതിരിക്കാൻ വിക്രം പെട്ടെന്ന് വിട്ടതാണ്. ചോദിച്ചപ്പോൾ ആശാന് ഒരു കൂസലുമില്ല. “ഞാൻ ക്യൂ നിൽക്കുകയായിരുന്നു. നിങ്ങൾ അർജന്റ് ആക്കിയപ്പോൾ പോന്നതാണ്. പേടിക്കേണ്ട നമുക്ക് പോകുമ്പോൾ അടിച്ചു പോകാം” കോൺഫിഡൻസ്ന്റെ അങ്ങേയറ്റം! എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി - ഒരു കുരുക്കു അഴിച്ചെടുക്കുമ്പോഴേക്കും അടുത്തത് മുറുകുകയാണല്ലോ!

പോകുന്നവഴിക്കു പമ്പുകളിലെല്ലാം നീണ്ട ക്യൂ ആണ്, റോഡിലേക്ക് എത്തിയിരിക്കുന്നു. പോലീസുകാർ കലിപ്പോടെ ഇടയ്ക്കു കയറുന്നവരെ ഓടിക്കുന്നുണ്ട്. “മൊത്തം സീനാണല്ലോ മക്കളേ, എന്താ ചെയ്യാ?” പ്രശാന്തിന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. പമ്പുകൾ രണ്ടെണ്ണം അടുക്കാനാകാത്ത തിരക്കിലാണ്. അടുത്ത പമ്പു തേടി ഡ്രൈവർ ഓടിക്കുമ്പോൾ, യാത്രമുടങ്ങിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓരോന്നായി ചിന്തകളിലേക്ക് ഇരച്ചു വന്നു.

 അടുത്ത പമ്പിലും ഇതേ സ്ഥിതിയാണ്. പെട്ടെന്ന് ഡ്രൈവർ ക്യൂ ഒന്നും നോക്കാതെ പമ്പിലേക്കു ഓടിച്ചു കയറ്റി. പോലീസുകാരൻ വടിയും ചുഴറ്റി ഓടിവരുന്നുണ്ട്. “ഇവൻ ഇപ്പൊ അങ്ങേരുടെ കയ്യിന്നു വാങ്ങിച്ചു കൂട്ടും, കൂടെ നമ്മൾക്കും കിട്ടും” ഹക്കീം പറഞ്ഞു.പെട്ടെന്നൊരു ചിന്തയിൽ ഞാനും പ്രശാന്തും BSNL ID card ഉം തൂക്കി പോലീസിന്റെ അടുത്തെത്തി, അറിയാവുന്ന ഹിന്ദിയിൽ "ഞങ്ങൾ BSNL officers ആണ്, ഇവിടെ ഓഫീസ് ആവശ്യത്തിന് വന്നതാണ്,തിരിച്ചു പോകാനുള്ള ട്രെയിൻ  നാളെയാണ് സർ ഹെല്പ് ചെയ്യണം" എന്നൊക്കെ പറഞ്ഞപ്പോൾ പോലീസ്കാരന്റെ മനസ്സലിഞ്ഞു . വേണ്ട ഡീസൽ അടിച്ചു അവിടെനിന്നിറങ്ങി. എല്ലാവരും ജോളി മൂഡിലായി. ഡ്രൈവർ ഉറക്കെ പാട്ടു വച്ച് ഡാൻസ് കളിച്ചു ഡ്രൈവ് ചെയ്യാൻ തുടങ്ങി.

ഇവൻ വിക്രമിനെ പോലെയല്ല, കുറച്ചു ജോളി ടൈപ്പ് ആണ്. സൗത്ത് ഇന്ത്യൻ ഫിലിം ലവർ ആണത്രേ, ഫുൾ തെലുങ്കു ഡപ്പാംകുത്തു പാട്ടുകൾ ആണ്. സിലിഗുരിയിലേക്കുള്ള യഥാർത്ഥ വഴി അവിടവിടെ തകർന്നത് കൊണ്ട്, വണ്ടി പോകുന്നത് പക്കാ വില്ലജ് റൂട്ട് ലൂടെയാണ്. അത് വേറൊരു അനുഭവം ആയി. ഇടയ്ക്കിടയ്ക്ക് ചെറിയ അരുവികളും, കുന്നിൻ ചരിവുകളും താണ്ടി ഞങ്ങൾ യാത്രയായി. രാവിലെ ബ്രേക്ഫാസ്റ് കഴിക്കാത്തതുകൊണ്ടു അത്യാവശ്യം വിശപ്പുണ്ട്. അവസാനം ഒരു ലേഡി അവരുടെ വീടിനോടു നടത്തുന്ന കടയിൽ കയറി. ചായയും ബ്രെഡ്-ഓംലെറ്റും ഉണ്ടാക്കി തരാം എന്ന് പറഞ്ഞു.


മരവും തകര ഷീറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഒരു കട. മുകളിൽ ടാർപോളിൻ ഷീറ്റ് മറച്ചിട്ടുണ്ട്. അകത്തെ ബെഞ്ചിൽ അജീഷ് നീണ്ടു നിവർന്നു കിടന്നു. അവനു വയറിനു സുഖമില്ല. ഞങ്ങൾ പുറത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു. കടയുടെ പുറകു വശം ചരിഞ്ഞ പ്രതലമാണ്. കാലൊന്നു സ്ലിപ് ആയാൽ താഴെ എത്തും. താഴേക്ക് നടന്നു പോകാൻ ചെറിയ വഴിയുണ്ട്. മുള്ളങ്കി പോലുള്ള എന്തൊക്കെയോ പച്ചക്കറി കാണാം. കടയുടമയുടെ വീടിനോടു ചേർന്ന    കൃഷിത്തോട്ടമാണെന്നു തോന്നുന്നുകുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവറുടെ വിളി വന്നു. "ബോയ്സ്, ഫുഡ് റെഡി”

 നല്ല ഭക്ഷണം ആയിരുന്നു, വീട്ടിൽ നിന്ന് കഴിച്ച ഫീൽ! കഴിച്ചു വേഗമിറങ്ങി. ഇടയ്ക്കു ഡ്രൈവറെ വിക്രം വിളിച്ചു എവിടെയെത്തി എന്ന് ചോദിക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെ യുള്ള യാത്ര പോലെ. ഇടയ്ക്കു വീടുകളും, പച്ചക്കറികളും മറ്റും വിൽക്കുന്ന ചെറിയ തട്ടിക്കൂട്ട് കടകളും കാണാം. ഒറിജിനൽ റൂട്ട് അല്ലാത്തത് കൊണ്ട് റോഡിന് അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്.  ഇതാണോ ഇന്നലെ ട്രാവൽ ഏജൻസിക്കാരൻ പറഞ്ഞ ലാവാ റൂട്ട്? അറിയില്ല. ഗൂഗിൾ നോക്കിയപ്പോൾ ഏകദേശം 183 കിലോമീറ്റർ (6 മണിക്കൂർ) യാത്രയുണ്ട്.



കുറച്ചുദൂരം കൂടി ഓടിയപ്പോൾ വഴിയിൽ വിക്രം കാത്തു കിടക്കുന്നുണ്ടായിരുന്നു. നിലവിലെ ഡ്രൈവർക്ക് അവനെ സ്കിപ്  ചെയ്തു ഞങ്ങളെ സിലിഗുരിയിൽ ആക്കണം എന്നുണ്ടായിരുന്നുപക്ഷെ, വിക്രം പിടിച്ച ഓട്ടമായതു കൊണ്ട് അവൻ സമ്മതിച്ചില്ല.

അങ്ങനെ ഞങ്ങൾ വീണ്ടും വിക്രമിന്റെ കൂടെ! അന്ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്ന് ഞങ്ങളെ സിക്കിമിലേക്കെത്തിച്ച   അതേ വിക്രം. ഞങ്ങളെ കണ്ടപ്പോൾ അവൻ വിശേഷങ്ങൾ ചോദിച്ചു. ഞങ്ങൾക്കും പഴയ പരിചയക്കാരനെ കണ്ട ഫീൽ. പഴയപോലെ അവന്റെ വണ്ടിയിലേക്ക് ലഗേജുകൾ എല്ലാം മാറ്റി. പോകുന്ന റോഡിൽ പലയിടത്തും ലാൻഡ് സ്ലൈഡും മരങ്ങൾ വീണു കിടക്കുന്നതും കണ്ടു. അത്യാവശ്യം വലിയ പ്രകൃതി ദുരന്തമാണ് ഇപ്രാവശ്യം ഉണ്ടായതെന്ന് വിക്രം പറഞ്ഞു. ടൂറിസ്റ്റുകളെ കൊണ്ട് മാത്രം ജീവിക്കുന്ന ഇവർക്ക് അപ്രതീക്ഷിത മായുണ്ടായ പ്രകൃതി ക്ഷോഭം വലിയനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഇനി എത്രകാലത്തേക്കാണ് നീണ്ടു നിൽക്കുക എന്നവൻ പറഞ്ഞപ്പോൾ സത്യത്തിൽ സങ്കടം തോന്നി.

കുറച്ചു ദൂരം ഓടിയപ്പോൾ ഒരു ചെക്പോസ്റ്റിൽ വണ്ടികൾ എല്ലാം പിടിച്ചിട്ടിരിക്കുന്നു. പോലീസ്കാർ നില്പുണ്ട്. വിക്രം ഇറങ്ങിച്ചെന്നു അന്വേഷിക്കാൻ. അവൻ തിരിച്ചെത്തിയിട്ടു പറഞ്ഞു, “വഴിയിൽ ലാൻഡ് സ്ലൈഡ് ഉണ്ട്.മണ്ണ് മാറ്റി റോഡ് ശരിയാക്കാൻ കുറെ സമയം എടുക്കും. വണ്ടികൾ ഒന്നും കടത്തി വിടുന്നില്ല” ഞങ്ങൾ വീണ്ടും ടെൻഷനിലായി. “നാളത്തെ ഒരു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകാനുള്ള ട്രെയിൻ ബുക്ക് ചെയ്തതാണ്.  നമുക്ക് നേരത്തെ പമ്പിൽ ചെയ്തത് പോലെ പോലീസ് കാരോട് റിക്വസ്റ്റ് ചെയ്താലോ? വിക്രമിനു ഡിസ്കഷൻ കേട്ടത് മനസ്സിലായെന്നു തോന്നുന്നു. “നോ-നോ,നോട്ട് പോസ്സിബിൾ.” അവൻ പറഞ്ഞുവണ്ടികൾ പോകാൻ പറ്റില്ലെങ്കിൽ അവർക്ക് എന്ത് ചെയ്യാൻ കഴിയും?”  ഞങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു. വണ്ടികളുടെ നീണ്ട നിരകൾക്കപ്പുറം, റോഡ് സൈഡിൽ അവിടവിടെ അംഗഭംഗം വന്ന കുന്നുകളുടെ ഭാഗങ്ങൾ, മുറിഞ്ഞു വീണ മര ശിഖരങ്ങൾ. മണ്ണ് നീക്കൽ യന്ത്രങ്ങളുടെ കൈകൾ ദൂരെ പൊങ്ങി താഴുന്നത് കാണാം. ചെറിയൊരു വഴിയുണ്ടായി അതിലൂടെ ഞങ്ങൾക്ക് പോകാൻ കഴിഞ്ഞാൽ മതിയായിരുന്നു. ”എത്ര സമയമെടുക്കും എന്നറിയാമോ? ഞങ്ങൾക്ക് മറ്റെന്നാൾ ഉച്ചക്ക് നാട്ടിലേക്കു തിരിച്ചുപോകാൻ ഉള്ളതാണ്?” വിക്രമിനോട് ചോദിച്ചു.

“കൂടുതൽ സമയമെടുക്കും, ഇന്ന് പോകാൻ പറ്റില്ലഞങ്ങൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.

"നിങ്ങൾ പേടിക്കേണ്ട ഇവിടെ അടുത്തൊരു റിസോർട് ഉണ്ട്.അവിടെ സ്റ്റേ ചെയ്യാം, അതിരാവിലെ നമുക്ക് പോകാം.  റേറ്റ് കുറവ് ഉള്ളൂ". ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.ഇവൻ കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാണോ? ആരും ഒന്നും മറുപടി പറയാൻ പോയില്ല.   

ഏതായാലും നമുക്കൊന്ന് പോലീസിനെ കണ്ടു വരാം. ഞങ്ങൾ പഴയതു പോലെ ID കാർഡ് തൂക്കി ചെന്ന് പമ്പിൽ പറഞ്ഞ പോലെ ഡയലോഗ് ആവർത്തിച്ചു. പോലീസുകാർ പറഞ്ഞു – “നിങ്ങൾക്ക് ഇഷ്ട്ടം പോലെ ചെയ്യാം, വഴിയിൽ ഒക്കെ ലാൻഡ് സ്ലൈഡിങ് ആണ്” ഞങ്ങൾ വേഗം ഓടി വണ്ടിയിൽ കയറി. വിക്രമിനോട് വേഗം വിട്ടോളാൻ പറഞ്ഞു. പോലീസ് കാരുടെ മനസ്സ് മാറും മുൻപ് പോണം. വിക്രം ഞെട്ടി. എന്തൊക്കെയോ മനക്കോട്ട കെട്ടി നിക്കുവാനെന്നു തോന്നുന്നു.

 ഹോട്ടലിൽ നിന്നും കമ്മിഷൻ അടിക്കാൻ ഉള്ള പ്ലാൻ ആണ്. ദിവസം കൂട്ടിയെടുത്തു എക്സ്ട്രാ പൈസ വാങ്ങാനാണെന്നൊക്കെയുള്ള അജീഷ്ന്റെ സംസാരം പുറകിൽ നിന്ന് പറയുന്നതൊന്നും അവനു മനസ്സിലായിട്ടുണ്ടാവില്ല എന്ന് തോന്നുന്നു. വിക്രം ഒന്നും പറയാതെ വണ്ടിയെടുത്തു.

 റോഡ് മുന്നോട്ടു പോകുന്തോറും ദുഷ്കരമായിരുന്നു. വഴിയിൽ പലയിടത്തും മലയിടിഞ്ഞു റോഡ് ബ്ലോക്ക് ആണ് .ഏകദേശം അര-മുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ ടെൻഷൻ വീണ്ടും ഞങ്ങളെ തേടിയെത്തി. വണ്ടികളുടെ നീണ്ട നിര. നിർത്തി ഇറങ്ങി നോക്കിയപ്പോൾ പലരുടെയും മുഖം മ്ലാനമാണ്. വലിയ ഉരുളൻ കല്ലുകൾ വീണു റോഡ് അടഞ്ഞു കിടപ്പാണ്. പോകുന്ന സമയത്തതാണ് അവ വീഴുന്നെങ്കിൽ അപ്പോൾ പണി തീരും. അത്രയും വലിയ പാറകളാണ് മുകളിൽ നിന്ന് വീണതും, വീഴാൻ റെഡി ആയി നിൽക്കുന്നതും. ഞങ്ങൾ നിർത്തിയിട്ട വണ്ടികൾക്കിടയിലൂടെ പതുക്കെ നടന്നു, മുന്നിലെ യഥാർത്ഥ സംഭവം കാണാൻ. ഞെട്ടിക്കുന്നതായിരുന്നു- വലിയ ഉരുളൻ കല്ലുകളും പാറകളും മലമുകളിൽ നിന്ന് താഴേക്ക് പതിച്ചു റോഡ് കാണുന്നില്ല. ഇനിയും താഴെ വീണേക്കാം എന്ന നിലയിൽ പാറക്കല്ലുകൾ നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു, കാണാൻ അടുത്തേക്ക് ചെല്ലുന്നവരെ പോലീസുകാർ ചീത്ത പറഞ്ഞോടിക്കുന്നുണ്ട്. മണ്ണുമാന്തൽ യന്ത്രങ്ങളും പണിക്കാരും പണിയെടുക്കുന്നുണ്ട്. ഇതെല്ലം മാറ്റി എപ്പോൾ പോകാനാണാവോ എന്തോ? നിറുത്തിയിട്ട വാഹനങ്ങൾക്കും, വിഷണ്ണരായ യാത്രക്കാരുടെയും കൂടെ ഞങ്ങളും നിന്നു.        

വിക്രം അടുത്തെത്തി. “ഇപ്പോൾ എന്തായി? നിങ്ങളോടു മര്യാദക്ക് പറഞ്ഞതല്ലേ പോകേണ്ട എന്ന്. ഇനി ഇവിടെനിന്നു ഒരടി മുന്നോട്ടു ഞാനില്ല”. അവന്റെ ആ സമയത്തെ സംസാരം ആർക്കും തീരെ പിടിച്ചില്ല. പ്രശാന്ത് ചൂടായി -അവനോടു അപ്പോൾ തന്നെ പറഞ്ഞു “നീ വരുന്നില്ലെങ്കിൽ പൊയ്ക്കോ ഇത്രയും വന്ന ഞങ്ങൾക്ക് തിരിച്ചു പോകാൻ അറിയാം” അവൻ ഞങ്ങൾ തിരിച്ചു പറയുമെന്ന് പ്രതീക്ഷിച്ചു കാണില്ല, എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് വണ്ടിയിലിലേക്ക് പോയി ഇരുന്നു.

ഞങ്ങൾ അപ്പോൾ അവിടെ പുറത്തിറങ്ങി നിൽക്കുന്ന യാത്രക്കാരോട് സംസാരിച്ചപ്പോൾ അധികം പേരും അതെ റൂട്ട് ആണ്. കേരളത്തിൽ ജോലി ചെയ്ത രണ്ടു മൂന്നു ബംഗാളിപയ്യന്മാരെ കണ്ടു. നന്നായി മലയാളം പറയുന്ന. അവർ ലാ ചെനിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു വരുന്നവരാണ്. അവർ ഒരു ബസിലാണത്രെ വന്നത്. ആ ക്യൂ വിൽ കിടക്കുന്ന ബസ് അവർ കാണിച്ചു തന്നു. അതിൽവേണേൽ പോകാം. വേറൊരു ഇന്നോവക്കാരൻ ഹിന്ദിക്കാരനെ കണ്ടു. പെരുമ്പാവൂർ കുറേകാലം ജോലിചെയ്ത ആളാണ്. അവനും നന്നായി മലയാളം പറയുന്നുണ്ട്. അവരുടെ വണ്ടിയിൽ വേണേൽ ഷെയർ ചെയ്യാൻ കുഴപ്പമില്ല എന്ന് പറഞ്ഞു. ഞങ്ങളുടെ ലഗേജുകൾ വച്ച് ഇതിലൊക്കെ കയറുന്നതു റിസ്ക് ആണെങ്കിലും ആൾട്ടർനേറ്റ് ഓപ്ഷൻ ഉണ്ടെന്നത് എല്ലാർക്കും ആശ്വാസമായി.

ഇവരോട് സംസാരിച്ചു സെറ്റ് ആവുന്നത് കണ്ട വിക്രം വീണ്ടും ഞങ്ങൾക്കരികിൽ എത്തി സോറി പറഞ്ഞു. അവനോടു പറയാൻ ഉള്ള ബാക്കി കൂടി പറഞ്ഞു. “നിങ്ങൾ തെറ്റിദ്ധരിക്കേണ്ട, നിങ്ങളുടെ നല്ലതിന് വേണ്ടി യാണ് ഞാൻ പറഞ്ഞത്. റിസ്ക് ആണ് യാത്ര എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്” എന്നൊക്കെ അവൻ പറഞ്ഞു. സംസാരിച്ചു നിൽക്കുന്നിതിനിടയിൽ മണ്ണ് നീക്കൽ കഴിഞ്ഞു, ഉണ്ടാക്കിയ ചെറിയ വഴിയിലൂടെ വണ്ടികൾ പോകാൻ തുടങ്ങി. ബ്ലോക്ക് ആയപ്പോൾ റോഡിൽ ഇറങ്ങി നിന്ന് പരിചയപ്പെട്ടവർ യാത്ര പറഞ്ഞു വണ്ടിയിൽ കയറി.

കടമ്പ യും കടന്നു.ഇനി എന്താണാവോ? തകർന്ന റോഡിൽ കുലുങ്ങിയും, നിർത്തിയും മലകൾക്കിടയിലൂടെ യാത്ര ചെയ്തും അവസാനം പ്രശ്ന ബാധിത പ്രദേശം കഴിഞ്ഞു മനോഹരമായ മറ്റൊരു ഗ്രാമത്തിലെത്തി. ചെറിയൊരു ടീ ഷോപ്പിനടുത്തു വണ്ടി നിറുത്തി. മുളകൊണ്ടും, തകര ഷീറ്റുകൊണ്ടും ഉണ്ടാക്കിയ ചെറിയ കടയുടെ മേൽക്കൂര പുല്ലു മേഞ്ഞതാണ്. കാര്യമായ മെയ്ന്റനൻസ് ഒന്നും ഇല്ലാത്ത ഈ കട ശക്തമായ കാറ്റോ മഴയോ വന്നാൽ പറന്നു പോകും. പുറത്തെ വലിയ കുടക്ക് താഴെ ഇട്ടിട്ടുള്ള ഫൈബർ കസേരകളിൽ കുറച്ചു സിക്കിം പെൺകുട്ടികൾ മാഗി കഴിക്കുന്നുണ്ട്.  പുറത്ത് റോഡിനോട് ചേർന്ന് ഇട്ടിട്ടുള്ള പൊളിഞ്ഞ മേശയിൽ ചൂലുകളും പച്ചക്കറികളും വില്പനക്ക് വച്ചിട്ടുണ്ട്. ഏതൊക്കെയോ നാടൻ പച്ചക്കറികൾ ആണെന്ന് തോന്നുന്നു. വണ്ടി നിറുത്തി, കടയിൽ കയറാതെ ചിലർ സാധനങ്ങൾ വാങ്ങി പോകുന്നുണ്ട്. ഈ വഴിയിൽ സിലിഗുരി എത്തുന്നതിനു മുൻപ് ഇതുപോലെ ഒന്നോ രണ്ടോ കടകൾ ഉള്ളൂ എന്ന് തോന്നുന്നു.  കടയ്ക്ക് ചുറ്റും നല്ല പ്രകൃതി ഭംഗിയാണ്. കുന്നുകളും പച്ചപ്പും, കുന്നിനു മുകളിൽ നിന്ന് വരുന്ന അരുവിയിലെ വെള്ളമാണ് കടയിലേക്ക് പൈപ്പ് വഴി വരുന്നത് എന്ന് തോന്നുന്നു വെള്ളം കയ്യിലെടുത്തപ്പോൾ നല്ല തണുപ്പ്.

സമയം ഏകദേശം 4.30 PM ആയിട്ടുണ്ട്. സിലിഗുരിയിൽ ഏകദേശം ആറ് മണിയോടെ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.  ചായയും മാഗിയും കഴിച്ചു ഞങ്ങൾ പെട്ടെന്നിറങ്ങി.

സിലിഗുരിയിൽ ഹോംസ്റ്റേ ഓൺലൈൻ ബുക്കിംഗ് ചെയ്തിട്ടുണ്ട് അജീബ് ജി. ഓണറുടെ നമ്പർ അയച്ചു തന്നിരുന്നു. സംസാരിച്ചപ്പോൾ അവൻ പറയുന്നത് ഞങ്ങൾക്കും ഞങ്ങൾ പറയുന്നത് അവനും മനസ്സിലായില്ല, പക്കാ ബംഗാളി ആണെന്ന് തോന്നുന്നു. അവസാനം സ്ഥലം അറിയാൻ ഫോൺ വിക്രമിന്റെ അടുത്ത് കൊടുത്തു. അവൻ ബംഗാളിയിൽ സംസാരിച്ചു ലൊക്കേഷൻ മനസ്സിലാക്കിയിട്ടുണ്ട്. ഏകദേശം 6.30 നു ഞങ്ങൾ സിലിഗുരിയിൽ എത്തി. വീണ്ടും ബംഗാളിൽ. കൊൽക്കത്തയിൽ കണ്ടതുപോലെയുള്ള ബഹളമയമായ, വൃത്തിയില്ലാത്ത ടൌൺ. സിക്കിമിലെ നീറ്റ് ടൌണുകൾ വച്ചു, ഇവിടം ശരിക്കു താരതമ്യം ചെയ്യാൻ പാടില്ല. അത് കുറഞ്ഞ ജനസംഖ്യയുള്ള, ഹിൽ ഏരിയ ഇത് കൂടുതൽ ജനനസംഖ്യയുള്ള, അയൽ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ കയറിവരുന്ന വലിയ സംസ്ഥാനം.

    ചെറിയൊരു പാർക്കിംഗ് സ്പോട്ടിൽ വണ്ടി നിറുത്തി. ATM അന്വേഷിച്ചു, SBI സലുഗര    ബ്രാഞ്ച് കണ്ടു, പൈസ എടുത്തു. സ്ഥലം ഡാർജിലിംഗ് ജില്ലയിൽ പെട്ട സ്ഥലമാണ്. അത്യാവശ്യം വലിയ ഒരു അങ്ങാടിയാണ്. ഇവിടെനിന്നു ഇനി ഹോംസ്റ്റേ കണ്ടെത്തണം. ഏകദേശം 4-5KM ഉള്ളൂ എന്ന് തോന്നുന്നു. ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി.



No comments: